പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്ക് അവസാനമില്ല. ആരോപണപ്പെരുമഴയില്‍ നനഞ്ഞുകുതിര്‍ത്ത അരുണിലൂടെ പ്രതിപക്ഷനേതാവ് വിഎസിന്റെ രാഷ്ട്രീയജീവിതത്തിലും കരിനിഴല്‍ വീണിരിക്കുകയാണ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു സംസ്ഥാന സമ്മേളനത്തിനും മുന്നോടിയായി ഉടന്‍ തുടങ്ങുന്ന പ്രാദേശിക സമ്മേളനങ്ങളില്‍ ഔദ്യോഗിക പക്ഷത്തിന്റെ മുഖ്യ ആയുധം അരുണ്‍കുമാറിനെതിരായ ആരോപണങ്ങളായിരിക്കുമെന്ന സൂചനകളാണ് ഔദ്യോഗിത വിഭാഗം നല്കുന്നത്. അരുണിനെതിരേയുള്ള ആരോപണങ്ങളില്‍ ഇപ്പോള്‍ മിണ്ടാതിരിക്കുന്ന ഔദ്യോഗിക പക്ഷം ഇത് വ്യക്തമായ തന്ത്രമായിത്തന്നെ സ്വീകരിച്ചുകഴിഞ്ഞു.
കേരളത്തിലെന്നല്ല, രാജ്യത്തുതന്നെ സിപിഎമ്മിന്റെ ഒരു ഉന്നത നേതാവിന്റെ മകനെതിരേ ഇത്ര കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടി വി എസ് പക്ഷത്തിന്റെ വായടപ്പിക്കാനാണ് തയ്യാറെടുപ്പ്. പാര്‍ട്ടിയില്‍ ഏതെങ്കിലും തരത്തിലുള്ള തിരിച്ചുവരവിന് വി എേസാ, അദ്ദേഹത്തിന്റെ പക്ഷമോ നടത്താനിടയുള്ള നീക്കങ്ങള്‍ തടയാന്‍ ഇതിലും നല്ല ആയുധമില്ലെന്നുറപ്പിച്ചുതന്നെയാണു നീക്കം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിവാദ പൂജാരി സന്തോഷ് മാധവന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച കത്തും കൊല്ലം എഴുകോണ്‍ സ്വദേശി സന്തോഷ്‌കുമാര്‍ കൊട്ടാരക്കര കോടതിയില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പുമുള്‍പ്പെടെയുള്ള പുതിയ വിവരങ്ങളും ഔദ്യോഗിക പക്ഷം ശേഖരിച്ചുകഴിഞ്ഞു. അരുണ്‍കുമാറിന്റെ ഭാര്യാ പിതാവ് ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള അക്വാ ഇന്‍ഫോടെക് ഹോളിഡേയ്‌സ്, അക്വാ ഇന്റര്‍നാഷണല്‍ എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനായ 2002ല്‍ അഞ്ച് ലക്ഷം രൂപ അരുണ്‍കുമാര്‍ വായ്പയായി വാങ്ങിയിരുന്നു. അക്വാ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റായാണ് പണം നല്‍കിയത്. പലതവണ ആവശ്യപ്പെട്ടിട്ടും പണം മടക്കിക്കൊടുത്തില്ല. തുടര്‍ന്ന് , പലിത സഹിതം7,70,267 രൂപ ലഭിക്കണം എന്നാവശ്യപ്പെട്ട് 2000 ല്‍ കൊട്ടാരക്കര സബ്‌കോടതിയില്‍കേസ് ഫയല്‍ ചെയ്തു. ഈ തുകയുടെ പത്ത് ശതമാനം കെട്ടിവയ്ക്കാന്‍ തനിക്കു കഴിയാത്തതിനാല്‍ കോടതിയില്‍ നിന്നു വിധി ഉണ്ടായിട്ടില്ലെന്ന് സന്തോഷ് പറയുന്നു. അരുണ്‍കുമാറിന്റെ സ്വാധീനവും അധികാരവും ഉപയോഗിച്ച് തന്നെ ഇല്ലാതാക്കുമെന്ന ഭയംകൊണ്ടാണ് കേസുമായി മുന്നോട്ടുപോകാത്തതെന്ന് കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിനോട് സന്തോഷ് പറഞ്ഞിരുന്നു.
അരുണിന്റെ ഭാര്യ രജനി, ഭാര്യാ പിതാവ് ഡോ. ബാലചന്ദ്രന്‍ എന്നിവരെയും പ്രതിചേര്‍ത്താണ് കേസ് കൊടുത്തിരിക്കുന്നത്.േ വൈക്കത്ത് 120 ഏക്കര്‍ വയല്‍ കൈമാറുന്നതിന് തടസങ്ങള്‍ നീക്കിത്തരാമെന്നു വാഗ്ദാനം ചെയ്ത് 70 ലക്ഷം രൂപ അരുണ്‍ വാങ്ങിയെന്നാണ് സന്തോഷ് മാധവന്റെ പരാതി. ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കു വേണ്ടി അഞ്ചു ലക്ഷം വാങ്ങിയിട്ട് തിരിച്ചുകൊടുത്തില്ലെന്നാണ് സന്തോഷ്‌കുമാറിന്റെ പരാതി. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് എഴുതിക്കൊടുത്ത 11 ആരോപണങ്ങള്‍, പി സി വിഷ്ണുനാഥ് നിയമസഭയില്‍ ഉന്നയിച്ച ഐസിടിയുമായി ബന്ധപ്പെട്ട ആരോപണം എന്നിവയും പാര്‍ട്ടി സമ്മേളനങ്ങളിലെ ചര്‍ച്ചകള്‍ക്കുവേണ്ടി ഉപയോഗിക്കും. ഉമ്മന്‍ ചാണ്ടി ഉന്നയിച്ച ആരോപണങ്ങളില്‍ ലോട്ടറിക്കേസുമായി ബന്ധപ്പെട്ടത് ഒഴികെയുള്ളവയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ലോട്ടറിക്കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്. ഐസിടി വിവാദത്തില്‍ നിയമസഭാ സമിതി രൂപീകരിച്ചുകഴിഞ്ഞു. സന്തോഷ് മാധവന്റെ കത്തിന്റെ അടിസ്ഥാനത്തിലും മറ്റൊരു അന്വേഷണമുണ്ടാകും. ഇത്രയധികം അന്വേഷണങ്ങള്‍ നേരിടുന്ന മറ്റൊരു നേതാവിന്റെ മകനും പാര്‍ട്ടിയില്‍ ഇല്ലെന്നും കേരളത്തില്‍ മറ്റൊരു മുഖ്യമന്ത്രിയുടെ മകനെതിരേയും ഇത്രയധികം അന്വേഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി വിഎസിനെ പൂട്ടാനാണ് ഉദ്ദേശം.
അരുണ്‍കുമാറിനെ കഴിഞ്ഞ സര്‍ക്കാര്‍ ക്രമവിരുദ്ധമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഡയറക്ടറായി നിയമിച്ചുവെന്നാണ് വിഷ്ണുനാഥ് ആരോപിച്ചത്. വി എസ് അതു നിഷേധിച്ചതിനെത്തുടര്‍ന്ന് സഭാസമിതി അന്വേഷണം വിഷ്ണുനാഥ് ആവശ്യപ്പെടുകയായിരുന്നു. സഭാസമിതി അന്വേഷിക്കട്ടെ എന്ന് വി എസ് നേരത്തേ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അരുണ്‍കുമാറും മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ: ദീപ്തി പ്രസേനനും ചേര്‍ന്ന് തന്നില്‍ നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കഴിഞ്ഞയാഴ്ച പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സന്തോഷ് മാധവന്‍ കത്തയച്ചത്. 120 ഏക്കര്‍ വയല്‍ നികത്താനുള്ള അനുമതി നേടിത്തരാമെന്ന് ഉറപ്പു നല്‍കി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇവര്‍ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് കത്തിലെ ആരോപണം. അരുണിന് 70 ലക്ഷവും ദീപ്തിക്ക് 10 ലക്ഷവുമാണത്രേ കൊടുത്തത്. എന്നാല്‍ കാര്യം നടന്നില്ല. പുറത്തു പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ദീപ്തി ഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് തനിക്കെതിരേ കേസുകള്‍ ഉണ്ടായതിനു പിന്നില്‍ ഇവരാണെന്നും ഭരണം മാറിയതുകൊണ്ടാണ് ഇപ്പോള്‍ നീതികിട്ടുമെന്ന് പ്രതീക്ഷിച്ച് പരാതി അയയ്ക്കുന്നത് എന്നുമാണ് കത്തില്‍ പറയുന്നത്. പരാതി വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിച്ചാല്‍ മുഴുവന്‍ തെളിവുകളും നല്‍കാമെന്നും അഞ്ച് പേജുള്ള കത്തില്‍ സന്തോഷ് മാധവന്‍ പറയുന്നു. ഇത് വളരെ ഗൗരവത്തിലാണ് പാര്‍ട്ടി നേതൃത്വം എടുത്തിരിക്കുന്നത്.
മകന്റെ ക്രമവിരുദ്ധ നടപടികള്‍ക്കെല്ലാം അച്ഛന്റെ പിന്തുണയുണ്ടെന്ന് ആരോപിച്ച് വിഎസ് പക്ഷത്തെ നിര്‍വീര്യമാക്കാനാണ് ഔദ്യോഗിക പക്ഷം കരുനീക്കുന്നത്. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിക്ക് ഇന്റലിജന്‍സ് മുഖേന ലഭിച്ച നിരവധി വിവരങ്ങളും പാര്‍ട്ടി സമ്മേളനങ്ങളില്‍ അരുണിനും വിഎസിനും വിനയാകും.സംസ്ഥാനത്ത് ഏറ്റവുമധികം ഭൂമി പലയിടത്തായി വാങ്ങിക്കൂട്ടിയിരിക്കുന്നത് അരുണ്‍കുമാറാണെന്ന് ഔദ്യോഗിക പക്ഷത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വിഴിഞ്ഞത്തും കൊച്ചിയിലും ഉള്‍പ്പെടെയാണിത്. ഈ സമ്മേളനങ്ങളില്‍ ഉയരാവുന്ന ആരോപണങ്ങള്‍ നേരിടാന്‍ വിഎസിന് കഴിയാത്ത വിധം ശക്തമാണ് മകനെതിരായ തെളിവുകള്‍. അരുണ്‍കുമാറിനെതിരേ മാത്രമല്ല, മകള്‍ ആശയ്ക്കു എതിരേയുയര്‍ന്ന ആരോപണങ്ങളില്‍ നിന്നും രക്ഷനേടാനാകാതെ വിഷമിക്കുകയാണ് പ്രതിപക്ഷനേതാവ്. ഗവേഷണത്തിനായി മുന്‍മുഖ്യമന്ത്രിയുടെ മകള്‍ക്ക് 35 ലക്ഷംരൂപ അനധികൃതമായി ലഭിച്ചുവെന്ന വിവരമാണ് വി.എസിന്റെ ഉറക്കംകെടുത്തുന്ന രണ്ടാമത്തെ സംഗതി. ഗവേഷണത്തിനായി വനം വകുപ്പില്‍ നിന്നും ലഭിച്ച ഈ തുകയില്‍ ഒരു പൈസ പോലും തനിക്കു കിട്ടിയിട്ടില്ലെന്നും എല്ലാം രാജീവ്ഗാന്ധി സെന്റര്‍ ഡയറക്ടറുടെ പേരിലാണു വന്നിരിക്കുന്നതെന്നും ഡാ. വി.വി. ആശ പറയുന്ന അതേ ശ്വാസത്തില്‍ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഡയറക്ടര്‍ ഇതിനെ എതിര്‍ക്കുകയാണ്. പണം അനുവദിക്കുന്നതു ഡയറക്ടര്‍ വഴിയാണെങ്കിലും അതു വിനിയോഗിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഗവേഷകയ്ക്കാണെന്നാണു ഡയറക്ടര്‍ ഡോ. രാധാകൃഷ്ണപിള്ളയുടെ വിശദീകരണം.
ഇതിനിടെ, മകള്‍ക്കെതിരെ നുണപ്രചാരണം നടത്തുകയാണെന്നു വിഎസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. 'ഒരു ശാസ്ത്രജ്ഞ എങ്ങനെയാണു ഗവേഷണം നടത്തുന്നതെന്നും അതിനു ഫണ്ട് അനുവദിക്കുന്നത് എങ്ങനെയാണെന്നും അറിയാഞ്ഞിട്ടോ, അറിയില്ലെന്നു നടിച്ചിട്ടോ ആണ് ഇത്തരം വാര്‍ത്തകള്‍ എഴുതുന്നത്. വിദഗ്ധര്‍ അടങ്ങിയ സമിതി പരിശോധിച്ച ശേഷമാണു ഗവേഷണത്തിനു ഫണ്ട് അനുവദിക്കുന്നത്. പണം നല്‍കുന്നതു സ്ഥാപനത്തിന്റെ ഡയറക്ടര്‍ക്കാണുതാനും. ഒരു രൂപ പോലും ഗവേഷകയ്ക്കു നല്‍കുന്നില്ല. വസ്തുത ഇതായിരിക്കെ, പണം വാങ്ങിയെന്നും പ്രബന്ധം നല്‍കിയില്ലെന്നുമൊക്കെ പച്ചനുണയാണ് എഴുതുന്നത്: വിഎസ് പറഞ്ഞു. അതിനിടെ രാജീവ്ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തുമ്പോള്‍ അവര്‍ക്കു ശമ്പളമല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നും തന്റെ ഗവേഷണ പ്രബന്ധങ്ങള്‍ ഒന്‍പതു രാജ്യാന്തര ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ആശ പത്രക്കുറിപ്പില്‍ വിശദീകരിച്ചു. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പത്രക്കുറിപ്പിലുണ്ട്. 1996ല്‍ പിഎച്ച്ഡി എടുത്ത താന്‍ 97 മുതല്‍ ശാസ്ത്രജ്ഞയായി ആര്‍ജിസിബിയില്‍ പ്രവര്‍ത്തിക്കുന്നു. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയ്ക്കു ശേഷമായിരുന്നു നിയമനം. 13 വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാരിന്റെ ബയോ ടെക്‌നോളജി വകുപ്പിനു കീഴിലുള്ള രണ്ടു ഗവേഷണങ്ങള്‍ക്ക് അനുമതി ലഭിച്ചു. ഗവേഷണത്തിനു വനം വകുപ്പിന്റെ അനുമതി കിട്ടുമ്പോള്‍ എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ വനം വകുപ്പ് തനിക്ക് അവിഹിത നേട്ടം ഉണ്ടാക്കി എന്ന അര്‍ഥത്തില്‍ വ്യാജ പ്രചാരണം നടത്തുന്നതു തന്റെ അച്ഛനെ അപമാനിക്കാനാണ്. വനം വകുപ്പ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 55 ഗവേഷണങ്ങള്‍ക്കായി 4.08 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതില്‍ ആര്‍ജിസിബിക്കു ലഭിച്ചത് 59 ലക്ഷം രൂപയാണ്. തന്റെ ഗവേഷണങ്ങള്‍ക്കായി അനുവദിച്ച 35 ലക്ഷം രൂപയില്‍ ഒരു പൈസ പോലും ഗവേഷക എന്ന നിലയില്‍ തനിക്കു ലഭിക്കില്ല. ആര്‍ജിസിബി ഡയറക്ടറുടെ പേരില്‍ ചെക്ക് ആയാണു നല്‍കുക. കേന്ദ്ര സര്‍ക്കാരിന്റെ ഗവേഷണങ്ങള്‍ക്കായി കിട്ടിയ 30 ലക്ഷം രൂപയും ആര്‍ജിസിബിക്കാണു ലഭിച്ചത്. വനം വകുപ്പിനു സമര്‍പ്പിച്ച പ്രബന്ധം കാണാനില്ലെന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. ആ ഗവേഷണത്തിന് ഒരു പേറ്റന്റ് കിട്ടിയതു കൂടാതെ, ഒന്‍പതു രാജ്യാന്തര പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വന്നിട്ടുമുണ്ട്.
വി.എസ്. അച്യുതാനന്ദന്‍ എന്ന കേരളം അംഗീകരിക്കുന്ന രാഷ്ട്രീയ നേതാവിന്റെ മകള്‍ എന്നതു തനിക്ക് അഭിമാനകരമാണ്. ആര്‍ക്കു വേണ്ടിയും വഴിവിട്ട് ഒന്നും ചെയ്യാത്ത, അഴിമതിക്കെതിരെ എക്കാലത്തും ഉറച്ച നിലപാടെടുക്കുന്ന അദ്ദേഹം തനിക്കും മാതൃകാനേതാവാണ്. ശാസ്ത്രജ്ഞ അല്ലെങ്കില്‍ ഗവേഷക എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന താന്‍ ഒരു ഘട്ടത്തിലും അദ്ദേഹത്തിന്റെ സ്വാധീനമോ പദവിയോ ഉപയോഗിച്ചിട്ടില്ലെന്നും ആശ വ്യക്തമാക്കി. എന്നാല്‍ ഗവേഷണത്തിന്റെ പണം മാത്രമല്ല, ആശയുടെ ശമ്പളമുള്‍പ്പെടെ താന്‍ വഴിയാണു സെന്ററില്‍ എത്തുന്നതെന്നും എന്നുവച്ചു പണത്തിന്റെ ഉത്തരവാദിത്തം തനിക്കില്ലെന്നും ഡയറക്ടര്‍ വ്യക്തമാക്കി. ഗവേഷണത്തിന് അനുവദിക്കുന്ന പണം എന്തിനു വിനിയോഗിക്കണം, എങ്ങനെ വിനിയോഗിക്കണം എന്നെല്ലാം ഗവേഷകയാണു തീരുമാനിക്കുന്നത്. സ്‌റ്റേറ്റ്‌മെന്റ് ഏറ്റവും ഒടുവില്‍ ഓഡിറ്റ് ചെയ്യുമെന്നു മാത്രം: ഡയറക്ടര്‍ പറഞ്ഞു
No comments:
Post a Comment
Note: Only a member of this blog may post a comment.