Friday, September 30, 2011

അണിയറയിലെ അലമ്പുനാടകം


സിപി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രക്കാരോട് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് 'ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന്'.
പത്രക്കാരും പത്രങ്ങളും ജനങ്ങളും, അവരില്‍ സി.പി.എമ്മുകാരും പെടും. അന്നൊന്നും ചിന്തിച്ചില്ല വിജയന്റെ വാക്കുകളുടെ വിശ്വലഹരി. ചിലപ്പോള്‍ വിജയന്‍ ഇങ്ങനെയാണ്, വലിയ തത്വജ്ഞാനിയാകും. ബക്കറ്റിലെ വെള്ളവും നികൃഷ്ടജീവിയും എല്ലാ ഭാഷയും അറിയുന്ന മഹാകവി സുധാകരനുമൊക്കെ വിജയചിന്തയുടെ ദാര്‍ശനിക മുഖങ്ങളാണ്, നിങ്ങളുടെ മുഖം ചുളിഞ്ഞാലും.
ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന് പറയുമ്പോള്‍ അതിലിങ്ങനെ വിക്കിലീക്‌സ് വിളംബരം അടങ്ങിയിരിക്കുന്നു എന്ന് നമ്മള്‍ മലയാള പുത്തിജീവികളാരും വിചാരിച്ചില്ല. വെളിച്ചപ്പാട് ഏതിലെ ഓടിയാലും പിറകെ നടന്ന് കൊട്ടുന്ന ചെണ്ടക്കാരനെ പോലെ. കെ.ഇ.എന്‍ പോലും പാര്‍ട്ടിയുടെ ഈ സാര്‍വ്വദേശീയ സ്വാധീനം സങ്കല്പിച്ചുപോലും കാണില്ല. കെ.ഇ.എന്നുപോലും ഈ പാര്‍ട്ടിയെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വരുമ്പോള്‍ സംഗതി അല്പം കട്ടിയാണ്.
 
അമേരിക്ക എന്നു പറഞ്ഞാല്‍ തന്നെ സി.ഐ.എ ചാരപ്പടയുണ്ടാക്കി തൊഴിലാളി വര്‍ഗ്ഗത്തിന്റെ മോചനം അട്ടിമറിക്കുന്ന നികൃഷ്ടജീവിയെന്നാണ് കമ്യൂണിസ്റ്റ് ചിന്തകളിലെ ലക്ഷണവാക്യം. കണ്ണുകൊണ്ട് നോക്കുകയോ കാതുകൊണ്ട് കേള്‍ക്കുകയോ കൈകള്‍കൊണ്ട് തൊടുകയോ ചെയ്തുകൂടാത്ത കമ്യൂണിസ്റ്റ് വിരുദ്ധതയാണ് അമേരിക്കന്‍ മുതലാളിത്വമെന്ന അമേരിക്കന്‍ സാമ്രാജ്യത്വം. എങ്ങനെ ഈ ലോകജന്മിയെ കൊല്ലാമെന്നതാണ് ഏത് ചുവപ്പനും ഒരു നൂറ്റാണ്ടായി രാപകല്‍ ചിന്തിക്കുന്നത്.
അങ്ങനെയുള്ള അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ബന്ധം ഇല്ലാതെ തന്നെ ആരോപിച്ച് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ എയിഡ്‌സ് രോഗിയാക്കി അപകീര്‍ത്തിപ്പെടുത്തുന്നത് ചുവപ്പന്മാരുടെ ഒരു ചിരകാല വിനോദമായിരുന്നു. കൂട്ടത്തില്‍ നിന്നും ചിന്തകൊണ്ടു ബോധ്യപ്പെട്ട് വഴിമാറിപോയ സി.ജെ. തോമസും എം. ഗോവിന്ദനുമൊക്കെ ചുവപ്പന്‍ നാള്‍വഴിയില്‍ സി.ഐ.എ ചാരന്മാരാണ്. അവസാനത്തെ സി.ഐ.എ ചാരനായി ഇവര്‍ മുദ്രയടിച്ചത് ലോകപ്രശസ്ത ധനതത്വശാസ്ത്രജ്ഞനായ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയാണ് എന്നതാണ് ഒടുവിലത്തെ ചുവന്ന ഫലിതം. അവരാണെന്റെ തോപ്പില്‍ മാലേ. അമേരിക്കന്‍ സാമ്രാജ്യത്വവുമായി അടച്ചിട്ട് അടുക്കള ചര്‍ച്ച നടത്തിയത്. ലോകത്തിലെ എട്ടാമത്തെ അത്ഭുതം.
 
അതാണീ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് പിണറായി പറഞ്ഞതിന്റെ സാരം. ഈ സാരം അസാരം നമുക്ക് ബോധ്യപ്പെട്ടുവരികയായിരുന്നു. പാര്‍ട്ടി പരിപാടികളാണ് ജനകീയാസൂത്രണം കളിച്ചപ്പോള്‍, പിന്നെ ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരം കൈരളി ചാനല്‍ മായിച്ചുകളഞ്ഞപ്പോള്‍ ഇനിയൊരു സംശയമേയുള്ളൂ. സിപിഎം എന്ന് ഒരു  പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാകും? അതിനുള്ള ഗവേഷണമാകും ഐസക് നടത്തുന്നത്.ലോകത്ത് തൊഴിലാളിയും മുതലാളിയും സോഷ്യലിസ്റ്റും ഒക്കെയുണ്ടാകുന്നത് സാധാരണമാണ്. ഒരു കമ്യൂണിസ്റ്റ് രാഷ്ട്രത്തിലാണ് വിജയന്‍, ഐസക്, ബേബി, അച്യുതാനന്ദന്മാര്‍ ഇങ്ങനെ നടത്തിയിരുന്നു എങ്കില്‍ ഉണ്ടാകാവുന്ന ഭവിഷത്ത് സഖാക്കള്‍ പാര്‍ട്ടി അച്ചടക്കത്തില്‍ തൊട്ടുചിന്തിക്കണം. എന്നിട്ട് ബൂര്‍ഷ്വാ ഇന്ത്യയില്‍ ജനിച്ചതിന് ദൈവത്തോട് നന്ദി പറയണം. അമേരിക്കയാവാമെങ്കില്‍ ദൈവവും മതവുമൊക്കെയാകാം സഖാവേ. ഒന്നുമില്ലെങ്കില്‍ ലക്ഷക്കണക്കിന് മലയാളികള്‍ അമേരിക്കയില്‍ ജീവിക്കുന്നുണ്ടല്ലോ. അവരെ ആണ്ടോടാണ്ട് നിങ്ങള്‍ പോയി പിരിക്കുന്നുമുണ്ടല്ലോ. പണം അത് എവിടുത്തേതായാലും പുളിക്കില്ലല്ലോ-വോട്ടും അല്ലേ മദ്‌നി സഖാവേ.വിക്കിലീക്ക് വെളിപ്പെടുത്തല്‍കൊണ്ട് പാര്‍ട്ടിയ്ക്ക് ഒന്നും സംഭവിക്കില്ല. കാരണം അത്രയ്ക്ക് അച്ചടക്കമാണീ പാര്‍ട്ടിയില്‍. അച്ചടക്കമെന്നാല്‍ അടിമത്തമെന്നാണ് ചുവപ്പന്‍ പാര്‍ട്ടിയുടെ രീതി. എങ്കിലും മെല്ലെ... മെല്ലെ.. മാറി മാറി ഈ പാര്‍ട്ടി തന്നെ ഒരു അമേരിക്കന്‍ ഭജനസംഘമാകുന്നത് കാണാന്‍ നല്ലരസമുണ്ട്.
 
കേരളത്തില്‍ മാത്രമല്ല വിക്കിലീക്ക് കാറ്റ് വീശിയത്. പശ്ചിമബംഗാളിലും കരാട്ടിന്റെ ദല്‍ഹി ഓഫീസിലുവരെ ടിയാന്‍ വീശിക്കഴിഞ്ഞു. ചില മന്ത്രവാദികളുണ്ട് ബാധ ഒഴിപ്പിക്കാന്‍ പോയി ബാധയും ബാധ്യതയുമായി തീരുന്നവര്‍. മുതലാളിത്തം ഇത്ര ഉറ്റ ചങ്ങാതിയാണെങ്കില്‍ ഇനി മുതലാളി വര്‍ഗ്ഗം തൊഴിലാളി വര്‍ഗ്ഗം എന്നൊക്കെ വര്‍ഗ്ഗസിദ്ധാന്തം പറയുന്നതില്‍ എന്ത് കാര്യമാണ്.
സഖാവേ... സൂക്ഷിച്ച് നോക്കുക. നിങ്ങള്‍ ആകെ മാറിയിരിക്കുന്നു. എപ്പോഴും നാടകം കളിക്കാന്‍ പറ്റില്ല. അണിയറയില്‍ നാടകമില്ലല്ലോ. അതാണ് ഒര്‍ജിനല്‍. ഇപ്പോള്‍ കാണുന്നതാണ് യഥാര്‍ത്ഥ പാര്‍ട്ടി. റെഡ് വളണ്ടിയറേ... തലകറങ്ങുന്നുണ്ടോ... നമുക്ക് ഒരു അമേരിക്കന്‍ ഗുളിക കഴിക്കാം. വീക്കിലീക്ക് വായിക്കാം. എന്നിട്ട് പറയാം ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ല

No comments:

Post a Comment

Note: Only a member of this blog may post a comment.