Sunday, September 25, 2011

മാരാരിക്കുളത്തെ സി പി എം സമരം : പാര്‍ട്ടി സമ്മേളനങ്ങള്‍ പിടിച്ചെടുക്കാനുളള ഐസക്കിന്റെ തന്ത്രം


 പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ കൂടെ നിര്‍ത്തുന്നതിനായി കോമളപുരത്തെ സ്പിന്നേഴ്‌സില്‍ ജോലി വാഗ്ദാനം ചെയ്ത്  അണികളെ പറ്റിച്ചതിന്റെ ജാള്യത മറയ്ക്കാന്‍ തോമസ് ഐസക് ആസൂത്രണം ചെയ്ത സമരം സി പി എമ്മിന് തന്നെ ബാധ്യതയാകുന്നു.
ജില്ലയിലെ പാര്‍ട്ടിയില്‍ മേധാവിത്വം ഉറപ്പിക്കുന്നതിന് സ്ഥലം എം എല്‍ എ നടത്തുന്നതാണ് ഈ സമരാഭാസമെന്ന് ഇതിനോടകം വ്യക്തമായതോടെ പലരും വിട്ടു നില്‍ക്കുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി മുതല്‍ പാര്‍ട്ടി ബന്ധുക്കള്‍ക്ക് വരെ സ്പിന്നേഴ്‌സില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് നടക്കാതെ വന്നതോടെ പലരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ സമരത്തിലൂടെ ഇതിനെ തരണം ചെയ്യാനുളള നീക്കമാണ് സി പി എം നടത്തുന്നത്. ഇന്നലെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കലവൂരില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണം എന്ന പേരില്‍ ഐസക്ക് 24 മണിക്കൂര്‍ സമരം തുടങ്ങിയത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം യാതൊന്നും ഈ മേഖലയ്ക്കായി ചെയ്യാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ ഉദ്ഘാടനം ചെയ്ത് പണം കളഞ്ഞതാണെന്ന വസ്തുത ജനങ്ങള്‍ക്കും ബോധ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മാസങ്ങളുടെ മാത്രം പ്രായമുളള യു ഡി എഫ് സര്‍ക്കാരിനെതിരെ വികസനത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന സമരം അനാവശ്യമാണെന്ന നിലപാടാണ് പാര്‍ട്ടിക്കുളളില്‍ പോലും ഉളളത്.
 
ഘടക കക്ഷികള്‍ പ്രത്യേകിച്ച് സി പി ഐയും ഇത്തരത്തിലുളള അഭിപ്രായക്കാരാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ജി സുധാകരനുമായി കെമ്പുകോര്‍ക്കുന്ന ഐസക് പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷകനാണെന്ന് വരുത്തി തീര്‍ത്ത് അണികള്‍ക്കിടയില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനുളള നീക്കമാണ് നടത്തുന്നത്. കലവൂരില്‍ ഇന്നലെ പിണറായി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിന്റെ പോസ്റ്ററില്‍ നിന്നും ജി സുധാകരന്റെ പേര് ഒഴിവാക്കിയത് ഇന്നലെ ഏറെ വിവാദമായിരുന്നു. ചടങ്ങില്‍ അധ്യക്ഷനായിരുന്ന തന്റെ പേര് മനപ്പൂര്‍വ്വം തളളിയതാണെന്ന സൂചനയും സുധാകരന് കിട്ടിയിട്ടുണ്ട്. യു ഡി എഫ് സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന പദ്ധതികള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന സ്വീകരണത്തില്‍ വിറളി പൂണ്ടാണ് സി പി എം ഇപ്പോള്‍ സമര മാര്‍ഗം അവലംബിച്ചിരിക്കുന്നത്

No comments:

Post a Comment

Note: Only a member of this blog may post a comment.