Thursday, September 15, 2011

മെട്രോ പദ്ധതി കുതിപ്പിലേക്ക്


അനിശ്ചിതത്വത്തിന്റെ ട്രാക്കില്‍ നിന്ന് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ശാപമോക്ഷമേകാനുള്ള കേന്ദ്ര ആസൂത്രണ കമ്മീഷന്റെ തീരുമാനം കേരള ജനതയുടെ ചിരകാല സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിനാണ് വഴിതെളിച്ചിരിക്കുന്നത്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയോടൊപ്പം സജീവമാകേണ്ട മെട്രോ റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ നിലനിന്നുപോന്ന മിക്കവാറും എല്ലാ ആശങ്കകള്‍ക്കും തന്നെ ഇതോടെ വിരാമമാവുകയാണ്. ആസൂത്രണ കമ്മീഷന്റെ ഗ്രീന്‍ സിഗ്നല്‍ ഇന്നലെ ലഭ്യമായ സാഹചര്യത്തില്‍, പദ്ധതി നടത്തിപ്പിന്റെ മുതല്‍മുടക്ക് ആരൊക്കെ ചേര്‍ന്ന് ഏതുവിധം നിര്‍വ്വഹിക്കണമെന്നതു സംബന്ധിച്ച തീരുമാനമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇനിയുമുണ്ടാകേണ്ടത്. ഈ വിഷയം കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക പഠനസമിതിക്കാണ് വിട്ടിരിക്കുന്നത്. അടുത്തയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തുമ്പോഴേയ്ക്കും ഇതു സംബന്ധിച്ച തീരുമാനമാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. ഡല്‍ഹി, ചെന്നൈ മെട്രോ റെയില്‍ പദ്ധതികളുടെ മാതൃകയില്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും സംയുക്തമായി കൊച്ചി മെട്രോ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുണ്ടാകണമെന്ന നിര്‍ദ്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ളത്.സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ പദ്ധതി പ്രായോഗികമാകൂ എന്ന ആസൂത്രണ കമ്മീഷനിലെ ചില അംഗങ്ങളുടെ ആദ്യനിലപാടില്‍ അയവു വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധ്യമായിട്ടുണ്ട്. ഇതിനിടെ, 4427 കോടി രൂപ വരുന്ന പദ്ധതി ചെലവിന്റെ 52 ശതമാനം വായ്പയായി നല്‍കാന്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി എന്ന ബാങ്കിംഗ് സ്ഥാപനം മുന്നോട്ടുവന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ഈ ബാങ്കിംഗ് സ്ഥാപനത്തിന്റെ അടുത്ത വര്‍ഷത്തെ വായ്പാ നിര്‍ദ്ദേശങ്ങളില്‍ കൊച്ചി മെട്രോ പദ്ധതിയെ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. കേന്ദ്രമന്ത്രിസഭാ ഉപസമിതി ഈ വായ്പയ്ക്ക് അനുകൂലമായി ശുപാര്‍ശ നല്‍കാതിരിക്കില്ലെന്ന പ്രതീക്ഷയാണ് സംസ്ഥാന സര്‍ക്കാരിനും മെട്രോ റെയില്‍ കമ്പനിക്കുമുള്ളത്.
 
കേരളത്തിന് സ്വതസ്സിദ്ധമായ വിപരീത സാഹചര്യങ്ങള്‍ മൂലം ഇതിനകം തന്നെ അഞ്ചാറ് വര്‍ഷം വൈകിക്കഴിഞ്ഞെങ്കിലും പദ്ധതിയെ പ്രതീക്ഷിച്ച ഗതിവേഗത്തിലേയ്ക്ക് കൊണ്ടുവരാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് സാധ്യമായെന്നാണ് ഇക്കഴിഞ്ഞ മൂന്നു മാസക്കാലത്തെ ഝടുതിയിലുള്ള പുരോഗതി സൂചിപ്പിക്കുന്നത്. മന്ത്രിസഭ നിലവില്‍ വന്ന് ഒരു മാസം തികഞ്ഞപ്പോഴേയ്ക്കും, കേന്ദ്ര ആസൂത്രണ കമ്മീഷന്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്ന പ്രകാരം 'കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്' എന്ന പേരില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് രൂപം നല്‍കാന്‍ തീരുമാനമെടുത്തു. തുടര്‍ന്നുള്ള നടപടികള്‍ അതിവേഗത്തിലായിരുന്നു-തികഞ്ഞ കാര്യശേഷിയോടെ. ജപ്പാന്‍ ബാങ്ക് പദ്ധതിയുടെ കാര്യത്തില്‍ താല്‍പര്യമെടുക്കുന്നതിനുള്ള കാരണവും ഇതുതന്നെ.
വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം പ്രവചനാതീതമായി പെരുകുകയും റോഡുകളുടെ പരിമിതി അതിസങ്കീര്‍ണ്ണപ്രശ്‌നമായി മാറുകയും ചെയ്തതോടെ കൊച്ചി അഭിമുഖീകരിച്ചു തുടങ്ങിയ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ നിര്‍ദ്ദേശമാണ് മെട്രോ റെയില്‍ പദ്ധതി. ഇപ്പോഴത്തെ സൗകര്യങ്ങളില്‍ ഗണ്ണ്യമായ പുരോഗതി ഉണ്ടാകാത്ത പക്ഷം അടുത്ത 20 വര്‍ഷത്തിനുള്ളില്‍ കൊച്ചിയിലെ നിരത്തുകളില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകുന്ന ശരാശരി വേഗത 6-8 കിലോമീറ്റര്‍ മാത്രമായിരിക്കുമെന്നാണ് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നിഗമനം. പ്രഭാത നടപ്പുകാരുടെ ഏകദേശ വേഗത മാത്രമാണിത്. ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ ബാങ്കോക്ക് നഗരത്തോടാണ് കൊച്ചി മത്സരിക്കുന്നതെന്ന് വിദേശ ടൂറിസ്റ്റുകള്‍ പറയാറുള്ളത് ശരിവയ്ക്കുന്നു ഈ കണക്ക്.
 
ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25.523 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ ആണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ആലുവയില്‍ നിന്ന് തുടങ്ങി മാധവ ഫാര്‍മസി, മഹാരാജാസ് കോളേജ്, എറണാകുളം സൗത്ത്, വൈറ്റില വഴി പേട്ടയില്‍ അവസാനിക്കുന്ന റെയില്‍പാതയ്ക്ക് 23 സ്റ്റേഷനുകളായിരിക്കും ആകെ ഉണ്ടാവുക. നിലവിലുള്ള റോഡിന്റെ മധ്യഭാഗത്ത് ഉയര്‍ത്തുന്ന തൂണുകളിലാവും റെയില്‍പാത പണിയുന്നത്. ഓരോ മെട്രോ ട്രെയിനിലും 3 മുതല്‍ 6 വരെ കാറുകള്‍ ഉണ്ടാകും. ഓരോ കാറിലും 200 പേര്‍ക്ക് കയറാന്‍ കഴിയും. ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വേഗത ശരാശരി 50 കിലോമീറ്റര്‍. ഒരു സ്റ്റേഷനില്‍ നിന്ന് തൊട്ടടുത്ത സ്റ്റേഷനിലേയ്ക്ക് രണ്ട് മിനിറ്റുകൊണ്ട് എത്താന്‍ കഴിയും. ആലുവ മുതല്‍ പേട്ട വരെ 50 മിനിറ്റ് എന്നാണ് കണക്കാക്കിയിട്ടുള്ളത്. 
ഇപ്പോള്‍ നല്ല തിരക്കുള്ള സമയങ്ങളില്‍ തൃപ്പൂണിത്തുറയില്‍ നിന്ന് എം.ജി റോഡ് വരെ എത്താന്‍ രണ്ട് മണിക്കൂറും അവിടെ നിന്ന് അലുവ വരെയെത്താന്‍ മറ്റൊരു രണ്ട് മണിക്കൂറും വരെ സമയം വേണ്ടി വരുന്നതായുള്ള കാറുടമകളുടെ പരാതി അതിശയോക്തിപരമല്ലെന്ന് മെട്രോ റെയില്‍ പദ്ധതിക്കുവേണ്ടി നടത്തിയ പഠനങ്ങള്‍ തെളിയിച്ചിരുന്നു. ഈ ദുരവസ്ഥയ്ക്ക് വലിയൊരളവില്‍ പരിഹാരമാര്‍ഗ്ഗം മെട്രോ റെയിലിലൂടെ.

No comments:

Post a Comment

Note: Only a member of this blog may post a comment.