Tuesday, September 13, 2011

മാറ്റുവിന്‍ നേതാക്കളെ...


തൃണമൂല്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും മാവോയിസ്റ്റുകളും ചേര്‍ന്ന് പശ്ചിമബംഗാളിലെ ഇടതുമുന്നണി പ്രവര്‍ത്തകരെ, പ്രത്യേകിച്ചും സി.പി.എമ്മുകാരെ, കൊടുംക്രൂരതകളഴിച്ചുവിട്ട് അടിച്ചൊതുക്കുകയും കൊല്ലുകയുമാണുപോലും. മമതാ ബാനര്‍ജി രാക്ഷസിയുടെ വേഷം കെട്ടിയാടുകയാണെന്ന്. മമതാബാനര്‍ജി ഭരണത്തിന്റെ ഇരകളെ സഹായിക്കാന്‍ സി.പി.എമ്മിന്റെ കേരളാ ഘടകം ബക്കറ്റ് പിരിവ് നടത്തി 3,54,59,172 രൂപ ശേഖരിക്കുകയുണ്ടായി
ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ പശ്ചിമ ബംഗാളിനെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഒരു കമ്യൂണിസ്റ്റ് രാഷ്ട്രമായിട്ടാണ് രഹസ്യമായും സ്വപ്‌നേപിയും വിഭാവനം ചെയ്തത്. സ്റ്റേറ്റ് കൊഴിഞ്ഞു പോകുന്നതുപോലെയുള്ള ഒരു സ്വപ്‌നമെന്നു വിചാരിച്ചാല്‍ മതി. നാല്പത്തേഴില്‍ ഇന്ത്യയ്ക്കു കൈവന്ന സ്വാതന്ത്ര്യം അംഗീകരിക്കാതെ നാല്പത്തെട്ടില്‍ കല്‍ക്കത്താ തീസിസ് എന്ന വിപ്ലവസിദ്ധാന്തം ഉര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ വിപ്ലവത്തിനൊരുങ്ങി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇന്ത്യ ഗാന്ധിജി നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചു. അവസാനം കല്‍ക്കത്താ തീസിസ് പിന്‍വലിച്ച് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിച്ചു തുടങ്ങി. 1948 നുശേഷം ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അനുവദിച്ചതും പ്രേരിപ്പിച്ചതും ജവഹര്‍ലാല്‍ നെഹ്‌റുവാണ്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കകത്ത് മാര്‍ക്‌സിസ്റ്റാശയങ്ങളെ അനുവദിച്ചത് ജയപ്രകാശ് നാരായണന്‍ ആണ്. ഒരുകാലത്ത് ജയപ്രകാശിനൊരു തെറ്റിദ്ധാരണയുണ്ടായിരുന്നു സര്‍വോദയവും കമ്യൂണിസവും ഒന്നാണെന്ന്. ജവഹര്‍ലാലിനെയും ജയപ്രകാശിനെയുമൊക്കെ ഒരുപാട് മുതലെടുത്തു ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍.
 
തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ പ്രഥമദശയിലെ ജയപ്രകാശും ജവഹര്‍ലാലും റാം മനോഹര്‍ ലോഹ്യയുമൊക്കെ കമ്യൂണിസത്തില്‍ ആകൃഷ്ടരായിരുന്നു. ജയപ്രകാശ് നാരായണന്‍ സോഷ്യലിസത്തെക്കുറിച്ച് കാള്‍മാര്‍ക്‌സിനെ പശ്ചാത്തലമാക്കിക്കൊണ്ട് ണവ്യ ീെരശമഹശാെ എന്ന വലിയൊരു ഗ്രന്ഥം എഴുതിയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. ക്വിറ്റിന്ത്യാസമരത്തിന്റെ യഥാര്‍ത്ഥ ആശയങ്ങള്‍ ഈ ഗ്രന്ഥത്തിനകത്താണുള്ളത്. ഇന്ത്യന്‍ സോഷ്യലിസ്റ്റുകളുടെ മാനിഫെസ്റ്റൊയാണ് ജയപ്രകാശിന്റെ ണവ്യ ീെരശമഹശാെ. റാം മനോഹര്‍ ലോഹ്യ ഡോക്ടറായത് ഗാന്ധിയന്‍ ചെറുകിട വ്യവസായത്തിന്റെ സാമ്പത്തിക പ്രസക്തിയാണെങ്കിലും അദ്ദേഹം ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു 'ദാസ് ക്യാപിറ്റല്‍' അടക്കമുള്ള മാര്‍ക്‌സിന്റെ പല ഗ്രന്ഥങ്ങളും ജര്‍മന്‍ ഭാഷയില്‍ത്തന്നെ വായിച്ചവനാണ് താനെന്ന്. ഇന്ത്യയിലെ ഗാന്ധിയന്‍ സമരയുഗത്തിലെ ഏറ്റവും വലിയ ഗാന്ധിയന്‍ മാര്‍ക്‌സിസ്റ്റ് ചിന്തകനായിരുന്നു ഡോ. റാം മനോഹര്‍ ലോഹ്യ. ജവഹര്‍ലാല്‍ തന്നെ സ്വയം ഗാന്ധിജിക്ക് സമര്‍പ്പിച്ചിരുന്നുവെങ്കിലും കമ്യൂണിസത്തിന്റെ ഒരു തികഞ്ഞ ആരാധകനായിരുന്നു.
 
ഇവര്‍ മൂവരെയും ആകര്‍ഷിച്ച ലോക വിപ്ലവകാരിയായിരുന്ന ഇന്ത്യക്കാരനായിരുന്നു എം.എന്‍. റോയി. ഇന്ത്യയില്‍ കമ്യൂണിസത്തെക്കുറിച്ചാലോചിച്ച ആദ്യത്തെ നാലുപേര്‍ ഇവരാണ്- എം.എന്‍. റോയി, ജയപ്രകാശ് നാരായണന്‍, ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. റാം മനോഹര്‍ ലോഹ്യ. ഈ മഹാന്മാരായ രാഷ്ട്രീയ നേതാക്കന്മാരുടെ ജനാധിപത്യ സങ്കല്പങ്ങളാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇത്രയെങ്കിലും വേരുപിടിക്കാനുള്ള വളമായിത്തീര്‍ന്നത്. തീര്‍ത്തങ്ങു പറഞ്ഞാല്‍ നെഹ്‌റുവിന്റെ ജനാധിപത്യ സങ്കല്പംകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപപ്പെടുത്തിയ ഇന്ത്യയിലാണ് ഇന്നും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്.ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയുമൊക്കെ നെഹ്‌റു ആശിച്ചതാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന് ജവഹര്‍ലാല്‍ സാര്‍വ ലൗകികമായ രാഷ്ട്രീയത്തിന്റെ ഒരര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും വേണമെന്നു തീരുമാനിച്ചത്.
 
നെഹ്‌റുവിനുശേഷം ജയപ്രകാശും ലോഹ്യയുമാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളും വേണമെന്നു തീരുമാനിച്ചത്. എന്നാല്‍ ഗാന്ധിജി, നെഹ്‌റു, ജയപ്രകാശ്, ലോഹ്യ എന്നിങ്ങനെയുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ശില്പികളായ നേതാക്കന്മാരെ വിസ്മരിക്കുകയും നിഷേധിക്കുകയും ചെയ്ത ചരിത്രമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ഗാന്ധിവിരുദ്ധ പ്രസ്ഥാനമായിട്ടാണ് കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ വിഭാവനം ചെയ്തത്. ഗാന്ധി ഇന്ത്യ മാന്തിപ്പുണ്ണാക്കി എന്നായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാതന്ത്രേ്യാദയത്തിലെ മുദ്രാവാക്യം. സോവിയറ്റ് റഷ്യയുടെ ഉപദേശം സ്വീകരിച്ചുകൊണ്ടു നടത്തിയ ഒരു ചതിയായിരുന്നു ഇത്. ഇന്ത്യന്‍ ജനാധിപത്യത്തിനകത്തു പ്രവര്‍ത്തിച്ചുകൊണ്ട് ആ ചതി ഇപ്പോഴും തുടര്‍ന്നുപോരുന്നു. ജനാധിപത്യ സങ്കല്പങ്ങള്‍ക്കകത്ത് പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയ പാഠങ്ങള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്കിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഇന്ത്യന്‍ ഭരണഘടനയുമാണെന്ന സത്യത്തിലേക്ക് ഇപ്പോഴും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വരുന്നില്ല. ദേശീയ രാഷ്ട്രീയത്തെ ചതിച്ചുകൊണ്ടു മുന്നോട്ടു പോവുക എന്ന പണ്ട് ചൈനയും സോവിയറ്റ് റഷ്യയും നല്കിയ പാഠങ്ങളില്‍നിന്നു മോചനം പ്രാപിക്കാന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. നേതൃത്വത്തിനു കഴിയുന്നില്ല എന്നാണ് പറയേണ്ടത്. തെറ്റായ നേതൃത്വം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നശിപ്പിച്ചു എന്ന വിശ്വാസം ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ബലപ്പെട്ടിരിക്കുകയാണ്.
 
ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെയും മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സാംഗത്യം എല്ലാ അര്‍ത്ഥങ്ങളിലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. മൂന്നു സംസ്ഥാനങ്ങളില്‍ ഭരണത്തിലിരുന്ന സിപിഎം (ഇടതുപക്ഷം എന്നു പറയുന്നതില്‍ വലിയ അര്‍ത്ഥമില്ല) ഇന്ന് ഒരു ചെറിയ സംസ്ഥാനമായ ത്രിപുരയില്‍ ഒതുങ്ങിയിരിക്കുകയാണ്. സിപിഎമ്മിനെ തകര്‍ത്തത് യാഥാര്‍ത്ഥ്യബോധമില്ലാത്ത അതിന്റെ നേതൃത്വമാണെന്ന് ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു തുടങ്ങിയിരിക്കുന്നു. സി.പി.എം മാറണമെന്നാണ് ബുദ്ധദേവ് ഭട്ടാചാര്യ പറയുന്നത്. മാറിയില്ലെങ്കില്‍ സിപിഎമ്മിനു നാശം വരുമെന്നും ഭട്ടാചാര്യ പറയുന്നു. ഭട്ടാചാര്യ പ്രധാനമായും സംസാരിക്കുന്നത് പശ്ചിമ ബംഗാളിനെ മുന്‍നിര്‍ത്തിക്കൊണ്ടാണ്. പശ്ചിമ ബംഗാളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ബുദ്ധദേവ് ഭട്ടാചാര്യയ്ക്കാണറിയുന്നത്; കാരാട്ടിനും യച്ചൂരിക്കും പിണറായിയ്ക്കും അച്യുതാനന്ദനുമല്ല. മമതാ ബാനര്‍ജിയെയും ഉമ്മന്‍ചാണ്ടിയെയും പ്രധാന ശത്രുവായി പ്രഖ്യാപിച്ചതുകൊണ്ട് തീരുന്നതല്ല സി.പി.എമ്മിന്റെ പ്രശ്‌നം. ബംഗാള്‍ കൈവിട്ടുപോയതിലുളള താത്ത്വിക ചര്‍ച്ചകള്‍ സി.പി.എമ്മിനെ എവിടെയുമെത്തിക്കുകയില്ല. ബംഗാള്‍ സി.പി.എമ്മിനു നല്കിയ മാര്‍ക്‌സിസത്തിന്റെ മാനുഷികമായ പാഠങ്ങള്‍ സി.പി.എമ്മിന് ഉള്‍ക്കൊള്ളാനും കഴിയുന്നില്ല. സി.പി.എമ്മിന്റെ ഏറ്റവും അവസാനത്തെ നയം ബംഗാളിനെ രക്ഷിക്കുകയെന്നതാണ്. ഇതൊരു ഒന്നാന്തരം ഇന്ത്യന്‍ കമ്യൂണിസ്റ്റ് തമാശയാണ്.
 
തൃണമൂല്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും മാവോയിസ്റ്റുകളും ചേര്‍ന്ന് പശ്ചിമ ബംഗാളിലെ ഇടതുമുന്നണി പ്രവര്‍ത്തകരെ, പ്രത്യേകിച്ചും സി.പി.എമ്മുകാരെ, കൊടും ക്രൂരതകളഴിച്ചുവിട്ട് അടിച്ചൊതുക്കുകയും കൊല്ലുകയുമാണുപോലും. മമതാ ബാനര്‍ജി രാക്ഷസിയുടെ വേഷം കെട്ടിയാടുകയാണെന്ന്. മമതാ ബാനര്‍ജി ഭരണത്തിന്റെ ഇരകളെ സഹായിക്കാന്‍ സി.പി.എമ്മിന്റെ കേരളാ ഘടകം ബക്കറ്റ് പിരിവ് നടത്തി 3,54,59,172 രൂപ ശേഖരിക്കുകയുണ്ടായി. ആ തുക ആഗസ്റ്റ് 25ന് ന്യൂഡല്‍ഹിയില്‍വച്ച് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആ പാര്‍ട്ടിയുടെ ബംഗാള്‍ ഘടകത്തിന്റെ സെക്രട്ടറി ബിമന്‍ ബസുവിനു കൈമാറി.
ആ മൂന്നരക്കോടിയിലധികം വരുന്ന വന്‍തുകയില്‍ എന്റെ അമ്പതുരൂപയുമുണ്ട്. ആരോഗ്യമുള്ള നാലഞ്ചാണുങ്ങള്‍ രാവിലെത്തന്നെ ഒരു ബക്കറ്റുമായി ബംഗാളിനുവേണ്ടി എന്നു പറഞ്ഞ് വീട്ടുപടിക്കല്‍ വന്നുനിന്നു ചിരിക്കുമ്പോള്‍ എങ്ങനെ കൊടുക്കാതിരിക്കും? ബംഗാളിനെന്തുപറ്റി എന്നൊന്നും ഞാന്‍ അവരോടു ചോദിച്ചില്ല. ചോദിച്ചിരുന്നെങ്കില്‍ വി.എസ്. അച്യുതാനന്ദനെപ്പോലെ അവര്‍ തീര്‍ച്ചയായും പറഞ്ഞേനെ: ''സിദ്ധാര്‍ത്ഥ ശങ്കര്‍റായിയുടെ കാലത്തുണ്ടായിരുന്ന കിരാതവാഴ്ച ബംഗാളില്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബംഗാളില്‍ സിപിഎമ്മുകാരായ നാന്നൂറിലേറെപ്പേര്‍ കശാപ്പ് ചെയ്യപ്പെട്ടു. പതിനായിരങ്ങള്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. സിപിഎമ്മിനെ അടിച്ചൊതുക്കാന്‍ തൃണമൂല്‍ ശ്രമിക്കുമ്പോള്‍ അതിന് പോലീസിന്റെ പിന്തുണയുണ്ട്.''
 
തൃണമൂല്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും മാവോയിസ്റ്റുകളും പോലീസും ഒത്തൊരുമിച്ചു സിപിഎമ്മുകാര്‍ക്കെതിരെ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ഉത്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു: ''അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ സിപിഎം ശക്തമായി തിരിച്ചുവരും. മുമ്പ് ബംഗാളില്‍ കോണ്‍ഗ്രസ്സിനെ തിരിച്ചടിച്ചു തോല്പിച്ചതുപോലെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും സാധിക്കും. ജ്യോതിബസുവിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍പോലും അനുവദിക്കാതിരുന്ന സിദ്ധാര്‍ത്ഥ ശങ്കര്‍റായിയെ മലര്‍ത്തിയടിച്ചപ്പോള്‍ കോണ്‍ഗ്രസിന് 34 കൊല്ലം അധികാരത്തിനു പുറത്തു നില്‌ക്കേണ്ടി വന്നു. ഭരണത്തിലുണ്ടായ ചില വീഴ്ചകളുടെയും തെറ്റുകളുടെയും ഫലമായി തൃണമൂല്‍ അധികാരത്തിലേറുന്ന സാഹചര്യമുണ്ടായി. അതിനാലാണ് സിദ്ധാര്‍ത്ഥ ശങ്കര്‍റായിയുടെ കാലത്തുണ്ടായ കിരാത വാഴ്ച ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്.''
 
ബംഗാളിലെ വലതുപക്ഷ പിന്തിരപ്പന്മാരുടെ അക്രമ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഇടതുവിപ്ലവകാരികളെ രക്ഷിക്കാന്‍ സിപിഎം നല്കിയ നിവേദനം ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് സ്വീകരിച്ചു. ഗവര്‍ണര്‍ ഈ നിവേദനം കേന്ദ്രസര്‍ക്കാരിലെത്തിക്കണം. പെന്‍ഷന്‍പറ്റാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള, ചില്ലറ അവശതകളോടു കൂടിയൊക്കെ ജീവിക്കുന്ന ഗവര്‍ണര്‍ ഗവായിയെ ഏല്പിച്ച ജോലി പരിഹാസ്യമാണ്. തമിഴ്‌നാട്ടിലും ആന്ധ്രയിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലുമൊക്കെ സിപിഎം അല്പമായെങ്കിലുമുണ്ടല്ലോ. ആ സംസ്ഥാനങ്ങളിലെ രാജ്ഭവനുകളിലേക്കൊന്നും എന്തുകൊണ്ട് മാര്‍ച്ച് നടത്തിയില്ല? കേന്ദ്രസര്‍ക്കാരിനു നിവേദനമെത്തിക്കുന്ന ജോലി മറ്റു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ എന്തുകൊണ്ട് ഏല്പിച്ചില്ല? കേരളാ ഗവര്‍ണര്‍ വാസ്തവത്തില്‍ ഈ നിവേദനം സ്വീകരിക്കരുതായിരുന്നു. എന്തായാലും കേരളാ ഗവര്‍ണറെ ഏല്പിക്കേണ്ട ഒരു ജോലിയായിരുന്നില്ല അത്. രാജ്ഭവനു മുമ്പില്‍ ഇവരെ അഴിഞ്ഞാടാന്‍ അനുവദിക്കണ്ട എന്നു വിചാരിച്ചായിരിക്കാം സാധുവായ ഗവര്‍ണര്‍ ഗവായ് നിവേദനം സ്വീകരിച്ചിരിക്കുക. ഈ നിവേദനം വായിച്ച് ഗവര്‍ണര്‍ ഗവായ് ഊറിച്ചിരിച്ചുകാണും. ബംഗാളില്‍ സിപിഎമ്മിനു സംഭവിച്ച തകര്‍ച്ചക്കു കാരണം നേതാക്കന്മാരുടെ കാലഹരണപ്പെട്ട ആശയങ്ങളാണെന്ന് ബുദ്ധദേവ് ഭട്ടാചാര്യ ഉറക്കെ വിളിച്ചു പറയുന്നത് കേരളത്തിലെ നേതാക്കന്മാരുടെ കാതുകളില്‍ വീഴുന്നില്ല. ബുദ്ധദേവ് ഭട്ടാചാര്യ പറയുന്നത് കേരളത്തിനും ബാധകമാണെന്ന് കേരളത്തിലെ നേതാക്കന്മാര്‍ അംഗീകരിക്കുന്നില്ല. സമകാലിക നേതൃത്വത്തോട് മാറിനില്ക്കാന്‍ സിപിഎമ്മിലെ കാലാള്‍പ്പട ആവശ്യപ്പെടുന്നതും നേതാക്കന്മാര്‍ ഗൗനിക്കുന്നില്ല. ഇതിലെ സത്യം നേതാക്കന്മാര്‍ മറച്ചുപിടിക്കുന്നു. നേതാക്കന്മാര്‍ ഒരു വര്‍ഗസമരത്തിലെ വഞ്ചകന്മാരുടെ അവസ്ഥയിലാണിപ്പോള്‍.

No comments:

Post a Comment

Note: Only a member of this blog may post a comment.