Tuesday, January 31, 2012

2012ലെ ദേശീയ നേരമ്പോക്കായി സി.പി.എമ്മിന്റെ കരട് രാഷ്ട്രീയപ്രമേയം


രസകരമായിരിക്കുന്നു കേരളത്തിലെ ഇടതുമുന്നണിയിലെ സംഭവവികാസങ്ങള്‍. അടുത്തയാഴ്ച സി.പി.എമ്മും സി.പി.ഐയും സംസ്ഥാന സമ്മേളനങ്ങള്‍ക്ക് ഒരുങ്ങുകയാണ്. തിരുവനന്തപുരത്താണ് സി.പി.എം സംസ്ഥാന സമ്മേളനം ചേരുന്നത്.
അതേദിവസം തന്നെ സി.പി.ഐയുടെ സംസ്ഥാന സമ്മേളനം തൊട്ടടുത്ത കൊല്ലം ജില്ലയില്‍ നടക്കുന്നു. ഒരുകണക്കിന് കമ്യൂണിസ്റ്റ് ഐക്യം രണ്ട് ജില്ലകളോളം അടുത്തുവെന്ന് അണികള്‍ പറഞ്ഞ് ആശ്വസിക്കട്ടെ. 
സി.പി.എം ഇരുപതാം കോണ്‍ഗ്രസിന് ഒരുങ്ങുകയാണ്. സി.പി.ഐ ഇരുപത്തിയൊന്നാം കോണ്‍ഗ്രസിനും. കോഴിക്കോട്ടാണ് ഇത്തവണ സി.പി.എമ്മിന്റെ ഇരുപതാം കോണ്‍ഗ്രസ് നടക്കുന്നത്. സി.പി.ഐയുടേത് ബീഹാറിലെ പാറ്റ്‌നയിലും. നേതൃമാറ്റവും നയംമാറ്റവുമൊക്കെ പ്രതീക്ഷിക്കുന്ന  മാധ്യമനിരീക്ഷകരുണ്ട്. ഇടതുപാര്‍ട്ടികളായതിനാല്‍ നയം ഏട്ടിലും പ്രയോഗം വീട്ടിലും എന്നമട്ടിലാണ് പലപ്പോഴും കാര്യങ്ങള്‍. അതിനാല്‍ ദിവ്യപ്രവാചകന്‍മാരെല്ലാം ഇരുപാര്‍ട്ടികളുടെയും കാര്യത്തില്‍ ഇരുട്ടില്‍തപ്പുകയാണ്. 
ഒരുകാര്യം വ്യക്തമായി. ഇടതുപക്ഷ ഐക്യം വിശാലമാക്കാന്‍ സി.പി.എം തീരുമാനിച്ചു. കഴിഞ്ഞദിവസം പ്രകാശ് കാരാട്ട് ഡല്‍ഹിയില്‍ പുറത്തുവിട്ട കരട് രാഷ്ട്രീയ പ്രമേയത്തിലെ മുഖ്യയിനം അതാണ്. വലിയ പുതുമയൊന്നും അതിലില്ലെങ്കിലും മൂന്നാംബദല്‍ എന്ന ആഗ്രഹത്തില്‍ നിന്ന് സി.പി.എം വിമുക്തിനേടുന്നില്ല.
 
ദേശീയതലത്തില്‍ ജനാധിപത്യ പാര്‍ട്ടികളെക്കൂടി ചേര്‍ത്ത് വിശാല ഇടതുപക്ഷം രൂപീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ കേരളത്തില്‍ ഇടതുജനാധിപത്യ മുന്നണിയുടെ അവസ്ഥയെന്താണെന്ന് നോക്കുക. സി.പി.എമ്മിന്റെ രാഷ്ട്രീയ സമീപനങ്ങളൊന്നും മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയ്ക്ക് പിടിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രധാനകാരണം സി.പി.എം നേതാക്കളുടെ ഗ്രൂപ്പുതിരിഞ്ഞ പോരും ഭരണത്തിലെ പിടിപ്പുകേടും അഴിമതിയും ആയിരുന്നുവെന്ന് സി.പി.ഐ തെറ്റുകള്‍ അക്കമിട്ട് നിരത്തുന്നു. ദേശീയതലത്തില്‍ ഐക്യം വേണമെന്ന് പറയുന്ന സി.പി.എം അതിന് കടകവിരുദ്ധമായിട്ടാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സി.പി.ഐയുടെ വിമര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയുടെ ദയനീയമായ പ്രകടനത്തിന് കാരണം സി.പി.എമ്മിലെ വിഭാഗീയതയാണെന്ന് സി.പി.ഐ പറയുന്നു. മുന്നണിയെ ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതിന് പകരം സി.പി.എമ്മിന്റെ താല്‍പര്യങ്ങള്‍ മറ്റ് പാര്‍ട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചത്. തല്‍ഫലമായി പല ജനാധിപത്യ പാര്‍ട്ടികള്‍ക്കും എല്‍.ഡി.എഫ് വിട്ടുപോകേണ്ടിവന്നു.
 
പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സി.പി.ഐ സംസ്ഥാന കമ്മിറ്റി നിരത്തുന്നത്. ജനതാദള്‍ എസ് മുന്നണി വിട്ടുപോകാന്‍ പ്രധാനകാരണക്കാരന്‍ അദ്ദേഹമാണത്രെ. പി.ഡി.പിയുമായി അടുപ്പമുണ്ടാക്കാന്‍ ശ്രമിച്ചതുവഴി മുന്നണിക്ക് കനത്ത വില നല്‍കേണ്ടിവന്നു. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലുണ്ടായ തര്‍ക്കം മുന്നണി മര്യാദകളുടെ ലംഘനമായിരുന്നു. അബ്ദുള്‍ നാസര്‍ മഅദനിയുമായി എടപ്പാളില്‍ വേദി പങ്കിട്ടതുവഴി പൊതുമധ്യത്ത് മുന്നണിയുടെ പ്രതിച്ഛായക്ക് ഇടിവുതട്ടിയെന്നും സി.പി.ഐയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അച്യുതാനന്ദന്‍ കാട്ടിയ തിടുക്കവും ഏകപക്ഷീയ നിലപാടും മുന്നണി മര്യാദകള്‍ക്ക് ചേര്‍ന്നതായിരുന്നില്ല. മന്ത്രിസഭാ യോഗത്തിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ ഉദ്യോഗസ്ഥന്‍മാരില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് വി.എസ് മുന്നോട്ടുപോയി. മുന്നണി നേതൃത്വത്തിന്റെ വാക്കുകള്‍ക്ക് അദ്ദേഹം യാതൊരുവിലയും കല്‍പിച്ചില്ല. മൂന്നാറിലെ സി.പി.ഐ ഓഫീസ് ഇടിച്ചുനിരത്താനുള്ള തീരുമാനം തെറ്റായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
ഇങ്ങനെ സമീപകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി, കൊണ്ടും കൊടുത്തും നീങ്ങുന്ന രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ എന്തുതരം ഐക്യമാണ് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത്? ഇവരാണത്രെ രാജ്യത്ത് വിശാല ഇടത് ജനാധിപത്യ ഐക്യമുണ്ടാക്കി കോണ്‍ഗ്രസിനെയും മറ്റും തോല്‍പിച്ച് ഇന്ത്യയുടെ ഭാവി ഭാഗധേയം തീരുമാനിക്കാന്‍പോകുന്നത്. 2012ലെ ദേശീയ നേരമ്പോക്കായി സി.പി.എമ്മിന്റെ കരട് രാഷ്ട്രീയപ്രമേയം ആസ്വദിക്കപ്പെടട്ടെ!

No comments:

Post a Comment

Note: Only a member of this blog may post a comment.