Sunday, January 22, 2012

സ്വയം ഉള്‍വലിയുന്ന വിഎസ് ശൈലി.


ബന്ധുവിന് സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചുനല്‍കിയെന്ന കേസില്‍ വിജിലന്‍സിന്റെ പ്രതിപ്പട്ടികയില്‍ ഒന്നാം പേരുകാരനായി മാറിയതോടെ വിഎസ് അച്യുതാനന്ദന്റെ ശരീരഭാഷയിലും പ്രകടമായ മാറ്റം.
അഴിമതിക്കെതിരെയുളള പോരാട്ടക്കാരനെന്ന് ഊതിപ്പെരുപ്പിച്ച വിശേഷണം ചാര്‍ത്തപ്പെട്ട അച്യുതാനന്ദന്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടതോടെ സ്വയം ഉള്‍വലിയുന്ന കാഴ്ചയാണ് അടുത്തദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ കാണുന്നത്. പ്രതിപക്ഷനേതാവായിരിക്കുമ്പോഴും മുഖ്യമന്ത്രിയായിരുന്ന കാലത്തും വിഎസിന്റെ ശരീരഭാഷയില്‍ ഊര്‍ജ്ജമുണ്ടായിരുന്നു. എതിരാളികള്‍ക്കെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന വേളയില്‍ പ്രത്യേകിച്ചും. സ്വയംചിരിച്ചും തമാശകളിലൂടെ കേള്‍വിക്കാരെ പൊട്ടിച്ചിരിപ്പിച്ചും അതേസയമം കാര്യത്തിന്റെ ഗൗരവം ഒട്ടും ചോര്‍ന്നുപോകാതെയും ആരോപണങ്ങള്‍ അവതരിപ്പിക്കുകയാണ് വിഎസ് ശൈലി.
പക്ഷെ, ഭൂമിദാനക്കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ തൊട്ടടുത്ത ദിവസവും പിന്നീട് ഇന്നലെയും പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ ധൈര്യമായി അഭിമുഖീകരിക്കാന്‍ പോലും വിഎസ് മടിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. എഴുതിക്കൊണ്ടുവരുന്ന പ്രസ്താവന തപ്പിത്തടഞ്ഞ് വായിച്ചശേഷം പത്രസമ്മേളനം അവസാനിപ്പിച്ച് പോകുകയായിരുന്നു. ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ''എല്ലാം ഞാന്‍ വായിച്ച കുറിപ്പിലുണ്ടെന്ന്'' മറുപടി. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമുള്ള ആദ്യപത്രസമ്മേളനത്തില്‍, കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് അറിയിക്കാനാണ് വിഎസ് പത്രക്കാരെ വിളിച്ചത്.
ഇന്നലെയാകട്ടെ പറഞ്ഞു പഴകിയ വിഷയങ്ങളുടെ ആവര്‍ത്തനമായിരുന്നു. ഇ-മെയില്‍ വിവാദം, വാളകം സംഭവം, കൊഫെപോസ പ്രതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ.
പുതുതായി ആകെയുള്ളത് മാറാട് രണ്ടാംകലാപവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തലവനെ മാറ്റിയെന്ന ആരോപണം മാത്രം. വിഎസ് പത്രസമ്മേളനം നടത്തുമ്പോള്‍ 'പലതും' പ്രതീക്ഷിച്ചാണ് മാധ്യമപ്രവര്‍ത്തകരെത്തുന്നത്. വാക്കിലും നോക്കിലും ശരീരഭാഷയിലുമായി എന്തെങ്കിലുമൊക്കെ 'വിഭവങ്ങള്‍' വിഎസ് എന്നും മാധ്യമങ്ങള്‍ക്ക് 'ലൈവ്' നല്‍കിയിരുന്നു. പക്ഷെ ഇന്നലെയും വിഎസ് നിരാശപ്പെടുത്തി. മാറാട് രണ്ടാം കലാപത്തെക്കുറിച്ച് അന്വേഷിച്ച തോമസ് ജോസഫ് കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നാണ് വിഎസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ സര്‍ക്കാര്‍ പലതവണ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നെങ്കിലും തല്‍പ്പരകക്ഷികള്‍ ഇടപെട്ട് തടയുകയായിരുന്നുവെന്നും വി.എസ് ആരോപിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.