Monday, February 6, 2012

നാല് വോട്ടിനുവേണ്ടി താടിവെച്ച ഏത് സായ്പിനെയും തന്തയെന്ന് വിളിക്കാന്‍ മടിയില്ലാത്തവറ്


പിണറായി വിജയനെ മുമ്പൊരാള്‍ 'കേരളത്തിന് നഷ്ടപ്പെട്ട നേതാവ്' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. യുവജനവിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ സി.പി.എമ്മിലേക്കുള്ള വിജയന്റെ വരവ് കൊള്ളാമെന്നും എന്നാല്‍ വന്നശേഷമുള്ള പോക്ക് തീരെ ശരിയല്ലെന്നുമാണ് ആ നിരീക്ഷകന്റെ വിലയിരുത്തല്‍.
രണ്ടായിരം വര്‍ഷം മുമ്പ് ജീവിച്ച് മനുഷ്യരുടെ വിമോചനത്തിനായി മഹാത്യാഗം വരിച്ച യേശുദേവന്റെ പേര് ഉപയോഗിച്ച് വോട്ടുപിടിക്കാന്‍ ശ്രമിക്കുന്ന വിജയന്റെ വിഫലശ്രമം കാണുമ്പോള്‍ ഒരു നേതാവ് വഴിപിഴച്ചുപോകുന്നതില്‍ ഞങ്ങള്‍ക്ക് മനുഷ്യത്വപരമായ ദുഃഖമുണ്ട്. മതവും രാഷ്ട്രീയവും മനുഷ്യന്റെ രണ്ടുവഴികളാണ്. ആത്മീയതയില്‍ അധിഷ്ഠിതമായ മതവിശ്വാസവും ഭൗതികപ്രശ്‌നങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയവും തമ്മില്‍ കലര്‍ത്തരുതെന്ന് ഉല്‍പതിഷ്ണുക്കള്‍ പലയാവര്‍ത്തി പറഞ്ഞിട്ടുണ്ട്. പിണറായി വിജയനെ ഒരു ഉല്‍പതിഷ്ണുവായി ആരും കണ്ടിട്ടില്ല. ചരിത്രത്തെക്കുറിച്ചോ മനുഷ്യഭാവിയെക്കുറിച്ചോ യാതൊരു ചുക്കും ചുണ്ണാമ്പുമറിയാത്ത അജ്ഞാത തിമിരം ബാധിച്ച ഒരു പാവം നേതാവാണ് പിണറായി വിജയന്‍. യേശുദേവനെ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപ്പോരാളി എന്ന് വിജയന്‍ വിളിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ചരിത്രവും സംസ്‌കാരവും അറിയാവുന്നവര്‍ അന്തംവിട്ടുപോവുകയാണ്.
 
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശങ്കരാചാര്യരായ സാക്ഷാല്‍ നമ്പൂതിരിപ്പാട് ഗഹനരഹസ്യങ്ങളുടെ ആകാശത്തുനിന്ന് വിജയന്റെ വാക്കുകള്‍ കേട്ട് പൊട്ടിച്ചിരിക്കുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാം. കാരണം നാല് വോട്ടിനുവേണ്ടി ദൈവത്തെയും ചെകുത്താനെയും മാറിമാറി കൂട്ടുപിടിച്ച പ്രായോഗിക രാഷ്ട്രീയത്തിലെ ട്രിപ്പീസുകളിക്കാനായിരുന്നുവല്ലോ ഇ.എം.എസ്. മഹാത്മജിയെ 'ദേശീയ ബൂര്‍ഷ്വാസിയുടെ കൗശലക്കാരനായ ഒറ്റുകാരന്‍' എന്ന് വിശേഷിപ്പിച്ചിട്ടുള്ള നമ്പൂതിരിപ്പാട് അവസാനകാലത്ത് സി.പി.എമ്മിന്റെ വേദിയിലേക്ക് മഹാത്മജിയുടെ പ്രതീകങ്ങളെ ആനയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വോട്ടിനുവേണ്ടി ചില സംഘടിത ഗ്രൂപ്പുകളെ സുഖിപ്പിക്കാന്‍ ഒരിക്കല്‍ ഇ.എം.എസ് 'മഹാത്മാഗാന്ധി, മഅദനി തുടങ്ങിയ മതമൗലികവാദികള്‍' എന്ന് ഒരു ലജ്ജയുമില്ലാതെ എഴുതിയതും കേരളം മറന്നുകാണില്ല. ഈ അവസരവാദത്തിന്റെ ആധുനിക പ്രതീകമാണ് ഇപ്പോള്‍ പിണറായി.
 
പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പ് സി.പി.എമ്മിന് നഷ്ടക്കച്ചവടമാകുമെന്ന് ഇടതുമുന്നണിയുടെ എല്ലാ നേതാക്കള്‍ക്കുമറിയാം. എങ്കിലും ഒന്നുപിടിച്ചുനോക്കാം എന്നാവും വിജയന്റെയും കൂട്ടരുടെയും ഭാവം. രാഷ്ട്രീയത്തിന്റെ സത്യസന്ധമായ മാര്‍ഗങ്ങളൊന്നും അതിന് സി.പി.എമ്മിന്റെ മുന്നില്‍ തെളിഞ്ഞുവരുന്നില്ല. അപ്പോള്‍ കുതന്ത്രം പ്രയോഗിക്കാമെന്ന് കരുതി. തൃശൂരിലും വയനാട്ടിലും സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ വിശുദ്ധ കന്യാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം ആലേഖനം ചെയ്ത പോസ്റ്ററുകള്‍ സ്ഥാപിച്ചു. കുട്ടിസഖാവിനെക്കൊണ്ട് സി.പി.എമ്മിനെയും നേതാവ് പ്രകാശ് കാരാട്ടിനെയും ക്രിസ്തുമതത്തോടും യേശുവിനോടും ഉല്‍പ്രേക്ഷിച്ചു. ജനത്തിന്റെ പ്രതികരണം അറിയാനുള്ള ഒരു സാമ്പിള്‍ വെടിക്കെട്ടായിരുന്നു അത്. ആരും ഞെട്ടുന്നില്ലെന്ന് കണ്ടപ്പോള്‍ സാക്ഷാല്‍ പിണറായി തന്നെ ഇറങ്ങി. മാര്‍ക്‌സിനേക്കാള്‍ വലിയ വിപ്ലവകാരി യേശുക്രിസ്തുവാണെന്ന് പ്രസ്താവിച്ചു.
 
പാര്‍ട്ടിയുടെ ചരിത്ര പ്രദര്‍ശനത്തില്‍ മനുഷ്യപുത്രന്റെ ക്രൂശിതരൂപം ആലേഖനം ചെയ്തുവച്ചു. ഇതൊക്കെ കണ്ടപ്പോള്‍ പരമ്പരാഗത കമ്യൂണിസ്റ്റായ വിജയന്റെ ശത്രു വി.എസ് അച്യുതാനന്ദന് ചൊറിഞ്ഞിട്ടുണ്ടാവണം. അദ്ദേഹം അനുയായികളെ വിട്ട് തിരുവനന്തപുരത്തിന്റെ ചില ഭാഗങ്ങളില്‍ ക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്‍മാരും അവസാനത്തെ അത്താഴം പങ്കിടുന്ന വിഖ്യാതമായ സംഭവത്തിന്റെ വിശ്വപ്രസിദ്ധ ചിത്രത്തിന് വിചിത്രവും അപഹാസ്യവുമായ ഒരു 'പാരഡി' വരച്ചുവെച്ചു. അതില്‍ വിജയന്റെ വിപ്ലവകാരിയായ ക്രിസ്തുവിനെ യു.എസ് പ്രസിഡന്റ് ഒബാമയാക്കി. സമാധാനപ്രാവിനെ കഴുകനാക്കി. ക്രിസ്തു ശിഷ്യന്‍മാരെ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതാക്കളായും ചിത്രീകരിച്ചു. അങ്ങനെ മതം മനുഷ്യനെ മയക്കുന്ന കഞ്ചാവാണെന്ന് അനുയായികളെ പഠിപ്പിച്ച കമ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മതസ്ഥാപനത്തിന്റെയും വിശ്വാസികളുടെ ആരാധനാ പ്രതീകമായ യേശുദേവന്റെയും പേരില്‍ അപഹാസ്യമായ നിഴല്‍യുദ്ധം നടത്തുന്നു. 
വളരെ പരിതാപകരമാണ് സി.പി.എം നേതാക്കളുടെ അവസ്ഥ. നാല് വോട്ടിനുവേണ്ടി താടിവെച്ച ഏത് സായ്പിനെയും തന്തയെന്ന് വിളിക്കാന്‍ മടിയില്ലാത്ത ഈ സമീപനം പ്രബുദ്ധകേരളം തികഞ്ഞ അവജ്ഞയോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.