Wednesday, March 21, 2012

ഉമ്മന്‍ ചാണ്ടി നിങ്ങള്‍ ധീരതയോടെ മുന്നേറുക; സിപിഎം നേതാക്കള്‍ തലയില്‍ മുണ്ടിട്ട് നടക്കട്ടെ

തെരഞ്ഞെടുപ്പുകളിലെ തോല്‍വിയും പരാജയവും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പുതുമയുള്ള കാര്യമല്ല. ഒരു തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും മറ്റൊരു തെരഞ്ഞടുപ്പില്‍ ജയിക്കകയും ചെയ്യുക രാഷ്ട്രീയത്തില്‍ പതിവുള്ള കാര്യമാണ്. എന്നാല്‍ പിറവത്തെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തോല്‍വി അങ്ങനെ തള്ളി കളയേണ്ട സാധാരണ സംഭവം അല്ല. പണവും മദ്യവും ഒഴുക്കി കോണ്‍ഗ്രസ് നേടിയ വിജയം എന്ന് സിപിഎം ഈ തോല്‍വിയെ വിലയിരുത്തുമ്പോഴെ വ്യക്തം എത്രമാത്രം നിരാശരും ദുഃഖിതരുമാണ് സിപിഎം ഈ തോല്‍വിയില്‍ എന്ന്.

സ്ഥാനാര്‍ത്ഥിയുടെ രാഷ്ട്രീയ പാരമ്പര്യം, അറിവ്, പക്വത, പരിചയം എന്നിവ എല്ലാം പൂര്‍ണമായും ഇടത് മുന്നണിക്ക് അനുകൂലമായിരുന്നു എന്ന കാര്യം വിസ്മരിക്കരുത്. സ്വന്തം സ്ഥാനാര്‍ത്ഥി എന്ന നിലില്‍ സിപിഎമ്മിന്റെ പാര്‍ട്ടി മെഷിനറി മുഴുവന്‍ എണ്ണയിട്ട യന്ത്രം പോലെ കൃത്യമായി തന്നെ ഇവിടെ പ്രവര്‍ത്തിച്ചു. മുല്ലപ്പെരിയാറും സഭാ പ്രശ്നവും ആറ്റുകാല്‍ അമ്മയും വരെ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ സിപിഎം ഉപയോഗിച്ചു. എന്നിട്ടും കഴിഞ്ഞ തെരഞ്ഞടുപ്പില്‍ വെറും 157 വോട്ടിന് മാത്രം ഭൂരിപക്ഷത്തില്‍ തോറ്റ മണ്ഡലം ഇടത് മുന്നണിക്ക് ഇക്കുറി നഷ്ടമായത് 12, 000 ത്തില്‍ അധികം വോട്ടുകള്‍ക്കെന്നോര്‍ക്കാണം.

ഇതു വ്യക്തമാക്കുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടരുന്ന നയങ്ങളെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു എന്ന് തന്നെയാണ്. പിറവം തെരഞ്ഞടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ചുള്ള വില ഇരുത്തല്‍ ആയിരിക്കുമെന്ന് യുഡിഎഫില്‍ പറയാന്‍ ധൈര്യം ഉണ്ടായിരുന്നത് മന്ത്രി ഷിബു ബേബി ജോണിന് മാത്രം ആയിരുന്നെങ്കില്‍ ഇടതു മുന്നണി നേതാക്കളില്‍ മിക്കവരും തന്നെ ഇതു ആവര്‍ത്തിച്ചിരുന്നു. പിറവത്തെ അനൂപ് ജേക്കബിന്റെ വിജയം ആ അര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണ രീതിയോടുള്ള ജനങ്ങളുടെ അംഗീകാരം തന്നെയാണ്.

ഉമ്മന്‍ ചാണ്ടിയുടെ മികവുറ്റ അതിവേഗം ബഹുദൂരം ഭരണം കേരളത്തെ സംബന്ധിച്ചടുത്തോളം പുതുമ ഉള്ളതും വ്യത്യസ്തവുമാണ്. മുഖ്യ മന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ വേഗതയും സുതാര്യതയും ലോകം മുഴുവന്‍ മാതൃക ആക്കേണ്ടതാണ്. മുഖ്യ മന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടി മാത്രം മതി ജനങ്ങളോട് എത്രമാത്രം അടുത്താണ് മുഖ്യമന്ത്രി എന്നു മനസ്സിലാക്കാന്‍. ഇതിനെല്ലാം ഉള്ള അംഗീകാരമാണ് അനൂപിനുപിറവത്തെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. പിറവം ഒരു യുഡിഎഫ് കുത്തക മണ്ഡലം അല്ല എന്നത് കണക്കിലെടുക്കുമ്പോഴാണ് ഈ അംഗീകാരത്തിന്റെ ചിത്രം കൂടുതല്‍ വ്യക്തമാകുക.

ഈ വിജയം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് വലിയ ആത്മ വിശ്വാസമാണ് പകര്‍ന്ന് നല്‍കിയിരിക്കുന്നത്. ഞാണിന്മേല്‍ കളിക്കുന്ന സര്‍ക്കാര്‍ എന്ന പേരുദോഷം ഇതോടെ മാറുകയാണ്. നെയ്യാറ്റിന്‍കര ഉപ തെരഞ്ഞടുപ്പില്‍ ഇതേ സാഹചര്യം ആവര്‍ത്തിക്കപ്പെടുമെന്ന് തന്നെയാണ് ഇപ്പോള്‍ വ്യക്തമാവുന്ന ചുവരെഴുത്തുകള്‍. ഈ തെരഞ്ഞെടുപ്പോടെ കൂടുതല്‍ ദുര്‍ബലം ആകുമെന്ന് കരുതിയ സര്‍ക്കാര്‍ കൂടുതല്‍ കരുത്താര്‍ജിച്ചതുകൊണ്ട് തന്നെ ഇനിയും ഏറെ ഉതത്തവാദിത്തങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഉണ്ട്.

ഊ തെരഞ്ഞടുപ്പില്‍ എന്തു സംഭവിച്ചു എന്ന് സിപിഎം നേതാക്കള്‍ സ്വയം ചിന്തിച്ചു പഠിക്കട്ടെ. ഇപി ജയരാജിനെപ്പോലെയുള്ള ധാര്‍ഷ്ട്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു നേതാവിനെ പിറവം പോലൊരു സ്ഥലത്ത് തെരഞ്ഞടുപ്പ് ചുമതല ഏല്‍പ്പിച്ചത് ശരിയായോ എന്നാണ് സിപിഎം ആദ്യം വില ഇരുത്തേണ്ടത്. കണ്ണൂരെ സാഹചര്യമല്ല മധ്യ തിരുവതാംകൂറില്‍ എന്നു സിപിഎം ഇനിയും പഠിച്ചിട്ടില്ല എന്നു വേണം ഇതു വഴി കരുതാന്‍.

ഒരു ആലോചനയും ഇല്ലാതെ എന്തിനെയും എതിര്‍ത്തു കൊണ്ട് ചാടി ഇറങ്ങുന്ന സിപിഎമ്മിന്റെ രാഷ്ട്രീയം മാറ്റേണ്ടതുണ്ട്. പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം കൂട്ടിയതിനെ സിപിഎം എതിര്‍ക്കുന്നത് മാത്രം എടുക്കുക. കാല്‍ നൂറ്റാണ്ടിലധികം സിപിഎം ഭരിച്ച ബംഗാളിലും ത്രിപുരയിലും അടക്കം ഇന്ത്യയിലെ ഒട്ടു മിക്കസംസ്ഥാനങ്ങളിലും പെന്‍ഷന്‍പ്രായം 58-ഉം 60-ഉം ആണ്. ഇവിടെ യുവജനങ്ങളുടെകൈയ്യടി വാങ്ങാന്‍ വേണ്ടി ആരും അതിന് തയ്യാറാവാതെ ഇരുന്നപ്പോഴാണ് മന്ത്രി കെഎം മാണി ആ പൂച്ചയുടെ കഴുത്തില്‍ മണികെട്ടിയത്. സര്‍ക്കാര്‍ എന്നാല്‍ തൊഴിലുകള്‍ നല്‍കേണ്ട സ്ഥാപനമാണ് എന്ന സിപിഎമ്മിന്റെ പഴഞ്ചന്‍ സങ്കല്‍പ്പമാണ് ഈ എതിര്‍പ്പിന്റെ കാരണം. സര്‍ക്കാര്‍ തൊഴില്‍ നല്‍കാനുള്ള സ്ഥാപനമല്ല, പ്രത്യേക തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കനുള്ള സ്ഥാപനമാണ്. അതുകൊണ്ട് തന്നെ പെന്‍ഷന്‍ പ്രായം വര്‍ദ്ധനയും സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വേട്ടിക്കുറയ്ക്കലും ഒക്കെ ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാരിന് ചെയ്യേണ്ടി വരും. ഇതിനെയൊക്കെ കണ്ണടച്ച് എതിര്‍ത്താല്‍ വിവരം ഉള്ള ജനങ്ങള്‍ അത് തിരിച്ചറിയുകയും ചെയ്യും. അതാണ് പിറവത്ത് സംഭവിച്ചത്. അപൂര്‍വ്വമായ ഈ വിജയം നേടിയ അനൂപ് ജേക്കബിനും ഉമ്മന്‍ ചാണ്ടിക്കും ഞങ്ങളുടെ അഭിനന്ദനങ്ങള്‍.

No comments:

Post a Comment

Note: Only a member of this blog may post a comment.