Saturday, June 4, 2011

സൗജന്യഭൂമി കിട്ടിയ വിഎസിന്റെ ബന്ധു കോടിപതി


അവശതയനുഭവിക്കുന്ന വിമുക്തഭടന്മാര്‍ക്കുള്ള സഹായത്തിന്റെ മറവില്‍, വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഭൂമി കൈവശപ്പെടുത്തിയ അദ്ദേഹത്തിന്റെ ബന്ധുകോടിപതി. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ സാമ്പത്തികാവസ്ഥ മറച്ചു വച്ചാണ് വി.എസിന്റെ ഓഫീസ് ഇടപെട്ട് ബന്ധുവിന് സര്‍ക്കാരിന്റെ ഭൂമി പതിച്ചു കൊടുത്തതെന്നും വ്യക്തമായി. വി. എസിന്റെ അച്ഛന്റെ ജേഷ്ഠന്റെ മകളുടെ മകനും വിമുക്ത ഭടനുമായ ടി.കെ സോമനാണ് കാസര്‍ഗോഡ് എന്‍മഗജെയില്‍ 2.33 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയത്. എല്ലാ വ്യവസ്ഥകളും ലംഘിച്ച് പതിച്ചു കൊടുത്തതിനു പുറമേ ഈ ഭൂമി വില്‍ക്കാനുള്ള അവകാശവും നല്‍കി. സോമന്‍ ദരിദ്രനും സ്വന്തമായി ഒരു തുണ്ട് ഭൂമിയും ഇല്ലാത്ത ആളുമാണെന്നായിരുന്നു വെളിപ്പെടുത്തല്‍. അത്തരക്കാര്‍ക്കു മാത്രമേ ഒരു സെന്റാണെങ്കില്‍ പോലുമുള്ള സര്‍ക്കാര്‍ വക റവന്യൂ ഭൂമി പതിച്ചു കൊടുക്കാന്‍ വ്യവസ്ഥയുള്ളൂ.

എന്നാല്‍ സോമന്റെയും ഭാര്യയുടേയും മകന്റേയും പേരില്‍ ആലപ്പുഴ ജില്ലയില്‍ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴ പട്ടണത്തില്‍ തന്നെ മുപ്പത് സെന്റ് സ്ഥലമുണ്ട്. പുറമേ കൊട്ടാര സദൃശ്യമായ വീടും ഇവര്‍ക്ക് സ്വന്തമായുണ്ട്. മറ്റെവിടെയെങ്കിലും ഇവര്‍ക്ക് ആസ്തിയുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. വി.എസിന്റെ ബന്ധുവായ സോമന് അനധികൃതമായി സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയ സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ ഇടപാട് കഴിഞ്ഞ ദിവസം റദ്ദാക്കുകയും ചെയ്തു.

സോമന് അനധികൃതമായി ഭൂമി പതിച്ചു നല്‍കാനുള്ള നീക്കത്തെ റവന്യൂ അധികൃതര്‍ ശക്തമായി എതിര്‍ത്തിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ റവന്യൂ മന്ത്രി കെ.പി രാജേന്ദ്രനും ഇക്കാര്യത്തില്‍ ഇഷ്ടക്കേടുണ്ടായിരുന്നു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി. എസ് അച്യുതാനന്ദന്റെ ഓഫീസ് നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്ന് നിസ്‌സഹായനായ രാജേന്ദ്രന്‍ അര്‍ദ്ധമനസ്‌സോടെ സമ്മതം മൂളുകയായിരുന്നു. ഇതോടെയാണ് സോമന് 2.33 ഏക്കര്‍ ഭൂമി ലഭിച്ചത്. മന്ത്രിസഭാംഗങ്ങളുടെ പോലും സമ്മതമില്ലാതെയായിരുന്നു വിഎസിന്റെ ബന്ധുവിന് കഴിഞ്ഞസര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയത്. ഇതിന്റെ പേരില്‍ അച്യുതാനന്ദന്‍ മന്ത്രിസഭയുടെ അവസാനയോഗത്തിലും ഏറെവാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ഭൂമിക്കാര്യം അന്നത്തെ മുഖ്യമന്ത്രിയായ വി.എസ് തന്നെയാണ് മന്ത്രിസഭാ യോഗത്തിന്റെ ചര്‍ച്ചയ്ക്ക് വിധേയമാക്കിയത്.

അവസാനം നിയമ വകുപ്പു തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കട്ടെയെന്നുപറഞ്ഞ് മന്ത്രിസഭായോഗം ചര്‍ച്ച അവസാനിപ്പിച്ചു. തന്റെ ബന്ധുവിന് ഭൂമി പതിച്ചുനല്‍കിയെന്ന ആരോപണത്തെക്കുറിച്ച് നിയമപരമായ പരിശോധന നടത്തി തീരുമാനമെടുക്കണമെന്ന് ആദ്യമേതന്നെ അദ്ദേഹം പറഞ്ഞു. ഭൂമി പതിച്ചുനല്‍കിയതില്‍ ക്രമക്കേട് നടന്നില്ലെങ്കിലും പാട്ട തുകയിലും രജിസ്‌ട്രേഷന്‍ ഫീസിനത്തിലും ഇളവ് അനുവദിച്ചത് നിയമ വകുപ്പ് പരിശോധിക്കട്ടെയെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ ആ രീതിയില്‍ കണ്ടാല്‍ മതിയെന്ന് മറ്റു മന്ത്രിമാര്‍ അന്ന് ആവശ്യപ്പെടുകയായിരുന്നു. പക്ഷേ തന്നെ മനപ്പൂര്‍വം വേട്ടയാടാന്‍ വേണ്ടിയാണ് ഇത്തരം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. ഇത് വിവാദമാകാന്‍ കാരണം റവന്യൂ വകുപ്പാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

അപ്പോഴാണ് രാജേന്ദ്രന്‍ തിരിച്ചടിച്ചത്. ആ ഭൂമി പതിച്ചുനല്‍കാന്‍ റവന്യൂ വകുപ്പിന് യാതൊരു താല്പര്യവുമില്ലായിരുന്നു. എന്നാല്‍ വിഎസിന്റെ ഓഫീസില്‍നിന്ന് നിരന്തരം ആവശ്യപ്പെട്ടതുകൊണ്ടാണ് അജണ്ടയ്ക്കു പുറത്തുള്ള വിഷയമായി അത് മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവന്നത്. ഇത് പ്രശ്‌നമായപ്പോള്‍ ഇതിന്റെ ഉത്തരവാദിത്വം റവന്യൂ വകുപ്പിന്റെ മേല്‍ കെട്ടിവെയ്ക്കുന്നത് നിന്ദ്യവും നീചവുമാണെന്ന് രാജേന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സി.ദിവാകരന്റെ മുറിയില്‍ യോഗംചേര്‍ന്ന് നല്ല തയ്യാറെടുപ്പ് നടത്തിയിരുന്നു. പരമാവധി ഒരേക്കര്‍ ഭൂമി നല്‍കേണ്ട സ്ഥാനത്ത് 2.33 ഏക്കര്‍ ഭൂമിയാണ് സോമന് മുഖ്യമന്ത്രിയായിരുന്ന വി.എസ് ഇഷ്ടദാനം നല്‍കിയത്.

ഭൂമി നല്‍കുന്ന സമയത്ത് 50000ല്‍ കൂടുതല്‍ വിലയുള്ള ഭൂമിയാണെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന വ്യവസ്ഥയും ലംഘിച്ചു. ഇത്തരം ഭൂമി 25 വര്‍ഷക്കാലത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ ഇളവു ചെയ്ത് വില്‍ക്കാനുള്ള അവകാശം നല്‍കാന്‍ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തിലുള്ള അന്വേഷണം നിഷ്പക്ഷവും നീതിപൂര്‍വവുമായി നടക്കും. മുന്‍വിധിയോടെ മുമ്പോട്ടു പോവില്ല. കേസ് രജിസ്റ്റര്‍ ചെയ്താവുമോ അന്വേഷണം നടത്തുക എന്ന ചോദ്യത്തിന് നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ടുപോവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് അഞ്ചുസെന്റ് ഭൂമി നല്‍കുമ്പോള്‍ പോലും വില്‍ക്കാന്‍ പാടില്ലെന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അട്ടപ്പാടി ഭൂമി തട്ടിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.