Friday, March 23, 2012

പിറവത്തു സംഭവിച്ചത്


ഓര്ത്തുഡോക്‌സ് മുഖ്യമന്ത്രിയെ നിലനിര്ത്താ ന്‍ ഓര്ത്തടഡോക്‌സുകാരും യക്കോബായ വിഭാഗത്തില്പ്പെ ട്ട അനൂപിനെ മന്ത്രിയാക്കാന്‍ യക്കോബായക്കാരും യുഡിഎഫിന് വോട്ടുചെയ്തു എന്നാണ് പിറവത്ത് ഇതുവരെ പോകാത്ത രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം .അവരോട് പിറവത്തെ ജനങ്ങള്‍ ക്ഷമിക്കട്ടെ. പിറവത്തുകാരോട്് സംസാരിക്കാത്ത ഇത്തരം നിരീക്ഷക ജീവികളുടെ വാക്കുകേട്ട് നമ്മുടെ നേതാക്കള്‍ ഇനിയും തെരഞ്ഞെടുപ്പുകളില്‍ സമുദായ നേതാക്കളുടെ വീടുകളും അരമനകളും കയറി ഇറങ്ങും .അവരോട് സഹതപിക്കാം.പിറവത്ത് കണ്ടത് രാഷ്ട്രീയ പോരാട്ടമായിരുന്നെന്ന് തിരിച്ചറിഞ്ഞിട്ടും നമ്മുടെ നേതാക്കളുടെ സംശയം ഇനിയും വിട്ടുമാറിയിട്ടില്ല. അവര്‍ ഓര്ത്ത്ഡോക്‌സ് യക്കോബായ വോട്ടുകള്‍ എത്ര കിട്ടിയെന്ന് എണ്ണികൊണ്ടേയിരിക്കും. വ്യക്തമായ ഒന്നുണ്ട് തെരഞ്ഞടുപ്പ് വിജ്ഞാപനത്തിനുമുമ്ബ് തന്നെ ഭൂരിപക്ഷം പേരും രണ്ടു വിഭാഗത്തില്‍ പെട്ടവരായി മാറി കഴിഞ്ഞിരുന്നു..യുഡിഎഫുകാരും എല്ഡിനഎഫുകാരും...സഭ പറയുന്നവര്ക്ക്ഭ വോട്ടു ചെയ്യുമെന്ന് തോന്നിച്ചവര്‍ വിരലെണ്ണാവുന്നവര്‍ മാത്രം.എന്നാല്‍ അരമനകളില്‍ കയറിയിറങ്ങിയവര്‍ തോല്വിയയുടെ കാരണം വര്ഗ്ഗീനയ ശക്തികളുടെ ഏകീകരണമെന്ന് കണ്ടെത്തുന്നതാണ് വിരോധാഭാസം. പാര്ട്ടി അനുഭാവികളുടെ വോട്ടുകിട്ടാന്‍ ബിഷപ്പുമാരെ കാണേണ്ടതില്ലെന്ന് തിരിച്ചറിഞ്ഞാല്‍ ഇത്തരം കാരണം കണ്ടെത്തലുകള്‍ സിപിഎം നേതാക്കളില്‍ നിന്ന് ഇനിയുണ്ടാകില്ല.മറു വശത്ത് ഭരണത്തെ സ്വന്തം പാര്ട്ടി ക്കാരെകൊണ്ട് കുറ്റപ്പെടുത്താന്‍ അവസരം ഒരുക്കാതിരുന്നാല്‍ യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വിജയിക്കാന്‍ സമുദായവോട്ട് തിട്ടപ്പെടുത്തി നേതാക്കള്ക്ക്ന സമയം കളയേണ്ടിയും വരില്ല..യഥാര്ത്ഥ ത്തില്‍ ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയ്ക്ക് യുഡിഎഫ് വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞുവെന്നതാണ് പിറവത്തെ വന്‍ വിജയത്തിനു കാരണം. കോണ്ഗ്രവസ്സുകാരില്‍ ഒരു വിഭാഗത്തിന്റെ മാത്രം നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി എല്ലാവരുടേയും നേതാവായി മാറിക്കഴിഞ്ഞു.ആന്റണിയുടെ വിനയവും കരുണാകരന്റെ സ്പീഡും ഉമ്മന്‍ ചാണ്ടിയില്‍ കോണ്ഗ്രഞസ്സുകാര്‍ കാണുന്നു. കുറച്ചുകാലമെങ്കിലും കോണ്ഗ്രാസ്സ് രാഷ്ട്രീയം ഉമ്മന്‍ ചാണ്ടിയില്‍ കേന്ദ്രീകരിക്കും. തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് മുതല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി തുടരണോ വേണ്ടയോ എന്ന വിധിയെഴുത്തെന്നാണ് പിറവത്ത് മുഴങ്ങിക്കേട്ടത്. ഭരണത്തിന്റെ വിലയിരുത്തലെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞതോടെ പിറവത്തെ കോണ്ഗ്രളസ്സുകാര്‍ ആശങ്കയിലായി.തോറ്റാല്‍ ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കുമെന്ന് ഓരോ കോണ്ഗ്ര്സ്സുകാരനും ഭയപ്പെട്ടു. ടി.എം.ജേക്കബിന് ഇതുവരെ വോട്ടുച്ചെയ്യാത്തവരും എം.ജെ.ജേക്കബിനെ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന നിരവധി കോണ്ഗ്രലസ്സുകാര്‍ പിറവത്തുണ്ട് അവര്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി അനൂപിന് വോട്ടുചെയ്തു. എന്നാല്‍ തിരുമാറാടിപോലുളള സ്ഥലങ്ങളില്‍ ടി.എം.ജേക്കബിനോടുളള സ്നേഹവും വോട്ടിംഗില്‍ പ്രതിഫലിച്ചിട്ടുണ്ട്. അതേസമയം ഓര്ത്തലഡോക്‌സ് യക്കോബായ വിഭാഗങ്ങളിലെ സിപിഎംകാര്‍ പതിവ് തെറ്റിക്കാതെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ തന്നെയാണ് ഇത്തവണയും വോട്ടുചെയ്തത്. . ശെല്വിരാജിന്റെ രാജിയും ,സിന്ധു ജോയ്‌ക്കെതിരെയുളള പരാമര്ശ്വും പിറവത്ത് ഏശിയോ എന്ന് ചോദിച്ചാല്‍.ഏശി.. പക്ഷേ പലരും പറയുന്ന രൂപത്തിലല്ല.യുഡിഎഫുകാരനെ കൂടുതല്‍ യുഡിഎഫുകാരനാക്കാനും എല്ഡിശഎഫുകാരനെ കൂടുതല്‍ എല്ഡി്എഫുകാരനാക്കാനും വിഷയങ്ങള്‍ ഉപകരിച്ചു. കവലകളിലും വീടുകളിലുമുളള സ്വകാര്യ ചര്ച്ച കളില്‍ സ്വന്തം പാര്ട്ടി യെ അവര്‍ ന്യായീകരിച്ചു.എല്ലാവിഷയങ്ങളും പിറവത്ത് ചര്ച്ചയ ചെയ്തതും .ആന്റണി,വി.എസ്സ്,പിണറായി മുതല്‍ ഉഴവൂര്‍ വിജയനും സേനാപതി വേണുവും വരെയുളളവരുടെ പ്രസംഗങ്ങളും ..പ്രചാരണകോലാഹലങ്ങളും കടുത്ത മത്സരമെന്ന പ്രതീതി സൃഷ്ടിച്ചു.വോട്ടുചെയ്യാന്‍ ഇഷ്ടപ്പെടാത്തവരെ പിറവത്ത് കണ്ടില്ല.ആര്ക്കാ ണ് വോട്ട ്‌ചെയ്യുന്നതെന്ന് പലരും തുറന്ന് പറഞ്ഞു.ഫലമോ. നാട്ടിലില്ലാത്തവരും പോളിംഗ് ബൂത്തിലെത്താന്‍ നിവൃത്തിയില്ലാത്തവരും ഒഴികെ എല്ലാവരും വോട്ടുചെയ്യാനെത്തി. എല്ലാ തെരഞ്ഞെടുപ്പുകളിലും കക്ഷി രാഷ്ട്രീയം ഇല്ലാത്തവരുടെ വോട്ടാണ് നിര്ണ്ണാടയകമെന്നാണല്ലോ വെയ്പ് .ഇവര്‍ ആര്ക്ക് വോട്ട് ചെയ്‌തെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുളളു.ഒരു കൂട്ടര്‍ എതിരാളികള്‍ പോലും ഇഷ്ടപ്പെടുന്ന യാതൊരാരോപണങ്ങളും ഇതുവരെ കേള്ക്കാാത്ത എം.ജെ.ജേക്കബിനെ തുണച്ചപ്പോള്‍ മറുകൂട്ടരാകട്ടെ പിറവത്തിന് ഒരു മന്ത്രിയെ ലഭിക്കാനും, വലിയ കുറ്റങ്ങള്‍ പറയാനില്ലാത്ത ഉമ്മന്‍ ചാണ്ടിയുടെ ഭരണം നിലനിര്ത്താ നും വോട്ടുചെയ്തു. മദ്യമാണ് തെരഞ്ഞെടുപ്പ് ഫലം നിര്ണ്ണങയിച്ചതെന്നാണ് മറ്റൊരു കണ്ടെത്തല്‍. തെരഞ്ഞെടുപ്പുകളില്‍ മുന്നണികള്‍ മദ്യമൊഴുക്കുന്നതാകട്ടെ രഹസ്യവുമല്ലല്ലോ..പിറവത്താകട്ടെ ഒരു മുന്നണിയും അക്കാര്യത്തില്‍ പിന്നില്‍ പോയില്ല. എന്നാല്‍ എത്ര മദ്യപിച്ചാലും നഷ്ടപ്പെടാത്തതാണ് പിറവത്തുകാരുടെ രാഷ്ട്രീയ ബോധം. ആരു മദ്യം നല്കി്യാലും കാലുമാറില്ല.രാഷ്ട്രീയം മാറി വോട്ടു ചെയ്തപ്പോഴൊക്കെ അവര്ക്ക് തക്കതായ കാരണമുണ്ടായിരുന്നു.മദ്യം നല്കിള വോട്ടു മറിച്ചുവെന്ന ആരോപണത്തിലൂടെ സ്വന്തം പാര്ട്ടി അനുഭാവികളെയാണ് നേതാക്കള്‍ അപമാനിക്കുന്നതെന്നോര്ത്താ ല്‍ നന്ന്. വോട്ട് കിട്ടണമെന്ന് ആഗ്രഹമില്ലാതെയാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രവര്ത്തി ച്ചത്.പക്ഷേ സംസ്ഥാന നേതാക്കള്‍ ഉദ്ദേശിച്ചതുപോലെ മുഴുവന്‍ വോട്ടും എല്ഡിിഎഫിന് മറിച്ചുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.എന്‍ എസ്സ് എസ്സിന്റേയും എസ് എന്‍ ഡി പിയുടേയും ആഹ്വാനം അനൂപിനെ ജയിപ്പിച്ചുവെന്ന തമാശകള്‍ വരും ദിവസങ്ങളില്‍ കേട്ടാലും അത്ഭുതപ്പെടാനില്ല. ആരോപണങ്ങളും അവകാശവാദങ്ങളും ഇനിയും തുടരും എന്തൊക്കെ ആയാലും പിറവത്തെ ജനങ്ങള്ക്ക് ഈ ഉപതെരഞ്ഞെടുപ്പ് ഒരു പെരുന്നാളായിരുന്നു ഹോട്ടലുകളിലും ചായപീടികകളിലും നല്ല തിരക്ക് ,രാഷ്ട്രീയ പ്രവര്ത്തനകന്മാര്ക്ക്ട സംസ്ഥാന നേതാക്കളെ അടുത്ത് കിട്ടിയ സന്തോഷം പൊതുവെ സത്ക്കാര പ്രിയരായ പിറവത്തുകാര്‍ കിട്ടിയ അവസരം വിനിയോഗിച്ചു.. നേതാക്കള്ക്കും സന്തോഷം.ദിവസവും ചാനല്‍ ചര്ച്ചസകള്‍..എല്ലാ ചാനലുകളിലും മുഖം കാണിച്ച്‌ പ്രാദേശിക നേതാക്കള്‍ താരങ്ങളായി.ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ വികസനങ്ങളില്‍ നാട്ടുകാര്ക്കായണെങ്കില്‍ പെരുത്ത് സന്തോഷം.ചുരുക്കി പറഞ്ഞാല്‍ പിറവത്തുകാര്‍ തെരഞ്ഞെടുപ്പിനെ ഉത്സവമാക്കി ജനാധിപത്യം ആഘോഷിച്ചു

Wednesday, March 21, 2012

ഉമ്മന്‍ ചാണ്ടി നിങ്ങള്‍ ധീരതയോടെ മുന്നേറുക; സിപിഎം നേതാക്കള്‍ തലയില്‍ മുണ്ടിട്ട് നടക്കട്ടെ

തെരഞ്ഞെടുപ്പുകളിലെ തോല്‍വിയും പരാജയവും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പുതുമയുള്ള കാര്യമല്ല. ഒരു തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും മറ്റൊരു തെരഞ്ഞടുപ്പില്‍ ജയിക്കകയും ചെയ്യുക രാഷ്ട്രീയത്തില്‍ പതിവുള്ള കാര്യമാണ്. എന്നാല്‍ പിറവത്തെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തോല്‍വി അങ്ങനെ തള്ളി കളയേണ്ട സാധാരണ സംഭവം അല്ല. പണവും മദ്യവും ഒഴുക്കി കോണ്‍ഗ്രസ് നേടിയ വിജയം എന്ന് സിപിഎം ഈ തോല്‍വിയെ വിലയിരുത്തുമ്പോഴെ വ്യക്തം എത്രമാത്രം നിരാശരും ദുഃഖിതരുമാണ് സിപിഎം ഈ തോല്‍വിയില്‍ എന്ന്.

സ്ഥാനാര്‍ത്ഥിയുടെ രാഷ്ട്രീയ പാരമ്പര്യം, അറിവ്, പക്വത, പരിചയം എന്നിവ എല്ലാം പൂര്‍ണമായും ഇടത് മുന്നണിക്ക് അനുകൂലമായിരുന്നു എന്ന കാര്യം വിസ്മരിക്കരുത്. സ്വന്തം സ്ഥാനാര്‍ത്ഥി എന്ന നിലില്‍ സിപിഎമ്മിന്റെ പാര്‍ട്ടി മെഷിനറി മുഴുവന്‍ എണ്ണയിട്ട യന്ത്രം പോലെ കൃത്യമായി തന്നെ ഇവിടെ പ്രവര്‍ത്തിച്ചു. മുല്ലപ്പെരിയാറും സഭാ പ്രശ്നവും ആറ്റുകാല്‍ അമ്മയും വരെ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ സിപിഎം ഉപയോഗിച്ചു. എന്നിട്ടും കഴിഞ്ഞ തെരഞ്ഞടുപ്പില്‍ വെറും 157 വോട്ടിന് മാത്രം ഭൂരിപക്ഷത്തില്‍ തോറ്റ മണ്ഡലം ഇടത് മുന്നണിക്ക് ഇക്കുറി നഷ്ടമായത് 12, 000 ത്തില്‍ അധികം വോട്ടുകള്‍ക്കെന്നോര്‍ക്കാണം.

ഇതു വ്യക്തമാക്കുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടരുന്ന നയങ്ങളെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു എന്ന് തന്നെയാണ്. പിറവം തെരഞ്ഞടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ചുള്ള വില ഇരുത്തല്‍ ആയിരിക്കുമെന്ന് യുഡിഎഫില്‍ പറയാന്‍ ധൈര്യം ഉണ്ടായിരുന്നത് മന്ത്രി ഷിബു ബേബി ജോണിന് മാത്രം ആയിരുന്നെങ്കില്‍ ഇടതു മുന്നണി നേതാക്കളില്‍ മിക്കവരും തന്നെ ഇതു ആവര്‍ത്തിച്ചിരുന്നു. പിറവത്തെ അനൂപ് ജേക്കബിന്റെ വിജയം ആ അര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണ രീതിയോടുള്ള ജനങ്ങളുടെ അംഗീകാരം തന്നെയാണ്.

ഉമ്മന്‍ ചാണ്ടിയുടെ മികവുറ്റ അതിവേഗം ബഹുദൂരം ഭരണം കേരളത്തെ സംബന്ധിച്ചടുത്തോളം പുതുമ ഉള്ളതും വ്യത്യസ്തവുമാണ്. മുഖ്യ മന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ വേഗതയും സുതാര്യതയും ലോകം മുഴുവന്‍ മാതൃക ആക്കേണ്ടതാണ്. മുഖ്യ മന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടി മാത്രം മതി ജനങ്ങളോട് എത്രമാത്രം അടുത്താണ് മുഖ്യമന്ത്രി എന്നു മനസ്സിലാക്കാന്‍. ഇതിനെല്ലാം ഉള്ള അംഗീകാരമാണ് അനൂപിനുപിറവത്തെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. പിറവം ഒരു യുഡിഎഫ് കുത്തക മണ്ഡലം അല്ല എന്നത് കണക്കിലെടുക്കുമ്പോഴാണ് ഈ അംഗീകാരത്തിന്റെ ചിത്രം കൂടുതല്‍ വ്യക്തമാകുക.

ഈ വിജയം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് വലിയ ആത്മ വിശ്വാസമാണ് പകര്‍ന്ന് നല്‍കിയിരിക്കുന്നത്. ഞാണിന്മേല്‍ കളിക്കുന്ന സര്‍ക്കാര്‍ എന്ന പേരുദോഷം ഇതോടെ മാറുകയാണ്. നെയ്യാറ്റിന്‍കര ഉപ തെരഞ്ഞടുപ്പില്‍ ഇതേ സാഹചര്യം ആവര്‍ത്തിക്കപ്പെടുമെന്ന് തന്നെയാണ് ഇപ്പോള്‍ വ്യക്തമാവുന്ന ചുവരെഴുത്തുകള്‍. ഈ തെരഞ്ഞെടുപ്പോടെ കൂടുതല്‍ ദുര്‍ബലം ആകുമെന്ന് കരുതിയ സര്‍ക്കാര്‍ കൂടുതല്‍ കരുത്താര്‍ജിച്ചതുകൊണ്ട് തന്നെ ഇനിയും ഏറെ ഉതത്തവാദിത്തങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഉണ്ട്.

ഊ തെരഞ്ഞടുപ്പില്‍ എന്തു സംഭവിച്ചു എന്ന് സിപിഎം നേതാക്കള്‍ സ്വയം ചിന്തിച്ചു പഠിക്കട്ടെ. ഇപി ജയരാജിനെപ്പോലെയുള്ള ധാര്‍ഷ്ട്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു നേതാവിനെ പിറവം പോലൊരു സ്ഥലത്ത് തെരഞ്ഞടുപ്പ് ചുമതല ഏല്‍പ്പിച്ചത് ശരിയായോ എന്നാണ് സിപിഎം ആദ്യം വില ഇരുത്തേണ്ടത്. കണ്ണൂരെ സാഹചര്യമല്ല മധ്യ തിരുവതാംകൂറില്‍ എന്നു സിപിഎം ഇനിയും പഠിച്ചിട്ടില്ല എന്നു വേണം ഇതു വഴി കരുതാന്‍.

ഒരു ആലോചനയും ഇല്ലാതെ എന്തിനെയും എതിര്‍ത്തു കൊണ്ട് ചാടി ഇറങ്ങുന്ന സിപിഎമ്മിന്റെ രാഷ്ട്രീയം മാറ്റേണ്ടതുണ്ട്. പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം കൂട്ടിയതിനെ സിപിഎം എതിര്‍ക്കുന്നത് മാത്രം എടുക്കുക. കാല്‍ നൂറ്റാണ്ടിലധികം സിപിഎം ഭരിച്ച ബംഗാളിലും ത്രിപുരയിലും അടക്കം ഇന്ത്യയിലെ ഒട്ടു മിക്കസംസ്ഥാനങ്ങളിലും പെന്‍ഷന്‍പ്രായം 58-ഉം 60-ഉം ആണ്. ഇവിടെ യുവജനങ്ങളുടെകൈയ്യടി വാങ്ങാന്‍ വേണ്ടി ആരും അതിന് തയ്യാറാവാതെ ഇരുന്നപ്പോഴാണ് മന്ത്രി കെഎം മാണി ആ പൂച്ചയുടെ കഴുത്തില്‍ മണികെട്ടിയത്. സര്‍ക്കാര്‍ എന്നാല്‍ തൊഴിലുകള്‍ നല്‍കേണ്ട സ്ഥാപനമാണ് എന്ന സിപിഎമ്മിന്റെ പഴഞ്ചന്‍ സങ്കല്‍പ്പമാണ് ഈ എതിര്‍പ്പിന്റെ കാരണം. സര്‍ക്കാര്‍ തൊഴില്‍ നല്‍കാനുള്ള സ്ഥാപനമല്ല, പ്രത്യേക തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കനുള്ള സ്ഥാപനമാണ്. അതുകൊണ്ട് തന്നെ പെന്‍ഷന്‍ പ്രായം വര്‍ദ്ധനയും സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വേട്ടിക്കുറയ്ക്കലും ഒക്കെ ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാരിന് ചെയ്യേണ്ടി വരും. ഇതിനെയൊക്കെ കണ്ണടച്ച് എതിര്‍ത്താല്‍ വിവരം ഉള്ള ജനങ്ങള്‍ അത് തിരിച്ചറിയുകയും ചെയ്യും. അതാണ് പിറവത്ത് സംഭവിച്ചത്. അപൂര്‍വ്വമായ ഈ വിജയം നേടിയ അനൂപ് ജേക്കബിനും ഉമ്മന്‍ ചാണ്ടിക്കും ഞങ്ങളുടെ അഭിനന്ദനങ്ങള്‍.

Sunday, March 11, 2012

ശെല്‍വരാജിനേക്കാള്‍ ഇരട്ടി തുക കൈപ്പറ്റിയ ഇടത് എം.എല്‍.എമാര്‍


രാജി വച്ച സി.പി.എം എം.എല്‍.എ, ആര്‍. ശെല്‍വരാജിന്റെ മണ്ഡലമായ നെയ്യാറ്റിന്‍കരയിലെ പദ്ധതികള്‍ക്കായി യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച 19 കോടി രൂപ വശത്താക്കാന്‍ നല്‍കിയതാണെന്ന ആരോപണം സിപിഎമ്മിന്റെ തന്നെ നേതാക്കളെ തിരിഞ്ഞു കൊത്തുന്നു. പാഞ്ചിക്കാട്ട് കടവ് പാലത്തിന് 16 കോടിയും നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിന് മൂന്ന് കോടിയും സര്‍ക്കാര്‍ അനുവദിച്ചതാണ് ശെല്‍വരാജിനെ രാജിവയ്പിക്കാനായി നല്‍കിയതെന്ന രീതിയിലുള്ള പ്രചരണം നടത്തുവാന്‍ സി.പി.എം നേതാക്കന്മാരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടെ 65 പ്രതിപക്ഷ എം.എല്‍എമാര്‍ക്ക് പൊതുമാരാമത്ത് വകുപ്പ് വിവിധ പദ്ധതികള്‍ക്കായി 264 കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് രേഖകള്‍ പുറത്തുവിട്ടതോടെ സിപിഎമ്മിന്റെ ആരോപണത്തിന്റെ മുനയൊടിഞ്ഞു എന്നു മാത്രമല്ല, ഇപ്പോള്‍ അത് അവര്‍ക്ക് തന്നെ പാരയായി മാറിയിരിക്കുകയാണ്.

ആര്‍. ശെല്‍വരാജിനേക്കാള്‍ ഇരട്ടി തുക വരെ കൈപ്പറ്റിയ ഇടത് എം.എല്‍.എമാരുണ്ട്. സ്വന്തം മണ്ഡലത്തിന്റെ വികസനത്തിന് പണം ചോദിച്ചു വാങ്ങിയ എല്ലാ എം.എല്‍.എമാരെയും സംശയിക്കേണ്ട സ്ഥിതിയിലാണ് ഇപ്പോള്‍ നേതാക്കന്മാരും അണികളും. എം.എല്‍.എമാര്‍ക്ക് പണം അനുവദിച്ചത് സംബന്ധിച്ച സര്‍ക്കാരിന്റെ വിശദീകരണം പല എം.എല്‍.എമാരെയും വെട്ടിലാക്കി. ശെല്‍വാരാജിനെ വശീകരിക്കാന്‍ നല്‍കിയതുപോലെയല്ല, തനിക്ക് നല്‍കിയ 49 കോടിയെന്ന് അരൂര്‍ എം.എല്‍എ. എ.എം.ആരിഫ് പറഞ്ഞു. നെയ്യാറ്റിന്‍കരയുടെ വികസനത്തിന് അനുവദിച്ച് കിട്ടിയ പണം തന്റെ രാജിക്കുള്ള പോക്കറ്റ് മണിയല്ലെന്ന് ആര്‍ ശെല്‍വരാജ് തറപ്പിച്ച് പറയുന്നു.

നിയമസഭയില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റികരയില്‍ പാലം പണിക്ക് 16 കോടി അനുവദിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണം. അരൂര്‍ എം.എല്‍എ. ആരിഫിന്റെ മണ്ഡലത്തിലെ പാലത്തിന് അനുവദിച്ച 49 കോടിയും വിവാദമായതോടെ ആരുടെയും ഔദാര്യമല്ല വികസനത്തിന് അനുവദിച്ച തുകയെന്ന് ആരിഫ് പറയുന്നു. 264 കോടി രൂപയാണ് 65 പ്രതിപക്ഷ എം.എല്‍.എമാര്‍ക്കായി നാലുമാസത്തിനിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ചത്. വിഎസ്സിന്റെ മണ്ഡലത്തില്‍ 8.4 കോടിയും കോടിയേരിയുടെ മണ്ഡലത്തില്‍ 8.5 കോടിയും നല്‍കിയതും ഇതില്‍ പെടുന്നുണ്ട്.

രാജിവച്ച സിപിഎമ്മിന്റെ ശെല്‍വരാജിനെ പ്രലോഭിപ്പിക്കാന്‍ അദ്ദേഹത്തിന്റെ നിയോജകമണ്ഡലത്തിലെ പാലത്തിന് കഴിഞ്ഞ ദിവസം വന്‍ തുക അനുവദിച്ചു എന്ന ഇടത് ആരോപണം ശരിയല്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ സര്‍ക്കാര്‍ വന്നശേഷം ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ പൊതുമരാമത്തു മന്ത്രി പി.കെ. ഇബ്രാഹിംകുഞ്ഞ് പദ്ധതിക്ക് അനുമതി നല്‍കിയതാണെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി. നിയമസഭാ രേഖകള്‍ തന്നെ ഇതിനു തെളിവുണ്ട്. നിയമസഭയില്‍ ചട്ടം 304 പ്രകാരം സെല്‍വരാജ് എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയില്‍ 2011 ജൂലൈ 11നു മന്ത്രി ഉറപ്പു നല്‍കിയിരുന്നു. പാഞ്ചിക്കാട് പാലത്തിന് 2005ല്‍ 526 ലക്ഷം രൂപയുടെ ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കിയിരുന്നു.

എന്നാല്‍ മരാമത്തു വകുപ്പിന്റെ നിരക്ക് പുതുക്കിയതിനെ തുടര്‍ന്ന് ഈ തുകയ്ക്കു പാലം പണി തുടങ്ങാന്‍ സാധിക്കാത്തതിനാല്‍ തുക ലാപ്‌സായി. 2009ല്‍ 840 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എന്‍ജിനീയര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നെങ്കിലും ഭരണാനുമതി നല്‍കിയില്ല. ഇടതു സര്‍ക്കാര്‍ വേണ്ടെന്നുവച്ച പാലത്തിനുവേണ്ടി ശെല്‍വരാജ് 13-ാം നിയമസഭ തുടങ്ങിയപ്പോള്‍ത്തന്നെ സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. 16 കോടി രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എന്‍ജിനീയര്‍ തയാറാക്കി വരികയാണെന്നും ഇതു ലഭിക്കുന്ന മുറയ്ക്കു ഫണ്ടിന്റെ ലഭ്യത കൂടി കണക്കിലെടുത്ത് ഈ പണിക്കു ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കുമെന്നും മരാമത്ത് മന്ത്രി 2011 ജൂലൈ 11നു മറുപടി നല്‍കി.

നിയമസഭയില്‍ നല്‍കിയ ആ ഉറപ്പാണ് നിയമങ്ങളും ചട്ടങ്ങളും പാലിച്ച് ഉത്തരവായത്. 22.32 മീറ്റര്‍ വീതം നീളമുള്ള നാലു സ്പാനോടുകൂടിയ ഈ പാലം പണിയുന്നതിനു സ്ഥലമെടുപ്പ് ഉള്‍പ്പെടെ അനുബന്ധ ജോലികള്‍ക്കാണു 16 കോടി അനുവദിച്ചത്. ഈ പ്രദേശത്തിന്റെ ദീര്‍ഘകാലത്തെ മുറവിളിയായിരുന്നു ഈ പാലം. തകര്‍ന്നു വീഴാറായ നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസ് കെട്ടിടം പുതുക്കിപ്പണിയണമെന്നതും ദീര്‍ഘകാല ആവശ്യമാണ്. ചീഫ് എന്‍ജിനീയര്‍ (കെട്ടിട വിഭാഗം) സമര്‍പ്പിച്ച എസ്റ്റിമേറ്റ് പ്രകാരമാണ് കെട്ടിട നിര്‍മാണത്തിനു മൂന്നുകോടി രൂപയുടെ ഭരണാനുമതി നല്‍കിയത്.

ഒറ്റപ്പാലം എംഎല്‍എ എം. ഹംസ(സിപിഎം)യുടെ ദീര്‍ഘകാല ആവശ്യമായിരുന്നു അവിടെ ഫിലിം സിറ്റിക്കു സ്ഥലം അനുവദിക്കണമെന്നത്. സ്ഥലം പോലും എടുക്കാതെ കഴിഞ്ഞ സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ച് ബജറ്റില്‍ 50 ലക്ഷം രൂപ വകയിരുത്തി ലാപ്‌സാക്കുകയും ചെയ്തു. തുടര്‍ന്നു ഹംസ മുഖ്യമന്ത്രിക്കു നിവേദനം നല്‍കുകയും മുഖ്യമന്ത്രി യോഗം വിളിച്ചു ജലസേചന വകുപ്പിന്റെ പക്കലുള്ള നാലേക്കര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കണയാമ്പുറത്ത് 12.50 കോടി രൂപയുടെ ഫിലിം സിറ്റിയുടെ പ്രവര്‍ത്തനത്തിനു തുടക്കമിടുകയും ചെയ്തു.

അരൂര്‍ എംഎല്‍എ എ.എം. ആരിഫിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു തൈക്കാട്ടുശേരി പാലത്തിനു 49.50 കോടി അനുവദിച്ചു. കൂടാതെ ഈ മണ്ഡലത്തിലുള്ള വക്കയില്‍ പാലത്തിന് ഒരു കോടിയും അനുവദിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ 8.40 കോടിയും ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ മണ്ഡലമായ തലശേരിയില്‍ 8.50 കോടിയും അനുവദിച്ചു. എം.എ. ബേബിയുടെ കുണ്ടറ മണ്ഡലത്തിനു 11.70 കോടി ലഭിച്ചു. പി.കെ. ഗുരുദാസന്‍ കൊല്ലം 23.25 കോടി, ജി.എസ്. ജയലാല്‍ ചാത്തന്നൂര്‍ 11.20 കോടി, കെ. കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍-7.30 കോടി, ഇ.കെ. വിജയന്‍ നാദാപുരം -6.15 കോടി, തോമസ് ഐസക്കിന്റെ ആലപ്പുഴയ്ക്കു 3.40 കോടിയും ലഭിച്ചു.

സാധാരണ സാഹചര്യങ്ങളില്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ സഹായം ലഭിക്കുന്നതില്‍ തെറ്റില്ല. പക്ഷെ നെയ്യാറ്റിന്‍കരക്കു ശേഷം പദ്ധതി തുക ആര് , ആര്‍ക്ക്, എന്ന് അനുവദിച്ചു എന്നൊക്കെ ഭൂതക്കണ്ണാടിയിലൂടെ പരിശോധിച്ചു വരികയാണ് ഇടത് നേതൃത്വം. ഘടകകക്ഷിക്കാരെ മാത്രമല്ല സംശയം, ഇനിയും പാലം വലിക്കാനിടയുള്ള കൂറുമാറ്റക്കാരും ജനവഞ്ചകരുമായ സഖാക്കളുണ്ടോ എന്നും കണ്ടെത്തണം. ഗ്രൂപ്പിസം കൊടികുത്തി വാഴുന്ന സി.പി.എമ്മിനുള്ളില്‍ മറ്റൊരു പ്രശ്നം കൂടിയുണ്ട്. കൂടൂതല്‍ ഫണ്ട് ലഭിക്കുന്ന എം.എല്‍.എമാര്‍ക്കെതിരേ പ്രാദേശികതലത്തില്‍ വിരുദ്ധ ചേരിയില്‍ നില്‍ക്കുന്നവര്‍ ഇയാള്‍ മറുകണ്ടം ചാടാന്‍ പോവുകയാണെന്ന തരത്തില്‍ പ്രചരണം നടത്താന്‍ ഇടയുണ്ട്. അതുകൊണ്ട് പല എം.എല്‍.എമാര്‍ക്കും സ്വന്തം മണ്ഡലത്തില്‍ എന്തെങ്കിലും വികസന പ്രവര്‍ത്തനം നടത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനായി സര്‍ക്കാര്‍ ഫണ്ട് ചോദിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.

Monday, February 6, 2012

പോടുവീണ മരവും കൊമ്പും ഇലയും സമൂഹത്തിന് ഭീഷണിയായി നില്‍ക്കുന്നു.


പരിവര്‍ത്തനങ്ങള്‍ മാര്‍ക്‌സിസത്തിന്റെ മുഖമുദ്രയാണ്. കാലദേശങ്ങള്‍ക്കനുസൃതമായി വരുത്തുന്ന പരിഷ്‌ക്കാരങ്ങളോടെ ജനങ്ങളോട് സംവദിക്കാന്‍ മാര്‍ക്‌സിസത്തിന്റെ പ്രയോക്താക്കള്‍ എന്നും ശ്രദ്ധിച്ചിരുന്നു. തങ്ങളുടെ ചുറ്റുപാടുകള്‍ സ്വാധീനിച്ച കാഴ്ചപ്പാടുകളുമായി ദാസ്‌ക്യാപിറ്റല്‍ എന്ന ഗ്രന്ഥം രചിക്കുമ്പോള്‍ കാറല്‍മാക്‌സും എംഗല്‍സും വരച്ചിടാന്‍ ശ്രമിച്ചത് സമ്പത്തിന്റെ കേന്ദ്രീകരണത്തിനെതിരായ തത്വസംഹിതയായിരുന്നു. നീതിനിഷേധിക്കപ്പെടുന്നതിലൂടെയും അദ്ധ്വാനത്തിനനുസൃതമായ വേതനം ലഭ്യമാകാതിരുന്നതിലൂടെയും അസ്വസ്ഥരായ ലോകമെമ്പാടുമുള്ള പണിയാളുകളാണ് ആദ്യം ഈ തത്വസംഹിതയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടത്. മുതലാളിത്തത്തിനെതിരായ സാമ്പത്തിക ശാസ്ത്രം എന്നതിലുപരി അത് അടിച്ചമര്‍ത്തപ്പെട്ടവരുടെയും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെട്ടവരുടേയും പ്രത്യയശാസ്ത്രമായി വളരുകയായിരുന്നു. 1917ല്‍ റഷ്യയില്‍ ഉണ്ടായ വിപ്ലവം ലോകമെമ്പാടുമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രതീക്ഷകള്‍ക്ക് അഗ്നി പകര്‍ന്നു. വിവിധ രൂപങ്ങളില്‍ നിലനിന്നിരുന്ന ഭരണകൂടങ്ങള്‍ കടപുഴകിവീണു. വന്‍ പ്രതീക്ഷകളോടെ അഖിലലോക തൊഴിലാളി വര്‍ഗ്ഗഭരണമെന്ന ആശയം ഉണര്‍ത്തെണീറ്റു.
 
കേരളത്തിനും പ്രതിധ്വനികള്‍ ഉണ്ടായി. ദാസ്‌ക്യാപിറ്റല്‍ എന്നോ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമെന്നോ തികച്ചൊന്നുച്ചരിക്കാന്‍ പോലും കഴിവില്ലാതിരുന്ന നിരക്ഷരകുക്ഷികളായ ദരിദ്രനാരായണന്‍മാര്‍ ചെങ്കൊടി മുറുകെപിടിച്ച് കമ്മ്യൂണിസം ചൂണ്ടിയ രാഷ്ട്രീയ മാര്‍ഗ്ഗം സ്വീകരിച്ചു. കുട്ടനാട്ടിലെയും പാലക്കാട്ടെയും വയലേലകളില്‍, തൃശ്ശൂരിലെ കോള്‍നിലങ്ങളില്‍ മലമടക്കുകളിലെ വന്‍കിടത്തോട്ടങ്ങളില്‍ പടയോട്ടങ്ങളുടെ അനുഭവങ്ങള്‍ കരുത്തുപകര്‍ന്ന മലബാര്‍ മേഖലയില്‍ അടിമകളെപോലെ പണിയെടുത്തിരുന്ന കര്‍ഷക തൊഴിലാളികള്‍ അവരുടെ ജീവിതത്തിന്റെ പ്രതീക്ഷയായി  രക്തവര്‍ണ്ണ പതാകകളെ സ്വീകരിച്ചു. ജന്‍മിത്വവും അനാചാരങ്ങളും സാമൂഹിക തിന്മകളും നിറഞ്ഞ കേരളത്തില്‍ മിണ്ടാന്‍ അവകാശം ഇല്ലാത്തവന്റെ ശബ്ദമായി കേള്‍വി നിഷേധിക്കപ്പെട്ടവന്റെ കാതുകളായും ചിന്താശേഷി മുരടിപ്പിച്ചവന്റെ മനസ്സായും പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്തവന്റെ തലച്ചോറായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പി.കൃഷ്ണപിള്ള, ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, എ.കെ.ജി., തുടങ്ങിയ നേതാക്കളുടെ വ്യക്തിശുദ്ധി പ്രത്യയശാസ്ത്ര മഹിമയേക്കാള്‍ ജനങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചു.
 
പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്ക് മുകളിലായി ജനമനസ്സുകളുടെ തുടിപ്പിന്റെ വികാരവും സമൂഹനന്മയും പാര്‍ട്ടി അച്ചടക്കവും മുറുകെ പിടിച്ചുകൊണ്ട് കേരളത്തിലെ ഗ്രാമമനസ്സുകളില്‍ തൊഴില്‍ശാലകളില്‍ പണിയിടങ്ങളില്‍ ഒക്കെ ഒരാവേശവും പുത്തന്‍ പ്രതീക്ഷകളുടെ പ്രഭാവവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം വ്യാപിക്കാന്‍ തുടങ്ങി. ലോകത്തിലാദ്യമായി ബാലറ്റിലൂടെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ജനങ്ങളെ ഭരിക്കാന്‍ നിയോഗിക്കപ്പെട്ടതും കേരളത്തിലാണ്. ആ മന്ത്രിസഭ അധികാരത്തിലേറുന്നതിനായി ഒപ്പംനിന്നവന്‍ ബഹുഭൂരിപക്ഷത്തിനും പ്രത്യയശാസ്ത്രപരമായ അടിത്തറയുള്ളവരായിരുന്നില്ല. നിലവിലുണ്ടായിരുന്ന ജീവിതചസാഹചര്യങ്ങളില്‍ തങ്ങളെ എത്തിച്ച പലരോടുമുള്ള പ്രതിഷേധത്തിന്റെ കനലുകളില്‍ നിന്നായിരുന്നു അവര്‍ ആവേശപൂര്‍വ്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വാരിപുല്‍കിയത്. അതിനുശേഷം ഏറെനാള്‍ കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിന്നീട് രൂപാന്തരപ്പെട്ട സി.പി.എമ്മും സി.പി.ഐ.യും നിര്‍ണ്ണായക പങ്കാണ് വഹിച്ചതെന്ന വസ്തുത നിഷേധിക്കാനാവില്ല.
 
ഇപ്പോഴെന്താണ് സിപിഎം എന്ന പാര്‍ട്ടിക്ക് സംഭവിച്ചിട്ടുള്ളത്? പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്. പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം സമ്മേളനത്തിനുശേഷം പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കും സാമ്പത്തിക സ്വാംശികരണത്തിനും ഉള്ള അപകടകരമായ പ്രവണതകള്‍ പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയമാന്യതയ്ക്കും മുകളില്‍ സ്ഥാനം പിടിച്ചതോടെയാണ് ആ പാര്‍ട്ടി തകര്‍ച്ചയെ നേരിടാന്‍ തുടങ്ങിയത്. ജനാധിപത്യ പാര്‍ട്ടികള്‍ക്കുള്ളില്‍ ഗ്രൂപ്പുകളും ചേരിപോരുകളും സാധാരണമാണെങ്കിലും കേഡര്‍ സംവിധാനത്തിന്റെ പുറംതോട് പൊട്ടിച്ച് പുറത്തുവന്ന വിഭാഗീയത അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിനെ തകര്‍ത്തുകളഞ്ഞു എന്ന് നിസംശയം പറയാം.
 
അധികാര ദുര്‍മോഹത്തിന്റെയും സാമ്പത്തിക സമാഹരണത്തിന്റെയും കമ്മ്യൂണിസ്റ്റ് വിരുദ്ധജീവിതത്തിന്റെയും മാര്‍ഗ്ഗം സ്വീകരിച്ചവരും കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ മുറുകെപിടിച്ച് നിസ്വാര്‍ത്ഥ പൊതുജീവിതം നയിക്കുന്നവരും തമ്മിലുള്ള പോരാട്ടമായാണ് സിപിഎമ്മിനുള്ളിലെ വിഭാഗിയതയെന്ന് വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇന്ന് അങ്ങനെയാര്‍ക്കും പറയാന്‍ ആകുമെന്ന് തോന്നുന്നില്ല. അധികാരവും പദവികളും നഷ്ടപ്പെടാതിരിക്കാനും അധികാരവും പദവികളും വെട്ടിപിടിക്കാനും പാര്‍ട്ടിക്കുള്ളില്‍ നടന്ന കിടമത്സരമായി മാത്രമേ കേരളത്തിലെ സിപിഎം വിഭാഗീയതയെ വിലയിരുത്താനാകൂ. രണ്ടു ചേരികളിലായി അണിച്ചേര്‍ന്നവരുടേയും ആ വിഭാഗങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നവരുടേയും അഴിമതികളും സ്വജനപക്ഷപാതവും ബന്ധുകേന്ദ്രീകൃത ധനസമ്പാദനവും ഒക്കെ ആ യാഥാര്‍ത്ഥ്യമാണ് വിളിച്ചുപറയുന്നത്.
 
സംസ്ഥാന സമ്മേളനത്തിലെത്തിനില്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്ന അടിത്തറ ഉറപ്പിച്ചുനിര്‍ത്താന്‍ സിപിഎം നടത്തുന്ന അപകടകരമായ രാഷ്ട്രീയം ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. സമ്മേളനത്തിന്റെ വിജയത്തിനായി കോടികള്‍ മുടക്കിക്കൊണ്ടുള്ള പ്രചാരണവേലകള്‍ ഇവന്റ് മാനേജുമെന്റ് ഗ്രൂപ്പുകളുടെ പ്രൊഫഷണലിസത്തിന്റെ പിന്‍ബലത്തില്‍ അരങ്ങുകൊഴുക്കുകയാണ്. കൊഴിഞ്ഞു പോകുന്ന അണികളെ പാര്‍ട്ടിക്കകത്ത് പിടിച്ച് നിര്‍ത്താനുള്ള വിലകുറഞ്ഞ തന്ത്രങ്ങള്‍ ഏറെ ആശങ്കയുര്‍ത്തുന്നു. സമ്മേളനത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തില്‍ ശ്രീയേശുനാഥന്റെ ചിത്രം ഉപയോഗിച്ചതിന് പിണറായി വിജയന്‍ നല്‍കിയ ന്യായീകരണം കേരളത്തിലെ വിശ്വാസിസമൂഹം അവജ്ഞയോടെയാണ് തള്ളികളഞ്ഞത്. ഭൗതീകവാദം മുഖമുദ്രയാക്കിയ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകമെമ്പാടുമുള്ള കോടികണക്കിന് ഈശ്വാരവിശ്വാസികളുടെ ആധ്യാത്മിക വഴിത്താരയിലെ വിളക്കായ ശ്രീയേശുനാഥനെ സമ്മേളനവിജയത്തിനായി ഉപയോഗിക്കുന്നതിനെ എന്ത് വൈരുദ്ധ്യാധിഷ്ഠിത പരിവേഷം നല്‍കി ന്യായീകരിച്ചാലും മുഖവിലക്കെടുക്കാനാവില്ല.
 
ഇതിനുശേഷവും സിപിഎം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ആ പാര്‍ട്ടിയുടെ തകര്‍ച്ച ശരിക്കും വിളിച്ചറിയിക്കുന്നത്. പരമ്പാരാഗതമായി തങ്ങള്‍ക്കൊപ്പം നിന്നിരുന്ന ജനവിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും വന്‍തോതില്‍ കൊഴിഞ്ഞുപോകുന്നുവെന്ന യാഥാര്‍ത്ഥ്യം സിപിഎം നേതൃത്വത്തെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. കേരളം പോലെ വിശ്വാസിസമൂഹത്തിന് മഹാഭൂരിപക്ഷമുള്ള ഒരു പ്രദേശത്തുനിന്നും ഈശ്വര നിഷേധവും മതവിദ്വേഷവും പുരോഹിത നിന്ദയും മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയിലേക്ക് അത്രവേഗമൊന്നും ആള്‍ക്കാര്‍ കൂട്ടമായി എത്തില്ല. അപ്പോള്‍ നഷ്ടപ്പെടുന്ന രാഷ്ട്രീയ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ എന്തുചെയ്യണം.? തീവ്രവാദത്തെക്കാള്‍ ‘യാനകമായ കാര്യമാണ് സിപിഎം അതിനുവേണ്ടി തിരഞ്ഞെടുത്തത്. വര്‍ഗ്ഗീയത ഇളക്കിവിടുക!!! വര്‍ഗ്ഗീയത ഇളക്കിവിട്ട് തങ്ങള്‍ക്കൊപ്പം നിലനിന്നിരുന്ന പരമ്പരാഗത വിഭാഗങ്ങളെ തങ്ങളോട് തന്നെ ചേര്‍ത്തുനിര്‍ത്തുക ഈ തീക്കളിക്കാണ് ഫാസിസ്റ്റ് ബുദ്ധികേന്ദ്രങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന്റെ തെളിവാണ് തിരുവത്താഴ ചിത്രം വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കും വിധം ചിത്രീകരിച്ചത്. തിരുവനന്തപുരത്ത് സിപിഎം സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചത്. ചോരമണക്കുന്ന വഴികളിലൂടെ പാപക്കറപുരണ്ട കരങ്ങളുമായി വിശുദ്ധി ഇല്ലാത്ത പ്രവര്‍ത്തനങ്ങളുമായി പോകുന്നവര്‍ക്ക് ശ്രീയേശുനാഥന്റെയോ മുഹമ്മദ് നബിയുടെയോ ശ്രീരാമദേവന്റെയോ പേര് ഉച്ചരിക്കാനുള്ള യോഗ്യതപോലും ഇല്ലെന്ന് നവഫാസിസ്റ്റ് വിപ്ലവകാരികള്‍ എന്നാണാവോ മനസ്സിലാക്കുക? കേരളീയ സമൂഹം ഇവരെയും ഇവരുടെ ജീര്‍ണ്ണതകളും തിരിച്ചറിഞ്ഞു കഴിഞ്ഞു. 

നാല് വോട്ടിനുവേണ്ടി താടിവെച്ച ഏത് സായ്പിനെയും തന്തയെന്ന് വിളിക്കാന്‍ മടിയില്ലാത്തവറ്


പിണറായി വിജയനെ മുമ്പൊരാള്‍ 'കേരളത്തിന് നഷ്ടപ്പെട്ട നേതാവ്' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. യുവജനവിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ സി.പി.എമ്മിലേക്കുള്ള വിജയന്റെ വരവ് കൊള്ളാമെന്നും എന്നാല്‍ വന്നശേഷമുള്ള പോക്ക് തീരെ ശരിയല്ലെന്നുമാണ് ആ നിരീക്ഷകന്റെ വിലയിരുത്തല്‍.
രണ്ടായിരം വര്‍ഷം മുമ്പ് ജീവിച്ച് മനുഷ്യരുടെ വിമോചനത്തിനായി മഹാത്യാഗം വരിച്ച യേശുദേവന്റെ പേര് ഉപയോഗിച്ച് വോട്ടുപിടിക്കാന്‍ ശ്രമിക്കുന്ന വിജയന്റെ വിഫലശ്രമം കാണുമ്പോള്‍ ഒരു നേതാവ് വഴിപിഴച്ചുപോകുന്നതില്‍ ഞങ്ങള്‍ക്ക് മനുഷ്യത്വപരമായ ദുഃഖമുണ്ട്. മതവും രാഷ്ട്രീയവും മനുഷ്യന്റെ രണ്ടുവഴികളാണ്. ആത്മീയതയില്‍ അധിഷ്ഠിതമായ മതവിശ്വാസവും ഭൗതികപ്രശ്‌നങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയവും തമ്മില്‍ കലര്‍ത്തരുതെന്ന് ഉല്‍പതിഷ്ണുക്കള്‍ പലയാവര്‍ത്തി പറഞ്ഞിട്ടുണ്ട്. പിണറായി വിജയനെ ഒരു ഉല്‍പതിഷ്ണുവായി ആരും കണ്ടിട്ടില്ല. ചരിത്രത്തെക്കുറിച്ചോ മനുഷ്യഭാവിയെക്കുറിച്ചോ യാതൊരു ചുക്കും ചുണ്ണാമ്പുമറിയാത്ത അജ്ഞാത തിമിരം ബാധിച്ച ഒരു പാവം നേതാവാണ് പിണറായി വിജയന്‍. യേശുദേവനെ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപ്പോരാളി എന്ന് വിജയന്‍ വിളിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ചരിത്രവും സംസ്‌കാരവും അറിയാവുന്നവര്‍ അന്തംവിട്ടുപോവുകയാണ്.
 
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശങ്കരാചാര്യരായ സാക്ഷാല്‍ നമ്പൂതിരിപ്പാട് ഗഹനരഹസ്യങ്ങളുടെ ആകാശത്തുനിന്ന് വിജയന്റെ വാക്കുകള്‍ കേട്ട് പൊട്ടിച്ചിരിക്കുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാം. കാരണം നാല് വോട്ടിനുവേണ്ടി ദൈവത്തെയും ചെകുത്താനെയും മാറിമാറി കൂട്ടുപിടിച്ച പ്രായോഗിക രാഷ്ട്രീയത്തിലെ ട്രിപ്പീസുകളിക്കാനായിരുന്നുവല്ലോ ഇ.എം.എസ്. മഹാത്മജിയെ 'ദേശീയ ബൂര്‍ഷ്വാസിയുടെ കൗശലക്കാരനായ ഒറ്റുകാരന്‍' എന്ന് വിശേഷിപ്പിച്ചിട്ടുള്ള നമ്പൂതിരിപ്പാട് അവസാനകാലത്ത് സി.പി.എമ്മിന്റെ വേദിയിലേക്ക് മഹാത്മജിയുടെ പ്രതീകങ്ങളെ ആനയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വോട്ടിനുവേണ്ടി ചില സംഘടിത ഗ്രൂപ്പുകളെ സുഖിപ്പിക്കാന്‍ ഒരിക്കല്‍ ഇ.എം.എസ് 'മഹാത്മാഗാന്ധി, മഅദനി തുടങ്ങിയ മതമൗലികവാദികള്‍' എന്ന് ഒരു ലജ്ജയുമില്ലാതെ എഴുതിയതും കേരളം മറന്നുകാണില്ല. ഈ അവസരവാദത്തിന്റെ ആധുനിക പ്രതീകമാണ് ഇപ്പോള്‍ പിണറായി.
 
പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പ് സി.പി.എമ്മിന് നഷ്ടക്കച്ചവടമാകുമെന്ന് ഇടതുമുന്നണിയുടെ എല്ലാ നേതാക്കള്‍ക്കുമറിയാം. എങ്കിലും ഒന്നുപിടിച്ചുനോക്കാം എന്നാവും വിജയന്റെയും കൂട്ടരുടെയും ഭാവം. രാഷ്ട്രീയത്തിന്റെ സത്യസന്ധമായ മാര്‍ഗങ്ങളൊന്നും അതിന് സി.പി.എമ്മിന്റെ മുന്നില്‍ തെളിഞ്ഞുവരുന്നില്ല. അപ്പോള്‍ കുതന്ത്രം പ്രയോഗിക്കാമെന്ന് കരുതി. തൃശൂരിലും വയനാട്ടിലും സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ വിശുദ്ധ കന്യാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം ആലേഖനം ചെയ്ത പോസ്റ്ററുകള്‍ സ്ഥാപിച്ചു. കുട്ടിസഖാവിനെക്കൊണ്ട് സി.പി.എമ്മിനെയും നേതാവ് പ്രകാശ് കാരാട്ടിനെയും ക്രിസ്തുമതത്തോടും യേശുവിനോടും ഉല്‍പ്രേക്ഷിച്ചു. ജനത്തിന്റെ പ്രതികരണം അറിയാനുള്ള ഒരു സാമ്പിള്‍ വെടിക്കെട്ടായിരുന്നു അത്. ആരും ഞെട്ടുന്നില്ലെന്ന് കണ്ടപ്പോള്‍ സാക്ഷാല്‍ പിണറായി തന്നെ ഇറങ്ങി. മാര്‍ക്‌സിനേക്കാള്‍ വലിയ വിപ്ലവകാരി യേശുക്രിസ്തുവാണെന്ന് പ്രസ്താവിച്ചു.
 
പാര്‍ട്ടിയുടെ ചരിത്ര പ്രദര്‍ശനത്തില്‍ മനുഷ്യപുത്രന്റെ ക്രൂശിതരൂപം ആലേഖനം ചെയ്തുവച്ചു. ഇതൊക്കെ കണ്ടപ്പോള്‍ പരമ്പരാഗത കമ്യൂണിസ്റ്റായ വിജയന്റെ ശത്രു വി.എസ് അച്യുതാനന്ദന് ചൊറിഞ്ഞിട്ടുണ്ടാവണം. അദ്ദേഹം അനുയായികളെ വിട്ട് തിരുവനന്തപുരത്തിന്റെ ചില ഭാഗങ്ങളില്‍ ക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്‍മാരും അവസാനത്തെ അത്താഴം പങ്കിടുന്ന വിഖ്യാതമായ സംഭവത്തിന്റെ വിശ്വപ്രസിദ്ധ ചിത്രത്തിന് വിചിത്രവും അപഹാസ്യവുമായ ഒരു 'പാരഡി' വരച്ചുവെച്ചു. അതില്‍ വിജയന്റെ വിപ്ലവകാരിയായ ക്രിസ്തുവിനെ യു.എസ് പ്രസിഡന്റ് ഒബാമയാക്കി. സമാധാനപ്രാവിനെ കഴുകനാക്കി. ക്രിസ്തു ശിഷ്യന്‍മാരെ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതാക്കളായും ചിത്രീകരിച്ചു. അങ്ങനെ മതം മനുഷ്യനെ മയക്കുന്ന കഞ്ചാവാണെന്ന് അനുയായികളെ പഠിപ്പിച്ച കമ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മതസ്ഥാപനത്തിന്റെയും വിശ്വാസികളുടെ ആരാധനാ പ്രതീകമായ യേശുദേവന്റെയും പേരില്‍ അപഹാസ്യമായ നിഴല്‍യുദ്ധം നടത്തുന്നു. 
വളരെ പരിതാപകരമാണ് സി.പി.എം നേതാക്കളുടെ അവസ്ഥ. നാല് വോട്ടിനുവേണ്ടി താടിവെച്ച ഏത് സായ്പിനെയും തന്തയെന്ന് വിളിക്കാന്‍ മടിയില്ലാത്ത ഈ സമീപനം പ്രബുദ്ധകേരളം തികഞ്ഞ അവജ്ഞയോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

Thursday, February 2, 2012

മതങ്ങളെ എങ്ങനെ കൂട്ടുപിടിക്കാം സി.പി.എമ്മിലെ ഇന്നത്തെ ചിന്താവിഷയം.


കേരളം മൂന്ന് പ്രബലമതങ്ങളുടെ നാടാണ്. മൂന്നു മതങ്ങളും രാഷ്ട്രീയത്തിലും ഭരണത്തിലും സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നു. ഈ മതങ്ങളെ എങ്ങനെ കൂട്ടുപിടിക്കാമെന്നാണ് സി.പി.എമ്മിലെ ഇന്നത്തെ ചിന്താവിഷയം. അതിന് ലഭിച്ച പിന്തുണയാവാം ക്രിസ്തുവും കാരാട്ടും ഒന്നുതന്നെ എന്ന എം.വി ജയരാജന്റെ കണ്ടെത്തല്‍.

പാവങ്ങളുടെ മോചനത്തിനായി സംഘടിതമായ പ്രതിഷേധങ്ങളും പോരാട്ടങ്ങളുമാണ് ആദ്യകാലത്ത് ക്രൈസ്തവര്‍ നടത്തിയത്. അത് ഇന്ന് സി.പി.എം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് തുല്യമാണ്. പാവങ്ങളുടെ മോചനത്തിനായി പോരാടിയ യേശുദേവന്റെ സ്ഥാനത്താണ് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.'' ഇത് സി.പി.എം നേതാവ് എം.വി.ജയരാജന്റെ പ്രസ്താവനാ രീതിയിലുള്ള ശുംഭത്തരമാണ്. അദ്ദേഹം ഇടക്കിടെ ഇങ്ങനെയുള്ള പ്രസ്താവനകളിറക്കും. ന്യായാധിപന്മാര്‍ ജയരാജന് ശുംഭന്മാരാണ്. അദ്ദേഹത്തിന്റെ ഇത്തരം അഭിപ്രായങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിയുടെ ശക്തമായ പിന്തുണയുമുണ്ട്. കോടതിവിധി തങ്ങള്‍ക്കനുകൂലമാവുമ്പോള്‍ ജുഡീഷ്യറി പരിപാവനവും തങ്ങള്‍ക്കെതിരാവുമ്പോള്‍ ശുംഭത്തരവുമാണെന്ന കമ്യൂണിസ്റ്റുകാരുടെ സമീപനം കേരളത്തിനു സുപരിചിതമാണല്ലോ. വിവാദങ്ങളിറക്കി വിടുന്ന പ്രസ്താവനകളിറക്കി മാധ്യമങ്ങളിലൂടെ ജനങ്ങളുടെ മനസ്സില്‍ സ്ഥാനംപിടിക്കാനുള്ള ഒരു സൂത്രം മാത്രമാണിത്. ഇതാണ് കമ്യൂണിസ്റ്റുകാരുടെ ഇപ്പോഴത്തെ വിപ്ലവ പ്രവര്‍ത്തനങ്ങള്‍. മാധ്യമങ്ങളുടെ കൈകളിലെ കളിപ്പാട്ടങ്ങളാണിവരെന്ന് ഇവരോര്‍ക്കുന്നില്ല.
 
കേരളത്തിലെ ഏറ്റവും പുതിയ വോട്ടര്‍മാര്‍ രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും വാഗ്ദാനങ്ങളിലും മയങ്ങി വീഴുന്നവരല്ല എന്ന യാഥാര്‍ത്ഥ്യമാണ് നമ്മുടെ നേതാക്കളെ ഓര്‍മ്മിപ്പിക്കാനുള്ളത്; പ്രത്യേകിച്ചും കമ്യൂണിസ്റ്റ് നേതാക്കളെ. ജനങ്ങള്‍ നേതാക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നത് അറിവും കര്‍മശേഷിയും ആത്മാര്‍ത്ഥതയും സത്യസന്ധതയും നവീന വീക്ഷണവുമാണ്.
ഇവിടെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ. ''നവീനവീക്ഷണമില്ലാത്ത ഒരു രാജ്യം അധഃപതിക്കുന്നു. ചൈതന്യം നഷ്ടപ്പെട്ട് നശിക്കുന്നു. രാജ്യം വെറുതെ നിലനില്‍ക്കുകയല്ല വേണ്ടത്. ജീവിതത്തെ സമ്പൂര്‍ണമാക്കാനുള്ള അഭിവൃദ്ധിയെ ലക്ഷ്യം വെക്കണം. ഭൗതികമായി മാത്രമല്ല സാംസ്‌കാരികമായും നവീനമാകണം. ഇങ്ങനെ നവീനമാകുന്നതിനു വേണ്ടി ഇന്ത്യയ്ക്ക് ലോകത്തുനിന്ന് ഒട്ടേറെ പഠിക്കാനുമുണ്ട്.'' നെഹ്‌റുവിന്റെ ഈ സങ്കല്‍പത്തിലേക്ക് നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളും രാഷ്ട്രീയവും മനസ്സു ചേര്‍ത്തുവെക്കുന്നില്ല. അവര്‍ ജനാധിപത്യത്തിന്റെ മേല്‍വിലാസമുപയോഗിച്ച് അഴിമതിയിലേക്കും വര്‍ഗീയതയിലേക്കും തിരിഞ്ഞു നടക്കുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ജനപ്രതിനിധികള്‍ക്കും മാര്‍ക്‌സിസത്തിന്റെയും ഗാന്ധിസത്തിന്റെയുമൊക്കെ നന്മകള്‍ അന്യമായിക്കൊണ്ടിരിക്കുകയാണ്.
 
എല്ലാ രാഷ്ട്രീയ ദര്‍ശനങ്ങളില്‍നിന്നും മതങ്ങളില്‍ നിന്നും നന്മ പറന്നുപോകുന്നു. കമ്യൂണിസത്തില്‍ നിന്ന് മാര്‍ക്‌സും എംഗല്‍സുമൊക്കെ എങ്ങോ എന്നോ പറന്നുപോയി. ഇതൊന്നുമറിയുന്ന ഒരാളല്ല കണ്ണൂരില്‍ നിന്നുള്ള മാര്‍ക്‌സിസ്റ്റ് നേതാവായ എം.വി.ജയരാജന്‍. കാള്‍മാര്‍ക്‌സും എംഗല്‍സും മുന്നോട്ടുവച്ച കമ്യൂണിസത്തിന്റെ സ്വപ്‌നങ്ങളെക്കുറിച്ചൊന്നും ജയരാജനോടു സംസാരിച്ചിട്ടു കാര്യമില്ല. ആ സ്വപ്‌നങ്ങളെല്ലാം 'കൊഴിഞ്ഞുപോയി' എന്നു പറഞ്ഞാല്‍ ജയരാജനു മനസ്സിലാവില്ല. ജയരാജന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുകയും ചിലപ്പോള്‍ തടവറയില്‍ കിടക്കുകയുമൊക്കെ ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്തിനുവേണ്ടിയുള്ളതാണെന്ന് സാക്ഷാല്‍ കാള്‍മാര്‍ക്‌സിനുപോലും പറയാന്‍ കഴിയില്ല. ജയരാജന്റെ പാര്‍ട്ടിയുടെ പേരിന്റെ ബ്രാക്കറ്റിലാണ് കാള്‍ മാര്‍ക്‌സിന്റെ പേര്. അത് എന്തുകൊണ്ടാണങ്ങനെയെന്ന് മാര്‍ക്‌സ് ജയരാജനോടു ചോദിച്ചാല്‍, ജയരാജന്‍ എന്തുത്തരമാണ് മാര്‍ക്‌സിനോടു പറയുക!
 
ലോകത്തുനിന്ന് കമ്യൂണിസം പൊളിഞ്ഞുവീഴാറാവുമ്പോള്‍ കണ്ണൂരില്‍ നിന്നു മാര്‍ക്‌സിസ്റ്റു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കിളിര്‍ത്തുവന്ന പാഴ്‌ച്ചെടിയാണ് എം.വി ജയരാജന്‍. നേതാവ് എന്ന സ്ഥാനം ജയരാജനെ സംബന്ധിച്ചിടത്തോളം സാമാന്യം ഭേദപ്പെട്ട ഒരു തൊഴിലാണ്. ഈ തൊഴില്‍ സംരക്ഷിക്കാന്‍ വേണ്ടി അദ്ദേഹം ഏതു പ്രസ്താവനകളും നടത്തിയെന്നു വരും. ക്രിസ്തുവാണ് പ്രകാശ് കാരാട്ടെന്നു പറയും. കാള്‍മാര്‍ക്‌സാണ് ഇ.എം.എസ് എന്നും ലെനിനാണ് നായനാരെന്നും ടിറ്റോയാണ് പിണറായിയെന്നും ട്രോട്‌സ്‌കിയാണ് അച്യുതാനന്ദനെന്നും റോസാ ലക്‌സം ബര്‍ഗാണ് വൃന്ദാ കാരാട്ടെന്നുമൊക്കെ ഭാവിയില്‍ ജയരാജന്‍ പറഞ്ഞുകൂടെന്നില്ല. 'ക്രിസ്തുവും പ്രകാശ് കാരാട്ടും' എന്നപേരില്‍ ഒരു പുസ്തകമെഴുതിയെന്നും വരും.
 
കമ്യൂണിസമെന്താണെന്നും, എങ്ങനെ ലോകത്തുനിന്നു കമ്യൂണിസം പൊളിഞ്ഞു വീണുവെന്നും, കമ്യൂണിസ്റ്റാശയങ്ങള്‍ ഇനി മനുഷ്യവംശത്തിന് എന്തായിരിക്കുമെന്നും, ക്രിസ്തുമതം പണ്ടും ഇന്നും കമ്യൂണിസത്തിനെന്താണെന്നും, മതത്തിന് കമ്യൂണിസം എന്തായിരുന്നെന്നും അറിയുന്ന ഒരാളൊന്നുമല്ല എം.വി.ജയരാജന്‍. ജയരാജന് ആവേശവും പ്രചോദനവും നല്‍കുന്നത് മൈക്ക് ആണ്. മൈക്കും കേരളത്തിലെ മാര്‍ക്‌സിസവും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. എം.വി.ജയരാജനെപ്പോലുള്ളവരെ മാര്‍ക്‌സിസ്റ്റുകളാക്കിയത് മാനിഫെസ്റ്റോയല്ല മൈക്ക് ആണെന്നാണ് ഞാന്‍ ഇപ്പറഞ്ഞത്. എന്തുകൊണ്ടെന്നാല്‍: ''മതവിമര്‍ശനമാണ്  എല്ലാ വിമര്‍ശനങ്ങളുടെയും തുടക്കം.'' എന്ന മാര്‍ക്‌സിന്റെ വചനത്തിന്റെ അര്‍ത്ഥം അറിയുന്ന ഒരാളല്ല ജയരാജന്‍. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നതിന്റെ ചരിത്രസാരംപോലും മുത്തപ്പന്റെ നാട്ടിലെ ജയരാജനറിയാന്‍ സാധ്യതയില്ല. പര്‍ശനിക്കടവ് മുത്തപ്പനെ ഇപ്പോഴും ജയരാജന്‍ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പിക്കുന്നില്ല. കണ്ണൂരില്‍ പാര്‍ട്ടിയുണ്ടാക്കാന്‍ സഹായിച്ച ഒരാളെന്നു വിചാരിച്ച് മുത്തപ്പനെ ജയരാജന്‍ മാറ്റിവെക്കുന്നതാവാം. എം.വി.ജയരാജന്റെ കമ്യൂണിസ്റ്റ് സങ്കല്‍പം അപാരം തന്നെ. അല്ലെങ്കിലും കണ്ണൂരിലെ ജയരാജന്മാര്‍ കേരള കമ്യൂണിസത്തിന്റെ തലക്കാവേരികള്‍ തന്നെയാണല്ലോ.
 
എം.വി.ജയരാജനെപ്പോലുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ അന്ധവിശ്വാസങ്ങളുടെ അടിമകളാണ്. ഇവര്‍ അന്ധവിശ്വാസവും അജ്ഞതയും, രാഷ്ട്രീയദര്‍ശനവും വിപ്ലവദര്‍ശനവും സാമൂഹ്യദര്‍ശനവുമായി കൊണ്ടു നടക്കുന്നു. ബഹുജനങ്ങളുടെ രാഷ്ട്രീയ വിദ്യാഭ്യാസം കമ്യൂണിസ്റ്റുകാരുടെ കുത്തകക്കച്ചവടമാണെന്ന അജ്ഞതയും അഹങ്കാരവുമാണ് സി.പി.എമ്മിലെ ജയരാജന്മാരുടെ ശക്തി.മതവിമര്‍ശനമാണ് എല്ലാ വിമര്‍ശനങ്ങളുടെയും തുടക്കം എന്നു പറഞ്ഞ കാള്‍ മാര്‍ക്‌സിനെ കമ്യൂണിസം മറികടന്നു. കമ്യൂണിസവും ഒരു മതമായിത്തീര്‍ന്നു. സ്റ്റേറ്റ് മതമായി അരനൂറ്റാണ്ടിലധികം വിരാജിച്ച് കമ്യൂണിസം ഇരുപതാം നൂറ്റാണ്ടില്‍ത്തന്നെ ഭരണതലത്തില്‍ അവസാനിച്ചു. മതം മനുഷ്യരെ മയക്കുന്ന കറുപ്പാണെന്ന് മതവും കമ്യൂണിസവും ഒരുപോലെ ഇപ്പോള്‍ വിശ്വസിക്കുന്നില്ല. സ്റ്റേറ്റ് മതമായി രാജ്യം ഭരിച്ച കമ്യൂണിസം കത്തോലിക്കാ മതവുമായി അടുക്കുകയായിരുന്നു. ഈ അടുപ്പം ഒരു യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു. അങ്ങനെ കത്തോലിക്കാ മതവും കമ്യൂണിസവുമായുള്ള വൈരുദ്ധ്യം അകലുകയായിരുന്നു. കേരളത്തിലും മതവും കമ്യൂണിസവുമായുള്ള വൈരുദ്ധ്യം അകലുകയാണ്. സി.പി.എം നാടിന്റെ ഭരണം കൈവശമാക്കാന്‍ ഏതൊക്കെ മതങ്ങളെയും ജാതികളെയും കിട്ടുമെന്നാണ് നോക്കുന്നത്. മതങ്ങളും ജാതികളും ഭരണത്തെ എങ്ങനെ സ്വാധീനിക്കണമെന്നാണ് നോക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രം, കൊന്തയും കുരിശും തേടി നടക്കുന്ന ഒരു വികട കവിതയുണ്ട് കേരള രാഷ്ട്രീയത്തില്‍.
 
കേരളം മൂന്ന് പ്രബലമതങ്ങളുടെ ഒരു നാടാണ്. മൂന്നുമതങ്ങളും രാഷ്ട്രീയത്തിലും ഭരണത്തിലും സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ഈ മതങ്ങളെ എങ്ങനെ കൂട്ടുപിടിക്കാമെന്ന ആലോചനകളാണ് എം.വി.ജയരാജന്റെ പാര്‍ട്ടിയിലെ ഇന്നത്തെ ഏറ്റവും വലിയ ആലോചന. ഈ ആലോചനയ്ക്ക് ലഭിച്ച ശുംഭത്തരം നിറഞ്ഞ പിന്തുണയാവാം യേശുക്രിസ്തുവും പ്രകാശ് കാരാട്ടും ഒന്നുതന്നെ എന്ന എം.വി.ജയരാജന്റെ കണ്ടെത്തല്‍. ഇ.എം.എസ്സിനെക്കുറിച്ച് കേരളത്തിലെ സി.പി.എമ്മിന്റെ വലിയൊരു നേതാവ് കുറച്ചു മുമ്പ് പറയുകയുണ്ടായി ഇ.എം.എസ് സി.പി.എമ്മിന്റെ അച്ഛനാണെന്ന്. സി.പി.എമ്മിലെ ജയരാജന്മാര്‍ ഇനി എന്തൊക്കെയായിരിക്കും പറയുകയെന്നാര്‍ക്കറിയാം. ഇവിടെ നിന്നെങ്ങോട്ടായിരിക്കും ഇനി സി.പി.എമ്മിന്റെ യാത്ര. എം.വി.ജയരാജനുണ്ടായ ഒരു ബോധോദയത്തിലൂടെ കാരാട്ട് ഇക്കാലത്തെ ക്രിസ്തുവാണ് എന്ന സത്യം പുറത്തുവന്നിരിക്കുന്നു. ജയരാജന്റെ തലയില്‍ ഈയിടെയെങ്ങാന്‍ തേങ്ങ വീണു കാണണം. ഇനിയും പല സി.പി.എം നേതാക്കളുടെയും തലയില്‍ തേങ്ങ വീണ് ഇത്തരം വെളിപാടുകള്‍ ഒരുപാട് പുറത്തുവരും.

Tuesday, January 31, 2012

2012ലെ ദേശീയ നേരമ്പോക്കായി സി.പി.എമ്മിന്റെ കരട് രാഷ്ട്രീയപ്രമേയം


രസകരമായിരിക്കുന്നു കേരളത്തിലെ ഇടതുമുന്നണിയിലെ സംഭവവികാസങ്ങള്‍. അടുത്തയാഴ്ച സി.പി.എമ്മും സി.പി.ഐയും സംസ്ഥാന സമ്മേളനങ്ങള്‍ക്ക് ഒരുങ്ങുകയാണ്. തിരുവനന്തപുരത്താണ് സി.പി.എം സംസ്ഥാന സമ്മേളനം ചേരുന്നത്.
അതേദിവസം തന്നെ സി.പി.ഐയുടെ സംസ്ഥാന സമ്മേളനം തൊട്ടടുത്ത കൊല്ലം ജില്ലയില്‍ നടക്കുന്നു. ഒരുകണക്കിന് കമ്യൂണിസ്റ്റ് ഐക്യം രണ്ട് ജില്ലകളോളം അടുത്തുവെന്ന് അണികള്‍ പറഞ്ഞ് ആശ്വസിക്കട്ടെ. 
സി.പി.എം ഇരുപതാം കോണ്‍ഗ്രസിന് ഒരുങ്ങുകയാണ്. സി.പി.ഐ ഇരുപത്തിയൊന്നാം കോണ്‍ഗ്രസിനും. കോഴിക്കോട്ടാണ് ഇത്തവണ സി.പി.എമ്മിന്റെ ഇരുപതാം കോണ്‍ഗ്രസ് നടക്കുന്നത്. സി.പി.ഐയുടേത് ബീഹാറിലെ പാറ്റ്‌നയിലും. നേതൃമാറ്റവും നയംമാറ്റവുമൊക്കെ പ്രതീക്ഷിക്കുന്ന  മാധ്യമനിരീക്ഷകരുണ്ട്. ഇടതുപാര്‍ട്ടികളായതിനാല്‍ നയം ഏട്ടിലും പ്രയോഗം വീട്ടിലും എന്നമട്ടിലാണ് പലപ്പോഴും കാര്യങ്ങള്‍. അതിനാല്‍ ദിവ്യപ്രവാചകന്‍മാരെല്ലാം ഇരുപാര്‍ട്ടികളുടെയും കാര്യത്തില്‍ ഇരുട്ടില്‍തപ്പുകയാണ്. 
ഒരുകാര്യം വ്യക്തമായി. ഇടതുപക്ഷ ഐക്യം വിശാലമാക്കാന്‍ സി.പി.എം തീരുമാനിച്ചു. കഴിഞ്ഞദിവസം പ്രകാശ് കാരാട്ട് ഡല്‍ഹിയില്‍ പുറത്തുവിട്ട കരട് രാഷ്ട്രീയ പ്രമേയത്തിലെ മുഖ്യയിനം അതാണ്. വലിയ പുതുമയൊന്നും അതിലില്ലെങ്കിലും മൂന്നാംബദല്‍ എന്ന ആഗ്രഹത്തില്‍ നിന്ന് സി.പി.എം വിമുക്തിനേടുന്നില്ല.
 
ദേശീയതലത്തില്‍ ജനാധിപത്യ പാര്‍ട്ടികളെക്കൂടി ചേര്‍ത്ത് വിശാല ഇടതുപക്ഷം രൂപീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ കേരളത്തില്‍ ഇടതുജനാധിപത്യ മുന്നണിയുടെ അവസ്ഥയെന്താണെന്ന് നോക്കുക. സി.പി.എമ്മിന്റെ രാഷ്ട്രീയ സമീപനങ്ങളൊന്നും മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയ്ക്ക് പിടിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രധാനകാരണം സി.പി.എം നേതാക്കളുടെ ഗ്രൂപ്പുതിരിഞ്ഞ പോരും ഭരണത്തിലെ പിടിപ്പുകേടും അഴിമതിയും ആയിരുന്നുവെന്ന് സി.പി.ഐ തെറ്റുകള്‍ അക്കമിട്ട് നിരത്തുന്നു. ദേശീയതലത്തില്‍ ഐക്യം വേണമെന്ന് പറയുന്ന സി.പി.എം അതിന് കടകവിരുദ്ധമായിട്ടാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സി.പി.ഐയുടെ വിമര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയുടെ ദയനീയമായ പ്രകടനത്തിന് കാരണം സി.പി.എമ്മിലെ വിഭാഗീയതയാണെന്ന് സി.പി.ഐ പറയുന്നു. മുന്നണിയെ ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതിന് പകരം സി.പി.എമ്മിന്റെ താല്‍പര്യങ്ങള്‍ മറ്റ് പാര്‍ട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചത്. തല്‍ഫലമായി പല ജനാധിപത്യ പാര്‍ട്ടികള്‍ക്കും എല്‍.ഡി.എഫ് വിട്ടുപോകേണ്ടിവന്നു.
 
പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സി.പി.ഐ സംസ്ഥാന കമ്മിറ്റി നിരത്തുന്നത്. ജനതാദള്‍ എസ് മുന്നണി വിട്ടുപോകാന്‍ പ്രധാനകാരണക്കാരന്‍ അദ്ദേഹമാണത്രെ. പി.ഡി.പിയുമായി അടുപ്പമുണ്ടാക്കാന്‍ ശ്രമിച്ചതുവഴി മുന്നണിക്ക് കനത്ത വില നല്‍കേണ്ടിവന്നു. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലുണ്ടായ തര്‍ക്കം മുന്നണി മര്യാദകളുടെ ലംഘനമായിരുന്നു. അബ്ദുള്‍ നാസര്‍ മഅദനിയുമായി എടപ്പാളില്‍ വേദി പങ്കിട്ടതുവഴി പൊതുമധ്യത്ത് മുന്നണിയുടെ പ്രതിച്ഛായക്ക് ഇടിവുതട്ടിയെന്നും സി.പി.ഐയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അച്യുതാനന്ദന്‍ കാട്ടിയ തിടുക്കവും ഏകപക്ഷീയ നിലപാടും മുന്നണി മര്യാദകള്‍ക്ക് ചേര്‍ന്നതായിരുന്നില്ല. മന്ത്രിസഭാ യോഗത്തിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ ഉദ്യോഗസ്ഥന്‍മാരില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് വി.എസ് മുന്നോട്ടുപോയി. മുന്നണി നേതൃത്വത്തിന്റെ വാക്കുകള്‍ക്ക് അദ്ദേഹം യാതൊരുവിലയും കല്‍പിച്ചില്ല. മൂന്നാറിലെ സി.പി.ഐ ഓഫീസ് ഇടിച്ചുനിരത്താനുള്ള തീരുമാനം തെറ്റായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
ഇങ്ങനെ സമീപകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി, കൊണ്ടും കൊടുത്തും നീങ്ങുന്ന രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ എന്തുതരം ഐക്യമാണ് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത്? ഇവരാണത്രെ രാജ്യത്ത് വിശാല ഇടത് ജനാധിപത്യ ഐക്യമുണ്ടാക്കി കോണ്‍ഗ്രസിനെയും മറ്റും തോല്‍പിച്ച് ഇന്ത്യയുടെ ഭാവി ഭാഗധേയം തീരുമാനിക്കാന്‍പോകുന്നത്. 2012ലെ ദേശീയ നേരമ്പോക്കായി സി.പി.എമ്മിന്റെ കരട് രാഷ്ട്രീയപ്രമേയം ആസ്വദിക്കപ്പെടട്ടെ!

Tuesday, January 24, 2012

ഇടതിടങ്കോലുകള്‍


സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ ഭാര്യ ബുലുറോയ് ചൗധരി ഈയിടെ 'ന്യൂഏജ്' വാരികയില്‍ എഴുതി; ''കേരളത്തില്‍ സി.പി.ഐ ജില്ലാ സമ്മേളനങ്ങളില്‍ വലിയൊരു വിഭാഗം സഖാക്കള്‍ സി.പി.എമ്മിന്റെ നിലപാടുകളോട് കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചു.'' ഈ എതിര്‍പ്പ് തീരെ നിസ്സാരമല്ല.
മുപ്പത്തിരണ്ടു വര്‍ഷമായി തുടരുന്ന ഇടതു ഐക്യത്തില്‍ ശക്തമായ വീണ്ടുവിചാരം ഉണ്ടാകുന്നതിന്റെ സൂചനയാണിത്. ഇടതുമുന്നണിയിലെ  പ്രധാനപ്പെട്ട ഘടകകക്ഷികള്‍ക്കിടയില്‍ പരസ്പര ബഹുമാനം നഷ്ടപ്പെട്ടിട്ടു കാലമേറെയായി. ആള്‍ക്കൂട്ടത്തിന്റെ മൃഗീയതയില്‍ അഭിരമിക്കുന്ന സി.പി.എം. ഇതര രാഷ്ട്രീയ പാര്‍ട്ടികളോട് പുലര്‍ത്തുന്ന അവജ്ഞയും പുച്ഛവും മാനുഷികമൂല്യങ്ങള്‍ക്കുപോലും ചേരാത്തതാണ്. 'വലതന്മാര്‍' എന്ന് മുമ്പൊക്കെ പരസ്യമായും ഇപ്പോള്‍ രഹസ്യമായും സി.പി.എം വിളിക്കുന്ന സി.പി.ഐ കമ്യൂണിസ്റ്റ് ഐക്യത്തെപ്പറ്റി ഇടക്കാലത്തു കണ്ട കിനാവുകളെല്ലാം ഉപേക്ഷിച്ചു. ഏതെങ്കിലും തരത്തിലുള്ള ആശയഭിന്നതയോ നയവ്യതിയാനമോ അല്ല കമ്യൂണിസ്റ്റ് ഏകീകരണത്തിന് തടസ്സം. കൊടിയും  കിത്താബും ഒന്നുതന്നെ. ലക്ഷ്യവും ഭിന്നമല്ല.
 
1964 ല്‍ ഭിന്നിക്കാന്‍ കാരണമായ ന്യായങ്ങളൊന്നും ഇപ്പോള്‍ പ്രസക്തമല്ല. ഇന്ത്യന്‍ ദേശീയതയെ നിര്‍വചിക്കുന്നതിലും പ്രായോഗിക സമീപനങ്ങളിലും ഒരേ നിലപാടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യോജിക്കാതിരിക്കാന്‍ യുക്തിസഹമായ രാഷ്ട്രീയ കാരണങ്ങളൊന്നും നേതാക്കള്‍ എടുത്തുപറയുന്നില്ല. പക്ഷേ കാര്യം നടക്കുമെന്ന് സ്വപ്‌നത്തില്‍പോലും ആരും കരുതേണ്ട. രണ്ടുപാര്‍ട്ടികളെന്ന നിലയില്‍ ഒരു മുന്നണിയില്‍പോലും തുടരാനാവാത്തതരത്തില്‍ സി.പി.ഐ സഖാക്കള്‍ അസ്വസ്ഥരാണ്. അക്കാര്യം 21-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കേരളത്തില്‍ നടന്ന പ്രാദേശിക സമ്മേളനങ്ങളില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. അതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ബുലുറോയ് ചൗധരി ചെയ്തത്. ചന്ദ്രപ്പന്റെ സഹധര്‍മ്മിണി എന്നപോലെ തന്നെ സി.പി.ഐയുടെ നേതാവുമാണ് ബുലു.
ഇടതുപക്ഷത്തിന്റെ ദേശീയ പ്രസക്തി നഷ്ടപ്പെട്ടു എന്ന വസ്തുത സി.പി.ഐയ്ക്ക് അറിയാം.
 
കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടതുമുന്നണിയെ ജനങ്ങളും നിരാകരിച്ചു. പശ്ചിമ ബംഗാളിലാണ് ലെഫ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നത്. കേരളത്തില്‍ ലെഫ്റ്റ് ഡമോക്രാറ്റിക് ഫ്രണ്ട് ആയിരുന്നു. ജനതാദള്‍-എസ്, കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ വിട്ടുപോയതോടെ എല്‍.ഡി.എഫിലെ 'ഡമോക്രസി' നാമമാത്രമായി. പശ്ചിമബംഗാളില്‍ 34 വര്‍ഷത്തെ തുടര്‍ഭരണം നഷ്ടപ്പെട്ടതോടെ ഇടതുമുന്നണിക്കും അര്‍ത്ഥമില്ലാതായി. ദേശീയതലത്തില്‍ ഇടതുചേരിയും സി.പി.എമ്മും ഇന്ന് വെറും തമാശയാണ്. സുധീര്‍ധര്‍ എന്ന കാര്‍ട്ടൂണിസ്റ്റിന് ചിരിക്കാനുള്ള വക. മുമ്പ് ഒ.വി. വിജയന്‍ ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്ക്ക് എന്ന പേരിലെഴുതിയ കുറിപ്പില്‍ തേഞ്ഞുതേഞ്ഞ് നിറംകെട്ട് മാഞ്ഞുപോകുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റി ദീര്‍ഘവിചാരം നടത്തിയിട്ടുണ്ട്. ത്രിപുര എന്ന ചെറു സംസ്ഥാനത്തിന്റെ അധികാര കോയ്മയില്‍ ഒതുങ്ങിയ ഇടതുപ്രസ്ഥാനത്തിന്റെ ഭാവിയെപ്പറ്റി സി.പി.ഐയില്‍ ന്യായയുക്തമായ വീണ്ടുവിചാരങ്ങള്‍ നടക്കുന്നതില്‍ അത്ഭുതമില്ല.
 
സി.പി.എമ്മിനേക്കാള്‍ കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്ന കമ്യൂണിസ്റ്റുകാര്‍ എന്നും സി.പി.ഐയില്‍ ഉണ്ടായിരുന്നു. ശ്രീപദ് അമൃത ഡാങ്കെ അവരില്‍ ഒരാളായിരുന്നു. കേരളത്തിലെ സി.കെ.ചന്ദ്രപ്പന്‍ എന്നും ഡാങ്കെയുടെ ആരാധകനാണ്. കമ്യൂണിസ്റ്റ് ഐക്യത്തിന്റെ വാചാലനായ വക്താവായ എ.ബി. ബര്‍ധന്‍ സി.പി.ഐ സെക്രട്ടറിയായി ഇരിക്കുന്നിടത്തോളം ജനാധിപത്യ പ്രണയികളായ കമ്യൂണിസ്റ്റുകള്‍ ഉള്ളുതുറക്കുമെന്ന് പ്രതീക്ഷിക്കേണ്ട. കേരളത്തില്‍ മണ്‍മറഞ്ഞ പി.കെ. വാസുദേവന്‍ നായര്‍ കമ്യൂണിസ്റ്റ് ഐക്യത്തിനും ഇടതുപക്ഷ രൂപീകരണത്തിനും വേണ്ടി തന്റെ മുഖ്യമന്ത്രിസ്ഥാനം ത്യാഗം ചെയ്തു. അദ്ദേഹം വിചാരിച്ചപോലൊന്നും ഐക്യം പ്രാബല്യത്തില്‍ വന്നില്ല. സി.പി.ഐ നേതൃത്വം സഹോദര പ്രസ്ഥാനമായിപ്പോലും സി.പി.ഐയെ പരിഗണിച്ചില്ല. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മാതൃസ്ഥാനമാണ് സി.പി.ഐക്കുള്ളത്. അതില്‍നിന്ന് ഭിന്നിച്ചുപോന്നവരാണ് ബ്രായ്ക്കറ്റില്‍ മാര്‍ക്‌സിന്റെ പേരെഴുതി കഴിയുന്ന സി.പി.എം. അന്തരിച്ച കണിയാപുരം രാമചന്ദ്രന്‍ കൂടെക്കൂടെ പറഞ്ഞിരുന്ന ഒരു ഫലിതമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്നത് പ്രസവവാര്‍ഡ് ബ്രായ്ക്കറ്റില്‍ സ്ത്രീകള്‍ക്കു മാത്രം എന്ന് എഴുതി വയ്ക്കുന്നതുപോലാണത്രേ. കാര്യമൊക്കെ ശരി. പേരിന്റെ യുക്തി നോക്കിയല്ല അണികള്‍ ഏതു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചത്. ഇ.എം.എസ് അടക്കമുള്ള നേതാക്കള്‍പോലും അണികളുടെ ഒഴുക്കുനിരീക്ഷിച്ച് പിന്നാലെ സി.പി.എം നേതൃത്വത്തില്‍ എത്തി.
 
കേന്ദ്രീകൃത ജനാധിപത്യമെന്നും ജനകീയ ജനാധിപത്യമെന്നും രണ്ട് പ്രയോഗങ്ങള്‍ കണ്ടുപിടിച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ 48 കൊല്ലം രണ്ടുപാര്‍ട്ടികളായി തുടരുന്നു. കോണ്‍ഗ്രസിനോടുള്ള സമീപനത്തിലോ അടിസ്ഥാനനയപരിപാടികളിലോ കാലക്രമത്തില്‍ യാതൊരുവ്യത്യാസവും തോന്നാത്തതരത്തില്‍ ഇരുകൂട്ടരും പ്രവര്‍ത്തിക്കുന്നു. എങ്കിലും ഐക്യം മാത്രം നടക്കുന്നില്ല. അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ ബീവികൂടി മനസ്സുവയ്ക്കണം. അതിനാല്‍ കമ്യൂണിസ്റ്റ് ഐക്യമെന്ന കിനാവ് സി.പി.ഐ ഉപേക്ഷിച്ചതുപോലെ ഈയിടെ ബര്‍ധന്‍ സംസാരിച്ചു.സി.പി.ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത മാര്‍ച്ച് 21 മുതല്‍ ബീഹാറിലെ പാട്‌നയില്‍ നടക്കാന്‍ പോകുന്നു. ബര്‍ധന്‍ ജനറല്‍ സെക്രട്ടറി പദം ഒഴിയുകയാണ്. ഡാങ്കെ പക്ഷക്കാരനായ ഡപ്യൂട്ടി സെക്രട്ടറി എസ്. സുധാകര റഡ്ഡി അടുത്ത ജനറല്‍ സെക്രട്ടറിയാകാനാണ് സാധ്യത. ഇടതുപക്ഷത്തിന്റെ ഘടനതന്നെ സമൂലമായി മാറാന്‍പോകുന്നതിന്റെ സൂചനയാണ് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും സി.പി.ഐ അണികള്‍ക്കു ലഭിക്കുന്ന സൂചന. ഇടുക്കി ജില്ലയിലെ സി.പി.ഐ സമ്മേളനത്തില്‍ വായിക്കാന്‍ തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസുമായി പാര്‍ട്ടി ധാരണയുണ്ടാക്കണമെന്ന വാചകം നേതാക്കള്‍ നീക്കം ചെയ്യിച്ചു. അത്രത്തോളം ആവേശത്തിന് സമയമായില്ല. എങ്കിലും സി.പി.എമ്മുമായി പൊരുത്തപ്പെട്ടു പോകാനാവാത്തവിധം അകന്നുകഴിഞ്ഞ അണികളെ നേതാക്കള്‍ കൈവെടിയുമോ?
 
തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സമ്മേളനം ചേരുന്ന ഫെബ്രുവരി ഏഴുമുതല്‍ പത്തുവരെയുള്ള തീയതികളില്‍ സി.പി.ഐ സംസ്ഥാന സമ്മേളനവും കൊല്ലത്തു നടക്കുന്നു. ഒരേ ദിവസം അടുത്തടുത്ത ജില്ലകളില്‍ രണ്ടു ഇടതുപാര്‍ട്ടികളും സംസ്ഥാന സമ്മേളനം നടത്തുന്നതിന് നേതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്. സി.കെ. ചന്ദ്രപ്പന് പിണറായി വിജയനെക്കാള്‍ മികച്ച ഒരു തലയുണ്ട്. പിണറായി വിജയന് സി.കെ. ചന്ദ്രപ്പനെക്കാള്‍ വലിയ വാലുണ്ട്. പക്ഷേ തലയിരിക്കുമ്പോള്‍ വാല് ആടരുതെന്നും മറിച്ചും പരസ്പരം പറഞ്ഞുകൊണ്ട് ഇരുവര്‍ക്കും ഏറെക്കാലം ഇടതുമുന്നണിയില്‍ തുടര്‍ന്നുപോകാന്‍ കഴിയില്ല. 

Sunday, January 22, 2012

സ്വയം ഉള്‍വലിയുന്ന വിഎസ് ശൈലി.


ബന്ധുവിന് സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചുനല്‍കിയെന്ന കേസില്‍ വിജിലന്‍സിന്റെ പ്രതിപ്പട്ടികയില്‍ ഒന്നാം പേരുകാരനായി മാറിയതോടെ വിഎസ് അച്യുതാനന്ദന്റെ ശരീരഭാഷയിലും പ്രകടമായ മാറ്റം.
അഴിമതിക്കെതിരെയുളള പോരാട്ടക്കാരനെന്ന് ഊതിപ്പെരുപ്പിച്ച വിശേഷണം ചാര്‍ത്തപ്പെട്ട അച്യുതാനന്ദന്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടതോടെ സ്വയം ഉള്‍വലിയുന്ന കാഴ്ചയാണ് അടുത്തദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ കാണുന്നത്. പ്രതിപക്ഷനേതാവായിരിക്കുമ്പോഴും മുഖ്യമന്ത്രിയായിരുന്ന കാലത്തും വിഎസിന്റെ ശരീരഭാഷയില്‍ ഊര്‍ജ്ജമുണ്ടായിരുന്നു. എതിരാളികള്‍ക്കെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന വേളയില്‍ പ്രത്യേകിച്ചും. സ്വയംചിരിച്ചും തമാശകളിലൂടെ കേള്‍വിക്കാരെ പൊട്ടിച്ചിരിപ്പിച്ചും അതേസയമം കാര്യത്തിന്റെ ഗൗരവം ഒട്ടും ചോര്‍ന്നുപോകാതെയും ആരോപണങ്ങള്‍ അവതരിപ്പിക്കുകയാണ് വിഎസ് ശൈലി.
പക്ഷെ, ഭൂമിദാനക്കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ തൊട്ടടുത്ത ദിവസവും പിന്നീട് ഇന്നലെയും പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ ധൈര്യമായി അഭിമുഖീകരിക്കാന്‍ പോലും വിഎസ് മടിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. എഴുതിക്കൊണ്ടുവരുന്ന പ്രസ്താവന തപ്പിത്തടഞ്ഞ് വായിച്ചശേഷം പത്രസമ്മേളനം അവസാനിപ്പിച്ച് പോകുകയായിരുന്നു. ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ''എല്ലാം ഞാന്‍ വായിച്ച കുറിപ്പിലുണ്ടെന്ന്'' മറുപടി. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമുള്ള ആദ്യപത്രസമ്മേളനത്തില്‍, കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് അറിയിക്കാനാണ് വിഎസ് പത്രക്കാരെ വിളിച്ചത്.
ഇന്നലെയാകട്ടെ പറഞ്ഞു പഴകിയ വിഷയങ്ങളുടെ ആവര്‍ത്തനമായിരുന്നു. ഇ-മെയില്‍ വിവാദം, വാളകം സംഭവം, കൊഫെപോസ പ്രതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ.
പുതുതായി ആകെയുള്ളത് മാറാട് രണ്ടാംകലാപവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തലവനെ മാറ്റിയെന്ന ആരോപണം മാത്രം. വിഎസ് പത്രസമ്മേളനം നടത്തുമ്പോള്‍ 'പലതും' പ്രതീക്ഷിച്ചാണ് മാധ്യമപ്രവര്‍ത്തകരെത്തുന്നത്. വാക്കിലും നോക്കിലും ശരീരഭാഷയിലുമായി എന്തെങ്കിലുമൊക്കെ 'വിഭവങ്ങള്‍' വിഎസ് എന്നും മാധ്യമങ്ങള്‍ക്ക് 'ലൈവ്' നല്‍കിയിരുന്നു. പക്ഷെ ഇന്നലെയും വിഎസ് നിരാശപ്പെടുത്തി. മാറാട് രണ്ടാം കലാപത്തെക്കുറിച്ച് അന്വേഷിച്ച തോമസ് ജോസഫ് കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നാണ് വിഎസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ സര്‍ക്കാര്‍ പലതവണ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നെങ്കിലും തല്‍പ്പരകക്ഷികള്‍ ഇടപെട്ട് തടയുകയായിരുന്നുവെന്നും വി.എസ് ആരോപിച്ചു.

Friday, January 20, 2012

ബോംബും തോക്കും മാത്രമല്ല തീവ്രവാദത്തിന്റെ ആയുധങ്ങള്‍.


ബോംബും തോക്കും മാത്രമല്ല തീവ്രവാദത്തിന്റെ ആയുധങ്ങള്‍. അക്ഷരങ്ങളില്‍ തിരുകി വെക്കുന്ന വിഷവാര്‍ത്തകളും തീവ്രവാദത്തിന്റെ മറ്റൊരു വിധ്വംസക മാധ്യമമാണ്. കലാപങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും തീവ്രവാദികള്‍ പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത് സ്വന്തം അനുയായികളെ മാത്രമല്ല;
വാടക ചാവേറുകളെയും അവര്‍ കോടാലി കൈകളാക്കാറുണ്ട്. മയക്ക് മരുന്ന്, കുഴല്‍പ്പണം തുടങ്ങിയ സാമൂഹിക വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും തിരഞ്ഞെടുക്കപ്പെട്ട കാരിയറുകള്‍ മുഖേനെയാണ്. ഇതര മതസ്ഥരെ കാരിയറുകളാക്കുന്നതും മതതീവ്രവാദസംഘടനകളുടെ ഒളി അജണ്ടകളാണ്. നിഷ്പക്ഷ ആക്ടിവിസ്റ്റുകളും സാമൂഹിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും പലപ്പോഴും ഇത്തരം പ്രവൃത്തികള്‍ക്ക് അറിഞ്ഞോ അറിയാതെയോ വിനിയോഗപ്പെടാറുണ്ട്. അത്തരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ ആപത്ത് ഏറെ വലുതാണ്. പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയോ തൊഴില്‍പരമായ മാന്യതയോ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ ഉദരപൂരണത്തിനായി എന്തും എഴുതും, ആരെയും പ്രതികളാക്കും, കൊടും കുറ്റവാളികളെ വിശുദ്ധിയുടെ വെള്ളരിപ്രാവുകളാക്കും.
 
ഇ-മെയില്‍ ചോര്‍ത്തല്‍ എന്ന അപസര്‍പ്പക കഥയിലൂടെ ലേഖകന്‍ തുറന്നു വിട്ടത് ഇത്തരം മതവിദ്വേഷത്തിന്റെ വിഷവാതകമാണ്. നിരീക്ഷണത്തിലെ പിഴവ് മൂലമോ കിട്ടിയ തെളിവുകളുടെ അപൂര്‍ണത മൂലമോ അല്ല മാധ്യമം വാരിക പ്രസിദ്ധീകരിച്ച 'സ്‌കൂപ്പ്' വിവാദമായത്. കേരളീയ മുസ്‌ലിംകളുടെ സ്വകാര്യതയിലേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒളിഞ്ഞു നോട്ടം എന്ന ഹൈലൈറ്റിലാണ് ലേഖകന്റെ ദുരുദ്ദേശവും വാരികയുടെ ഗൂഡോദ്ദേശവും നിറഞ്ഞു നില്‍ക്കുന്നത്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചുള്ള അന്വേഷണവും അതിന്റെ ഭാഗമായുള്ള വിവര ശേഖരണവും മുസ്‌ലിംകളെ ടാര്‍ഗറ്റ് ചെയ്തു കൊണ്ടുള്ളതാണെന്ന വാരികയിലെ ലേഖനവും ഇതുസംബന്ധിച്ച വാര്‍ത്തകളും മറ്റൊരു ടാര്‍ഗറ്റിന്റെ ഭാഗമാണ്. സര്‍ക്കാരും പൊലീസുമല്ല ഇവിടെ ടാര്‍ഗറ്റ് തയ്യാറാക്കിയത്. ലേഖനം പ്രസിദ്ധീകരിച്ച വാരികയും അതിന്റെ നടത്തിപ്പുകാരുമാണ്.
 
ഈ ലേഖനം യാസിന്‍ അഷ്‌റഫിന്റെയോ കാസിം ഇരിക്കൂറിന്റെയോ എം സി എ നാസറിന്റെയോ ഇബ്രാഹിം കോട്ടക്കലിന്റേയോ പേരില്‍ വന്നാല്‍ അതിന്റെ വിശ്വാസ്യത കുറയുമെന്നും മതപരമായ അടയാളപ്പെടുത്തലുകളുണ്ടാവുന്ന വിചാരത്തിന്റെ ഭാഗമായിരിക്കാം ഈ വിഷമരുന്ന് കടത്തിന് ലേഖകനെ കാരിയറായി തിരഞ്ഞെടുത്തത്. പൊലീസ്, ലോഗ് ഇന്‍ തേടുന്ന നടപടി ഇതാദ്യമല്ല; ആള്‍ പൂണൂലിട്ടവനാണോ, ചേലകര്‍മ്മം ചെയ്തവനാണോ കുരിശുമാലധാരിയാണോ എന്ന് നോക്കിയല്ല ഈ വിവരാന്വേഷണം. പക്ഷേ; 268 പേരുടെ ഇ-മെയില്‍ വിലാസം അടങ്ങുന്ന പട്ടികയില്‍ മതപരമായ തിരച്ചിലുകള്‍ നടത്തി മുസ്‌ലിം പേരുകള്‍ മാത്രം പ്രസിദ്ധീകരിച്ചത് നിക്ഷിപ്ത താത്പര്യപ്രകാരം അല്ലെങ്കില്‍ മറ്റെന്താണ് ?  വ്യക്തികളുടെയോ സ്ഥാപനത്തിന്റെയോ ഇ-മെയില്‍ വിലാസം മാത്രം ലഭിച്ചത് കൊണ്ട് ഈ വിലാസങ്ങളിലേക്ക് ഒളിഞ്ഞു നോക്കാമെന്ന് പ്രചരിപ്പിക്കുന്ന് തികഞ്ഞ വിവരക്കേടാണ്. യൂസര്‍ നെയിം ആയ മെയില്‍ വിലാസം മാത്രം ലഭിച്ചാല്‍ അത് ഇ-മെയിലിലേക്കുള്ള ചാവിയാകുന്നില്ല. പാസ്‌വേര്‍ഡ് കൂടി ലഭ്യമാകണം. ഒരു പൊലീസിനും ഭരണകൂടത്തിനും ഈ ചാവി നല്‍കാന്‍ ഒരു സര്‍വീസ് പ്രൊവൈഡര്‍മാരും തയ്യാറാകില്ലെന്നിരിക്കെ ഇതുസംബന്ധിച്ച് ബോധപൂര്‍വ്വമായ സാങ്കേതിക നിരക്ഷരത പ്രകടിപ്പിക്കുകയാണ് ലേഖകന്‍. തടിയന്റവിടെ നസീര്‍ മഅദനിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം കൃത്രിമമാണെന്ന് സ്ഥാപിച്ച് ഇത് പരിപൂര്‍ണ മുസ്‌ലിം ടാര്‍ഗറ്റ് എന്ന് സ്ഥാപിക്കാനാണ് ലേഖകന്‍ ശ്രമിക്കുന്നത്.
 
വാരികയുടെയും പത്രത്തിന്റെയും ഉദ്ദേശ്യത്തിന്റെ വേരുകള്‍ തേടി പോകുമ്പോഴാണ് ആത് ആരെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് ബോധ്യമാവുക. മലയാള പ്രസിദ്ധീകരണ രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട പത്രവും വാരികയും നേടിയെടുത്ത ഔന്നത്യം 'പ്രസ്ഥാനത്തിന്റെ' വായനക്കാരിലൂടെ മാത്രമല്ല; പൊതുസമൂഹത്തിന്റെ കൂടി പങ്ക് അതിലുണ്ട്. മികവും സമര്‍പ്പണ ബുദ്ധിയുമുള്ള ജമാഅത്തുകരല്ലാത്ത ജീവനക്കാരുടെ പങ്കും ഏറെ വലുതാണ്. പത്രത്തില്‍ നിന്നും വാരികയിലേക്കും അവിടെ നിന്നും ചാനലിലേക്കും കടക്കുമ്പോള്‍ വിശ്വരൂപം പ്രകടമാക്കുകയാണ് നടത്തിപ്പുകാര്‍. ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനം ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിന് നിലകൊള്ളുന്ന വിശ്വാസധാരയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന് തടസ്സം നില്‍ക്കുന്ന ഇതരമത സംഘടനകളല്ല ഇവരുടെ ടാര്‍ഗറ്റ്, സ്വസമുദായ സംഘടനകളാണ്. ആ നിലപാടിന്റെ മുഖ്യ ഉന്നം മുസ്‌ലിം ലീഗാണ്. മുസ്‌ലിം ലീഗ് തുടരുന്ന മതനിരപക്ഷ നിലപാടും യു ഡി എഫ് എന്ന മതേതര കൂട്ടായ്മക്ക് നല്‍കുന്ന പിന്തുണയും കാരണം പത്രം വളര്‍ത്തിയപോലെ പ്രസ്ഥാനത്തെ വളര്‍ത്താന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചിട്ടില്ല. മുസ്‌ലിംലീഗ് കയ്യടക്കിയ മുസ്‌ലിം ഇടങ്ങളിലേക്ക് ഇടിച്ചു കയറാനുള്ള രാഷ്ട്രീയ ദുര്‍മോഹം കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ദയനീയമായി പൊളിഞ്ഞത് നാം കണ്ടതാണ്.
 
മുസ്‌ലിം ലീഗിനെ കിട്ടുന്ന വടിക്കൊണ്ടൊക്കെ അടിച്ചിട്ടും വടി പൊട്ടിയതല്ലാതെ അടികൊണ്ട ലീഗിന് പരുക്കൊന്നും ഉണ്ടായില്ല. ഇബ്രാഹിം സുലൈമാന്‍ സേട്ടിനെയും അബ്ദുള്‍ നാസര്‍ മഅ്ദനിയെയും വടിയാക്കിയുള്ള പ്രഹരത്തിന് പ്രചോദനവും പ്രേരണയും ജമാഅത്തെ ഇസ്‌ലാമിയും മാധ്യമവുമായിരുന്നു. കാലുറപ്പിക്കാനുള്ള ഇടത്തിനു വേണ്ടിയുള്ള മൗദൂദി പ്രസ്ഥാനത്തിന്റെ ശ്രമങ്ങള്‍ കേവലം ഉപരിതല പ്രകടനമല്ല. പാരിസ്ഥിതിക-ദളിത് സ്ത്രീ തുടങ്ങി പാര്‍ശ്വവല്‍കൃത മേഖലകളിലേക്കും ഇവര്‍ നുഴഞ്ഞു കയറ്റം നടത്തുന്നു. ഗംഗയില്‍ മാത്രമല്ല; ഗംഗോത്രിയിലും വിഷം കലര്‍ത്തുകയെന്ന ആഴത്തിലുള്ള അജണ്ടകളാണ് അവര്‍ നടപ്പാക്കുന്നത്. സ്പര്‍ദ്ധയും അവിശ്വാസവും വളര്‍ത്തി കേരളീയ മുസ്‌ലിംകള്‍ അരക്ഷിതരാണെന്ന് വരുത്താനുള്ള ബോധപൂര്‍വ്വ ശ്രമമാണ് ഇ-മെയില്‍ ചോര്‍ത്തല്‍ എന്ന വിവാദ സ്‌കൂപ്പിന് പിന്നിലുള്ളത്. വാരിക നടത്തിപ്പുകാര്‍ അവരുടെ കുബുദ്ധിയിലൂടെ അപ്‌ലോഡ് ചെയ്ത വിഷം നിറഞ്ഞ ആശയങ്ങള്‍ വിജു വി നായരുടെ വികലബുദ്ധിയില്‍ ഡൗണ്‍ലോഡ് ചെയ്‌തേ എന്നുള്ളൂ. രാജവാഴ്ച കാലത്ത് രണ്ടുതരം കവികളുണ്ടായിരുന്നു.
 
ഒന്ന് പ്രകൃതിയിലെ എന്തും കാവ്യ വിഷയമാക്കുന്നവര്‍, രണ്ടാമത്തെ കൂട്ടര്‍ രാജസ്തുതി മുഖ്യപ്രമേയമാക്കുന്നവര്‍ ആസ്ഥാന കവികളെന്ന് പേരിലറിയപ്പെടുന്ന ഇവര്‍ക്ക് അന്നവും വസ്ത്രവും കുളിക്കാന്‍ എണ്ണയും കൊട്ടാരത്തില്‍ നിന്നും സൗജന്യമായി ലഭിക്കും. പുറമെ പട്ടും വളയും. മാധ്യമ രംഗത്തും ഇത്തരം ആസ്ഥാന്മാര്‍ ഏറി വരികയാണ്. ഒരേ സമയം അക്ഷരങ്ങളെ കാവി പുതപ്പിക്കാനും ചെമ്പട്ടണിയിക്കാനും അത്തറ് പൂശാനുമുള്ള വിരുതുള്ളവരാണിവര്‍. പേരിന്റെ വാല് സവര്‍ണത്തം വിളിച്ചോതുമെങ്കിലും കേരളത്തിലെ 'നോട്ടപുള്ളികളും പീഡിതരുമായ മുസ്‌ലിംകളുടെ' കൂടെയാണ് ലേഖകന്‍. എ കെ ആന്റണിയെ ചേര്‍ത്തലയിലെ എല്‍ ഐ സി ഏജന്റ് എന്നും വി ഡി സതീശനെയും പി സി വിഷ്ണുനാഥിനെയും 'നിലയം വിദ്വാന്‍'മാരെന്നും കളിയാക്കാറുള്ളത് ഇതേ ലേഖകന്റെ അക്ഷര രൂപങ്ങളാണ്. ജനാധിപത്യപരമായ സഹിഷ്ണുത കാരണം അവര്‍ക്കതില്‍ പരാതിയില്ല. പക്ഷേ; കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന എഴുത്തിലെ പിഴച്ച പോക്ക് ആപത്താണ്. അത് വയറ്റ്പിഴപ്പിന് വേണ്ടിയാണെങ്കിലും അല്ലെങ്കിലും.