Pages

Wednesday, August 10, 2011

കോട്ടമുറിക്കലിനെ വീഴ്ത്താന്‍ ഒട്ടേറെ ക്യാമറകള്‍ സ്ഥാപിച്ചു!

സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെ കുടുക്കുന്നതിനായി പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്‍ററില്‍ വി എസ് പക്ഷം ഒട്ടേറെ ക്യാമറകള്‍ സ്ഥാപിച്ചിരുന്നതായി സൂചന. കോട്ടമുറിക്കലിന്‍റെ വിശ്രമ മുറിയില്‍ മാത്രമല്ല, വായനാമുറിയിലും മറ്റ് നാല് വിശ്രമ മുറികളിലും ഫയലുകളും രേഖകളും മറ്റും സൂക്ഷിക്കുന്ന മുറികളിലും ഇടനാഴികളിലുമെല്ലാം രഹസ്യ ക്യാമറകള്‍ സ്ഥാപിക്കുകയായിരുന്നു.

ഗോപി കോട്ടമുറിക്കലിലെ ഏതുവിധേനയും വലയില്‍ വീഴ്ത്തുക എന്നതായിരുന്നു പാര്‍ട്ടി സഖാക്കളുടെ ലക്‍ഷ്യം. വി എസ് ഗ്രൂപ്പ് വിട്ട് കോട്ടമുറിക്കല്‍ പിണറായി പക്ഷത്തേക്ക് കൂറുമാറിയതോടെയാണ് കോട്ടമുറിക്കലിനെ കുടുക്കാന്‍ പാര്‍ട്ടി ജില്ലാ നേതാക്കള്‍ സജീവമായി രംഗത്തിറങ്ങിയത്. എസ് എഫ് ഐ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും ഇതിനായി ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിംഗപ്പൂര്‍ നിര്‍മ്മിത ഒളിക്യാമറകള്‍ സംഘടിപ്പിച്ച് നേതാക്കള്‍ക്ക് നല്‍കിയത് ഒരു മാധ്യമപ്രവര്‍ത്തകനാണെന്ന് സൂചനയുണ്ട്. ഇയാളുടെ സുഹൃത്തുക്കളായ ചില എക്സൈസ് ഉദ്യോഗസ്ഥരും ‘കോട്ടമുറിക്കല്‍ ഓപ്പറേഷ’ന് സഹായം നല്‍കി.

ഒളിക്യാമറാ ഓപ്പറേഷനില്‍ ഗോപി കോട്ടമുറിക്കല്‍ കുടുങ്ങിയതോടെയാണ് വി എസ് പക്ഷം കോട്ടമുറിക്കലിനെതിരെ തെളിവുകള്‍ നിരത്തി ആക്രമണം നടത്തിയത്. കോട്ടമുറിക്കലിന്‍റെ സെക്രട്ടറി സ്ഥാനം തെറിച്ചെങ്കിലും ‘ഒളിക്യാമറ’കളെ പറ്റി അന്വേഷണം ഊര്‍ജ്ജിതമായി. ഒളിക്യാമറാ ഓപ്പറേഷന്‍ ഏറെ വിമര്‍ശനമുണ്ടാക്കുകയും ചെയ്തു.

എന്തായാലും വി എസ് പക്ഷം ഉപയോഗിച്ച ക്യാമറാ തന്ത്രം വി എസിനെതിരെ തന്നെ മറുപ്രയോഗം നടത്തുകയാണ് ഇപ്പോള്‍ ഔദ്യോഗിക പക്ഷം. വി എസിന്‍റെ സന്ദര്‍ശനങ്ങളും പരിപാടികളുമെല്ലാം ക്യാമറയിലാക്കാന്‍ ചില സംഘങ്ങളെ ഔദ്യോഗികപക്ഷം നിയോഗിച്ചതായാണ് സൂചന

No comments:

Post a Comment

Note: Only a member of this blog may post a comment.